Sunday, September 9, 2012

ഖുര്‍ആനിനെ കുറിച്ച് ഖുര്‍ആന്‍

മാനവസമൂഹത്തിന് മാര്‍ഗദര്‍ശനമായി പ്രപഞ്ചനാഥനായ അല്ലാഹു അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) വഴി അവതരിപ്പിച്ച വിസ്മയ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഖുര്‍ആന്‍ എന്താണ്, എന്തിനു വേണ്ടിയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഖുര്‍ആന്‍ തന്നെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഖുര്‍ആനെ ഖുര്‍ആന്‍ തന്നെ എങ്ങനെ പരിചയപ്പെടുത്തുന്നു എന്ന് കാണിക്കുന്ന ഏതാനും വചനങ്ങള്‍ താഴെ കാണുക:

ഖുര്‍ആന്‍ ആരില്‍ നിന്ന്?
  • "തീര്‍ച്ചയായും ഇത് ലോക രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍ . പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍ മക്കാവാസികള്‍ക്ക് ഒരു ദൃഷ്ടാന്തമല്ലയോ?" (26:192-197)
  • "ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവില്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല." (32:2)
  • "പറയുക: നിന്റെ നാഥങ്കല്‍ നിന്ന് പരിശുദ്ധാത്മാവ് വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്. അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചു നിര്‍ത്തുന്നു. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും." (16:102)
  • "തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്റെ (ജിബ്‌രീല്‍ ) വചനങ്ങളാണ്. ഇത് കവിവാക്യമല്ല. നിങ്ങള്‍ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. ഇത് ജ്യോത്സ്യന്റെ വാക്കുമല്ല. നന്നെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ." (69:40-42)
അവതരണം തുടങ്ങിയത് എപ്പോള്‍ ?
  • "ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍ . അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നതുമാണ്" (2: 185)
  • "സുവ്യക്തമായ വേദപുസ്തകംതന്നെ സത്യം. അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്." (44:2,3)
  • "തീര്‍ച്ചയായും നാം ഈ ഖുര്‍ആനിനെ വിധി നിര്‍ണയരാവില്‍ അവതരിപ്പിച്ചു." (97:1)
ഖുര്‍ആന്‍ ആര്‍ക്ക്? എന്തിന്?
  • "ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിതു വഴികാട്ടി" (2:2)
  • "അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍വേദങ്ങളെ ശരിവെക്കുന്നതായും സത്യവുമായിക്കൊണ്ട് നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനത്തിനായി ഇതിനു മുമ്പ് അവന്‍ തൌറാത്തും ഇന്ജീലും അവതരിപ്പിച്ചു. ഫുര്‍ഖാനും അവന്‍ അവതരിപ്പിച്ചിരിക്കുന്നു." (3:3)
  • "ഇത് സകല ജനത്തോടുമുള്ള വിളംബരമാണ്. ദൈവഭക്തര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും." (3:138)
  • "വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു. തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍ , അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു." (5:15,16) 
  • "തങ്ങളുടെ നാഥന്റെ സന്നിധിയില്‍ ഒരുനാള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇതു (ഖുര്‍ആന്‍ ) വഴി നീ മുന്നറിയിപ്പു നല്‍കുക: അവനെക്കൂടാതെ ഒരു രക്ഷകനും ശിപാര്‍ശകനും അവര്‍ക്കില്ലെന്ന്. അവര്‍ ഭക്തരായേക്കാം". (6:51)
  • "നാം ഇറക്കിയ അനുഗൃഹീത ഗ്രന്ഥം ഇതാ! ഇതിനു മുമ്പുള്ളവയെ ശരിവെക്കുന്നതാണിത്. മാതൃനഗരത്തിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളതും. പരലോകത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ വേദത്തിലും വിശ്വസിക്കുന്നു. അവര്‍ തങ്ങളുടെ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു." (6:92) 
  • "നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. ഭക്തരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം." (6:155) 
  • "അല്ലെങ്കില്‍ ; "ഞങ്ങള്‍ക്ക് ഒരു വേദപുസ്തകം ഇറക്കിക്കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ നേര്‍വഴിയിലാകുമായിരുന്നു”വെന്ന് നിങ്ങള്‍ പറയാതിരിക്കാനും. തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നിതാ തെളിഞ്ഞ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നെത്തിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ കള്ളമാക്കി തള്ളുകയും അതില്‍നിന്ന് പിന്തിരിയുകയും ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ പിന്തിരിഞ്ഞതുകാരണം അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്." (6:157)
  • "അലിഫ് - ലാം - മീം - സ്വാദ്. നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്ബോധനമേകാനും." (7:1,2)
  • "മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും." (10:57)
  • "അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്." (14:1)
  • "വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചു മനസ്സിലാക്കട്ടെ!" (16:44)
  • "അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചു പോയിരിക്കുന്നുവോ, അതവര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും മാത്രമാണ് ഞാന്‍ നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്" (16:64)
  • "ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്." (16:89)
  • "ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു." (17: 9,10)
  • "ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല." (17:82)
  • "ഈ ഖുര്‍ആനില്‍ മനുഷ്യര്‍ക്കായി എല്ലാവിധ ഉപമകളും നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യരിലേറെ പേരും അവയെ തള്ളിക്കളഞ്ഞു. സത്യനിഷേധത്തിലുറച്ചുനിന്നു." (17:89) 
