Sunday, April 27, 2014

സ്ത്രീയെ ആദരിച്ച ഇസ്ലാം: നബിവചനങ്ങളിലൂടെ

സ്ത്രീകളെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും അവകാശങ്ങള്‍ നല്‍കുകയും ചെയ്ത മതമാണ്‌ ഇസ്ലാം. നിരവധി ഖുര്‍ആന്‍ വചനങ്ങളിലൂടെയും തിരുവചനങ്ങളിലൂടെയും നമുക്കത് വ്യക്തമാവും. ഇവിടെ നമുക്ക് ഏതാനും ചില പ്രവാചകവചനങ്ങള്‍ വായിക്കാം:

മാതാക്കള്‍
  • “വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്റെ മൂക്ക് നിലംപതിക്കട്ടെ.” (മുസ്ലിം) 
  • “അബൂ ദര്‍റില്‍ നിന്ന് നിവേദനം: ഞാനൊരാളുമായി തര്‍ക്കത്തിലാവുകയും അയാളുടെ മാതാവിന്റെ പേരില്‍ അയാളെ വഷളാക്കുകയും ചെയ്തു. അന്നേരം നബി എന്നോട് ചോദിച്ചു: ‘അബൂ ദര്‍റെ! അയാളുടെ മാതാവിനെപ്പറഞ്ഞു നീ അപമാനിച്ചുവല്ലേ! ജാഹിലിയ്യത്തു ഇപ്പോഴും അവശേഷിക്കുന്ന ഒരാളാണ് നീ. നിങ്ങളുടെ ഭൃത്യന്മാര്‍ , അല്ലാഹു നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന നിങ്ങളുടെ തന്നെ സഹോദരന്മാരാണ്. ആരുടെയെങ്കിലും നിയന്ത്രണത്തില്‍ വല്ല സഹോദരനും ഉണ്ടെങ്കില്‍ താന്‍ തിന്നുന്ന അതേ ആഹാരം അവനെയും ആഹരിപ്പിക്കണം. താന്‍ ധരിക്കുന്ന അതേതരം വസ്ത്രം അവനെയും ധരിപ്പിക്കണം. അവരുടെ കഴിവില്‍ക്കവിഞ്ഞ ജോലി അവരെയേല്പ്പിക്കരുത്. ഇനി ഏല്‍പ്പിച്ചാലോ, അവരെയതില്‍ സഹായിക്കുകയും വേണം.” (ബുഖാരി) 
  • “നിശ്ചയം അല്ലാഹു നിങ്ങളുടെ മേല്‍ മാതാപിതാക്കളെ ഉപദ്രവിക്കലും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും ഖാലയും ഖീലയും പറയലും കൂടുതല്‍ യാചിക്കലും ധനം പാഴാക്കിക്കളയലും നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി) 
  • “മാതൃനിന്ദയും ബാലികാഹത്യയും തീര്‍ച്ചയായും അല്ലാഹു വിലക്കിയിരിക്കുന്നു.” (ബുഖാരി) 
  • അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണ് (ബുഖാരി) 
  • “അല്ലാഹുവിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. അവന്റെ കോപം അവരുടെ കോപത്തിലും.” (ഹാക്കിം) 
  • “പ്രായാധിക്യമുള്ള മാതാപിതാക്കളെയോ അവരിലൊരാളെയോ കൂടെ കിട്ടിയിട്ടും സ്വര്‍ഗം സമ്പാദിക്കാന്‍ സാധിക്കാത്തവന് നാശം! അവന്നു പരാജയം! അവന്‍ തുലഞ്ഞവന്‍!” (മുസ്ലിം) 
  • “മാതാപിതാക്കള്‍ നിന്റെ സ്വര്‍ഗത്തിന്റെ അല്ലെങ്കില്‍ നരകത്തിന്റെ വാതിലുകളാണ്. അവരുടെ ആഗ്രഹത്തിനനുസരിച്ചു അവരെ സേവിച്ചാല്‍ സ്വര്‍ഗം സമ്പാദിക്കാം. അവരോടു ക്രൂരമായി പെരുമാറിയാലോ, നരകവും.” 