  • "നാം ഈ ഖുര്‍ആന്‍ ഇറക്കിയത് സത്യസന്ദേശവുമായാണ്. സത്യനിഷ്ഠമായിത്തന്നെ അത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല." (17:105)
  • "അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക." (25:52)
  • "ത്വാ-സീന്‍. ഇത് ഖുര്‍ആന്റെയും സുവ്യക്തമായ വേദപുസ്തകത്തിന്റെയും വചനങ്ങളാണ്. സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാണിക്കുന്നതും ശുഭവാര്‍ത്ത അറിയിക്കുന്നതുമാണ്." (27:1,2)
  • "ഇസ്രയേല്‍ മക്കള്‍ ഭിന്നത പുലര്‍ത്തുന്ന മിക്ക കാര്യങ്ങളുടെയും നിജസ്ഥിതി ഈ ഖുര്‍ആന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിത് നല്ലൊരു വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും." (27:76, 77)
  • "ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് നോവുറ്റ ഹീനമായ ശിക്ഷയുണ്ട്." (45:11)
 ഖുര്‍ആന്‍ ദൈവികമല്ലെന്നു സംശയമോ?
  • "നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍ ! നിങ്ങള്‍ക്കതു ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ -നിങ്ങള്‍ക്കതു സാധ്യമല്ല; തീര്‍ച്ച- നിങ്ങള്‍ നരകത്തീയിനെ കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ നരകാഗ്നിയെ. സത്യനിഷേധികള്‍ക്കായി തയ്യാറാക്കപ്പെട്ടതാണത്". (2:23-24)
  • "അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍ നിന്നുള്ളതുതന്നെയാണ്. അതല്ല; ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: "അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!” (10:37,38)
  • "ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടുവന്നത് പിശാചുക്കളല്ല. അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല." (26: 210, 211)
  • "അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ ; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ." (32:3)
ഘട്ടം ഘട്ടമായി ഇറക്കിയത് എന്തിന്?
  • "നീ ജനങ്ങള്‍ക്ക്‌ സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനെ നാം പല ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. നാം  അതിനെ  ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു." (17:106)
  • "സത്യനിഷേധികള്‍ പറഞ്ഞു: ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. ഘട്ടം ഘട്ടമായി ഇറക്കുക തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്തു കേള്‍പ്പിക്കുകയും ചെയ്തിരിക്കുന്നു." (25:32)
ഖുര്‍ആന്‍ സംരക്ഷിതമാണോ?
  • "തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം അവതരിപ്പിച്ചത്. നിശ്ചയം നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതാണ്." (15:9)
  • "തീര്‍ച്ചയായും അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം ഓതിത്തന്നാല്‍ ആ ഓത്തു നീ പിന്തുടരുക." (75:17,18)
വൈരുധ്യമില്ലാത്തത് എന്ത് കൊണ്ട്? 
  • "അവര്‍ ഖുര്‍ആനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു." (4:82)
എങ്ങനെയുള്ള വചനങ്ങള്‍ ?
  • "അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ." (3:7)
  • "ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: "നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്?” എന്നാല്‍ അറിയുക: തീര്‍ച്ചയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്." (9:124)
  • "അലിഫ്-ലാം-റാഅ്. സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിവ. നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍ . ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു." (12:1-3)
  • "ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. " (39:23)
  • "ഇതില്‍ അസത്യം വന്നുചേരുകയില്ല. മുന്നിലൂടെയുമില്ല; പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് ഇറക്കിക്കിട്ടിയതാണിത്." (41:42)
  • "നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: "എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?" പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൌഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതുപോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക." (41:44)
  • "ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനും ഓര്‍ക്കാനുമായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?'' (54: 17)
  • "നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍ " (59:21)
എങ്ങനെ സമീപിക്കണം? 
  • "നാം ഈ വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരിത് യഥാവിധി പാരായണം ചെയ്യുന്നു. അവരിതില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ നിഷേധിക്കുന്നവരോ, യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് നഷ്ടംപറ്റിയവര്‍ " (2:121)
  • "വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്." (2:174)
  • "ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൌനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം." (7:204)
  • "നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക." (16: 98)


9 comments:

  1. Anil Kumar V. AyyappanSeptember 12, 2012 at 12:31 PM

    "അലിഫ്-ലാം-റാഅ്. സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിവ. നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍ " (12:1,2)//

    സുവ്യക്തമായ ഈ അറബി വേദപുസ്തകത്തിലെ "അലിഫ്-ലാം-റാഅ്" എന്നുള്ളത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിത്തരാമോ? ഒന്ന് നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നത്...