  • “ആരെങ്കിലും അല്ലാഹുവിന്റെ അഭീഷ്ടം ആഗ്രഹിച്ചു മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരെ സേവിക്കാനും സമയം വ്യയം ചെയ്താല്‍ അവന്നു വേണ്ടി സ്വര്‍ഗത്തിന്റെ രണ്ടു കവാടങ്ങള്‍ തുറക്കപ്പെടും. മാതാപിതാക്കള്‍ക്ക് എതിര് നില്‍ക്കാനോ അവരെ ധിക്കരിക്കാനോ ആണ് നീക്കമെങ്കില്‍ നരകത്തിന്റെ രണ്ടു വാതിലുകള്‍ ആയിരിക്കും അവന്നായി തുറക്കപ്പെടുക.’ 
  • "ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചു പലായനം ചെയ്യാമെന്നും അവന്റെ മാര്‍ഗത്തില്‍ സമരം നടത്താമെന്നും ഞാനിതാ താങ്കളോട് കരാര്‍ ചെയ്യുന്നു.” അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ‘നിന്റെ മാതാപിതാക്കള്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?’ അയാള്‍ പറഞ്ഞു: ‘അതെ. രണ്ടാളും.’ അപ്പോള്‍ അവിടുന്ന് അന്വേഷിച്ചു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രതിഫലം തന്നെയല്ലേ ആഗ്രഹിക്കുന്നത്?’ അയാള്‍ അറിയിച്ചു: ‘അതെ’. പ്രവാചകന്‍ നിര്‍ദ്ദേശിച്ചു: ‘എങ്കില്‍ താങ്കള്‍ പോയി അവരുടെ സംരക്ഷണ കാര്യത്തില്‍ ജിഹാദ് ചെയ്യുക.” (ബുഖാരി, മുസ്ലിം) 
  • "ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നു ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?’ അവിടന്ന് പറഞ്ഞു: ‘നിന്റെ മാതാവ്’. അയാള്‍ ചോദിച്ചു: ‘പിന്നെ ആരാണ്?’ പ്രവാചകന്‍ പ്രതിവചിച്ചു: ‘നിന്റെ മാതാവ്’. അയാള്‍ വീണ്ടും ചോദിച്ചു: ‘പിന്നെ ആരാണ്?’ പ്രവാചകന്‍ പറഞ്ഞു: ‘നിന്റെ മാതാവ് തന്നെ.’ അയാള്‍ ചോദിച്ചു: ‘പിന്നെ ആരാണ്?’ തിരുമേനി അറിയിച്ചു: ‘നിന്റെ പിതാവ്’. (ബുഖാരി, മുസ്ലിം) 
  • “മനുഷ്യന്‍ തന്റെ മാതാപിതാക്കളെ ചീത്ത പറയല്‍ വന്പാപങ്ങളില്‍ പെട്ടതാണ്. അവര്‍ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ആരെങ്കിലും തന്റെ മാതാപിതാക്കളെ ചീത്ത പറയുമോ?” അവിടുന്ന് പറഞ്ഞു: “അതെ! ഒരാള്‍ അപരന്റെ പിതാവിനെ ചീത്ത പറയും. അപ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനെയും പറയും. അവന്‍ മറ്റയാളുടെ മാതാവിനെ ചീത്ത പറയും. ഇയാള്‍ അയാളുടെ മാതാവിനെയും ചീത്തപറയും. (ബുഖാരി, മുസ്ലിം) 
  • “ഞങ്ങള്‍ നബിതിരുമേനിയുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസലമ: ഗോത്രത്തില്‍പെട്ട ഒരാള്‍ വന്നു തിരുമേനിയോട് ചോദിച്ചു: “എന്റെ മരിച്ചുപോയ മാതാപിതാക്കള്‍ക്ക് വേണ്ടി വല്ല നന്മയും ചെയ്യാന്‍ ഇനി സാധ്യമാണോ?” അവിടുന്ന് അരുള്‍ ചെയ്തു: “അതെ, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, അവരിരുവരുടെയും പാപമോചനം തേടുക, അവര്‍ക്ക് ശേഷം അവര്‍ ചെയ്ത കരാറുകള്‍ പാലിക്കുക, അവരിലൂടെയല്ലാതെ ചേര്‍ക്കാന്‍ സാധ്യമല്ലാത്ത കുടുംബബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ കൂട്ടുകാരെ ആദരിക്കുക.” (അബൂദാവൂദ്) 
  • “ഒരാള്‍ നബിതിരുമേനിയുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹത്തിന്‍റെ കരുത്തും ഉന്മേഷവും കണ്ടപ്പോള്‍ പ്രവാചകന്റെ അനുചരന്മാര്‍ പറഞ്ഞു: ദൈവദൂതരെ, അയാള്‍ ഇറങ്ങിത്തിരിച്ചത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അപ്പോള്‍ അവിടന്ന് പറഞ്ഞു: അയാള്‍ തന്റെ കൊച്ചുകുട്ടികള്‍ക്ക് വേണ്ടി അധ്വാനിക്കാനാണ് ഇറങ്ങിതിരിച്ചിട്ടുള്ളതെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. വാര്‍ധക്യം ബാധിച്ച തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് അയാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെങ്കില്‍ അയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. സ്വന്തം ശരീരത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കാനാണ് പുറപ്പാടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്നെ. എന്നാല്‍ പുറംപൂച്ചും പൊങ്ങച്ചവും പ്രകടപ്പിക്കാനാണ് പുറപ്പെട്ടതെങ്കില്‍ അയാള്‍ പിശാചിന്റെ പാതയിലാണ്. (ത്വബറാനി) 
  • "അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണ്." (ബുഖാരി)
ഭാര്യ
  • “ആയിശ (റ) യില്‍ നിന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോഴല്ലാതെ റസൂല്‍ തന്റെ കൈകൊണ്ടു ഒന്നിനെയും ഒരിക്കലും അടിച്ചിട്ടില്ല. ഭ്രുത്യരെയും ഭാര്യയെയും അടിച്ചിട്ടില്ല.” (തിര്‍മിദി)
  • “അവരില്‍ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില്‍ പരിപൂര്‍ണ്ണര്‍ . നിങ്ങളിലുത്തമന്‍ തന്റെ സഹധര്‍മ്മിണിയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനുമാകുന്നു.” (തിര്‍മിദി) 
  • “നീ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന ഏത്‌ ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്നതുവരെ.” ബുഖാരി. (1. 2. 53 ) 
  • “ആയിശ (റ) യില്‍ നിന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോഴല്ലാതെ റസൂല്‍ തന്റെ കൈകൊണ്ടു ഒന്നിനെയും ഒരിക്കലും അടിച്ചിട്ടില്ല. ഭ്രുത്യരെയും ഭാര്യയെയും അടിച്ചിട്ടില്ല.” (തിര്‍മിദി)
  • “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച ഒരു ദീനാര്‍ , അടിയാളന്റെ മോചനത്തിന് വിനിയോഗിച്ച ദീനാര്‍ , അഗതിക്ക് വേണ്ടി ചെലവഴിച്ച ദീനാര്‍, ഭാര്യക്ക് വേണ്ടി വിനിയോഗിച്ച ദീനാര്‍ ; ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുക ഭാര്യക്ക് വേണ്ടി ചെലവഴിച്ച ദീനാറിനാണ്.” (മുസ്ലിം) 
  • “ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ, അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായി തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും.” (മുസ്ലിം) 
  • “അറിയുക, സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്.” (തിര്‍മിദി) 
  • “വിനോദകുതുകികളും ചെറുപ്പക്കാരികളുമായ സ്ത്രീകള്‍ക്ക് അര്‍ഹമായത് നിങ്ങള്‍ അംഗീകരിച്ചു കൊടുക്കുക.” 
  • “ദൈവസ്മരണയില്ലാത്തതെല്ലാം കളിയും വിനോധവുമാണ്. നാലെണ്ണം ഒഴികെ- സഹധര്‍മിണിയോടുള്ള പുരുഷന്റെ സല്ലാപം, കുതിരയെ പരിശീലിപ്പിക്കല്‍, ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലെ ഓട്ടം, നീന്തല്‍ പഠിക്കല്‍ എന്നിവയാണവ.” (നാസാഈ) 
  • "ആയിഷ (റ) യില്‍ നിന്ന്: “നബിതിരുമേനി എന്നോട് ഓട്ടത്തില്‍ മത്സരിച്ചിരുന്നു. ഞാന്‍ അവിടത്തെ തോല്‍പ്പിച്ചുകൊണ്ടിരുന്നു-എന്റെ ശരീരം തടിക്കുന്നത് വരെ. അതിനുശേഷം അവിടന്ന് എന്നെ തോല്‍പ്പിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞു: ഇത് പഴയ പരാജയത്തിനുള്ള പകരം വീട്ടലാണ്.” (അഹ്മദ്, അബൂദാവൂദ്) 
  • "ആയിഷയില്‍ നിന്ന്: “പെരുന്നാള്‍ ദിവസം എത്യോപ്യക്കാര്‍ പള്ളിയില്‍ കളിക്കുന്നുണ്ടായിരുന്നു. നബിതിരുമേനി ചോദിച്ചു: കളി കാണാന്‍ കൊതിയുണ്ടോ? ഉണ്ടെന്നറിയിച്ചപ്പോള്‍ അവിടന്ന് എന്നെയും കൂട്ടി ഒന്നിച്ചു നിന്ന് കളി കാണിച്ചുതന്നു. ഞാന്‍ മതി എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് തിരുമേനി പിരിഞ്ഞു പോന്നത്.”
മക്കള്‍
  • “അല്ലാഹുവിനെ സൂക്ഷിക്കുക, സന്താനങ്ങളോടു സമനിലയില്‍ വര്‍ത്തിക്കുക.” (ബുഖാരി, മുസ്ലിം) 
  • “രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. [നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്തുകാണിച്ചു].” (മുസ്ലിം) 
  • “രണ്ടു പെണ്‍കുട്ടികളെ ലഭിച്ച മുസ്ലിമായ മനുഷ്യന്നു അവരോടു മാന്യമായി പെരുമാറിയാല്‍ അതുവഴി സ്വര്‍ഗം ലഭിക്കാതിരിക്കില്ല.” (ബുഖാരി) 
  • “മൂന്നു പെണ്മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ദമനുഭവിക്കുന്നവന്നു പ്രതിഫലമായി സ്വര്‍ഗം ലഭിക്കാതിരിക്കില്ല.” (ത്വഹ്ഹാവി) 
  • “നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ നീതി പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പ്പിക്കുന്നവനായിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു.” (ത്വബ്റാനി)
  • പ്രവാചകന്‍ തന്റെ പേരക്കുട്ടികളില്‍ ഒന്നിനെ ചുംബിച്ചു. അദ്ദേഹത്തിനരികെ അഖ്റഉബ്നു ഹാബിസ് ഉണ്ടായിരുന്നു. അഖ്റഅ പറഞ്ഞു: “എനിക്ക് പത്തു മക്കളുണ്ട്. അവരിലാരെയും ഒരിക്കലും ഞാന്‍ ചുംബിച്ചിട്ടില്ല.” ഇതുകേട്ട് നബി അദ്ദേഹത്തിന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു: “കരുണ കാണിക്കാത്തവനു കാരുണ്യം കിട്ടുകയില്ല.” (ബുഖാരി, മുസ്ലിം) 
  • ആയിഷ (റ) നിവേദനം ചെയ്യുന്നു: “ഒരു ഗ്രാമീണന്‍ പ്രവാചകസന്നിധിയില്‍ വന്നു. അയാള്‍ പറഞ്ഞു: “നിങ്ങള്‍ കുട്ടികളെ ചുംബിക്കുന്നുണ്ടല്ലോ. ഞങ്ങളവരെ ചുംബിക്കാറില്ല. അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചു: “അല്ലാഹു നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യം എടുത്തുകളഞ്ഞെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്?” (ബുഖാരി, മുസ്ലിം) 
  • “നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുക. അവരോടു കരാര്‍ ചെയ്താല്‍ പാലിക്കുക. നിങ്ങളവര്‍ക്ക് ആഹാരം നല്‍കുന്നുവെന്നതല്ലാതെ മറ്റൊന്നും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധ്യമല്ല.” (ത്വഹാവി) 
  • “കൊച്ചു കുട്ടികള്‍ അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെ പോലെ പെരുമാറുക” (ഇബ്നു അസാക്കിര്‍ ) 
  • “നിങ്ങള്‍ സ്വന്തം സന്താനങ്ങളുമായി സഹവസിക്കൂ. അവരെ സല്പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക.” 
  • “നമ്മുടെ കുട്ടികളോട് കരുണകാനിക്കാത്തവരും മുതിര്‍ന്നവരുടെ മഹത്വം മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവരല്ല.” (അബൂദാവൂദ്, തിര്‍മിദി) 
മറ്റുള്ളവ

  • "ആയിഷയില്‍ നിന്ന്: പെരുന്നാള്‍ ദിവസം രണ്ടു പെണ്‍കുട്ടികള്‍ എന്റെ അരികിലിരുന്നു പാട്ട് പാടുകയായിരുന്നു. ഞങ്ങള്‍ക്ക് പ്രയാസമുണ്ടാവരുതെന്നു കരുതി തിരുമേനി ഞങ്ങളില്‍ നിന്ന് മുഖം തിരിച്ചു പിടിച്ചു അടുത്തുതന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ അവിടെയെത്തിയ അബൂബക്കര്‍ സിദ്ധീഖ് ചോദിച്ചു: “പ്രവാചകന്റെ വീട്ടില്‍ പിശാചിന്റെ വാദ്യോപകരണങ്ങളോ?” ഇതുകേട്ട് അവിടന്ന് അരുള്‍ ചെയ്തു: “അബൂബക്കറെ, അവരെ വിട്ടേക്കുക. ഇന്ന് പെരുന്നാളല്ലേ, അവര്‍ പാടട്ടെ.” 
  • “വിധവക്കും അഗതിക്കും വേണ്ടി അദ്ധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെ പോലെയാണ്.” (ബുഖാരി) 

1 comment:

  1. മതം പോരോഹിത്യ രീതിയിലേക്ക് മാറി എന്നറിയാന്‍ അവരുടെ സ്ത്രീ സമീപനം നോക്കിയാല്‍ മതി
    വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ചത് ഹവ്വയാണ് എന്ന വായന ബൈബിളില്‍ കാണാം .
    ഈ രീതിയിലുള്ള കഥകള്‍ പല മുസ്ലിന്കളും വിശ്വസിക്കുന്നു . ഇത് തികച്ചും ഖുറാന്‍ വിരുദ്ധമാണ് .
    സത്യത്തില്‍ പ്രകൃതി പരമായ സ്ത്രീ പുരുഷ സന്തുലിതത്വം നിലനിര്‍ത്താന്‍ ഇസ്ലാം ശ്രമിച്ചിട്ടുണ്ട്

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...