    ReplyDelete
    Replies
    1. ഖുര്‍ആന്‍ മുഹമ്മദ്‌ നബി (സ) കെട്ടിച്ചമച്ചത് അല്ലെന്നും ദൈവത്തില്‍ നിന്നും അവതീര്‍ണമാണെന്നുമുള്ള കാര്യം വ്യക്തമാക്കുകയാണ് പ്രസ്തുത വചനം. സത്യസന്ധമായി സമീപിക്കുന്നവര്‍ക്ക് അത് ദൈവത്തില്‍ നിന്നും ഉള്ളതാണെന്ന കാര്യം സുവ്യക്തമാവും.

      അലിഫ്-ലാം-റാഅ് പോലുള്ള അക്ഷരങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിനു മാത്രമേ അറിയൂ. ഖുര്‍ആന്‍ തന്നെ പറഞ്ഞത് നോക്കുക:

      "അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ." (3:7)

      മുഹ്ക്കമാത്ത് (വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങള്‍ )ആണ് ഖുര്‍ആനില്‍ മഹാഭൂരിപക്ഷവും. മുതശാബിഹായ (അവ്യക്തമായ) വാക്യങ്ങളും ഉണ്ട്. അതില്‍ പെട്ടതാണ് അലിഫ്-ലാം-റാഅ് പോലുള്ളവ. ഒരു സമ്പൂര്‍ണ മുസ്ലിമായി ജീവിക്കാന്‍ അവയുടെ അര്‍ഥം അറിയല്‍ നിര്‍ബന്ധമില്ല. മുഹ്ക്കമാത്ത് മാത്രം മതി.

      Delete
    2. "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്

      Delete
  2. Anil Kumar V. AyyappanSeptember 12, 2012 at 12:38 PM

    "ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്." (16:89)//

    "ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്" എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്.

    പരിഛേദന നടത്തേണ്ടത്‌ എങ്ങനെയെന്ന വിശദീകരണം ഖുര്‍ആനില്‍ ഒന്ന് കാണിച്ചു തരാമോ?

    സക്കാത്ത്‌ കൊടുക്കേണ്ടത് എങ്ങനെയെന്നുള്ള വിശദീകരണം ഖുര്‍ആനില്‍ ഒന്ന് കാണിച്ചു തരാമോ?

    ഹജ്ജ്‌ നടത്തേണ്ടത് എങ്ങനെയെന്നുള്ള വിശദീകരണം ഖുര്‍ആനില്‍ ഒന്ന് കാണിച്ചു തരാമോ?

    നിസ്കരിക്കുമ്പോള്‍ കൈകള്‍ കെട്ടേണ്ടത് എങ്ങനെയെന്നുള്ള വിശദീകരണം ഖുര്‍ആനില്‍ ഒന്ന് കാണിച്ചു തരാമോ?

    വേറെയും ചില കാര്യങ്ങള്‍ കൂടി ചോദിക്കാനുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഒരു തീരുമാനം ആയിക്കഴിഞ്ഞിട്ടു ചോദിക്കാം.

    ReplyDelete
    Replies
    1. സകല സംഗതികള്‍ക്കുമുള്ള വിശദീകരണം എന്നത് കൊണ്ട് ഉദ്ദേശ്യം ഇസ്ലാമിന്റെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും എന്നാണ്. പ്രവാചകന്‍ മാതൃകയായി കാണിച്ചു തരേണ്ടതാണ് അതിന്റെ വിശദീകരണം.

      ഖുര്‍ആന്‍ പറയുന്നു:
      "വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചു മനസ്സിലാക്കട്ടെ!" (16:44)

      ഖുര്‍ആന്‍ നമസ്ക്കരിക്കാനും സകാത്ത്‌ നല്‍കാനും ഹജ്ജ്‌ ചെയ്യാനുമൊക്കെ കല്‍പ്പിച്ചു. അതിന്റെ അടിസ്ഥാനപരമായ കാര്യങ്ങളും പറഞ്ഞു. എന്നാല്‍ അതിന്റെ കര്‍മരൂപം മുഹമ്മദ്‌ നബിയാണ് കാണിച്ചു തന്നത്. വൃത്തിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു. അതിന്റെ ഉദ്ദേശ്യവും ഇനങ്ങളും പ്രവാചകന്‍ (സ) പഠിപ്പിച്ചു.

      Delete
    2. ഹദീസില്‍ ആണ് അവയെല്ലാം വിഷധീകരിചിരികുന്നത്
      ഖുറാനില്‍ അടിസ്ഥാനപരമായ വിശ്വാസ കര്‍മങ്ങളെ കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്..
      ഖുര്‍ആന്‍ സകാത്ത് കൊടുക്കാന്‍ പറയുന്നു.. സകാത്ത് എങ്ങനെ വിതരണം ചെയ്യണം എന്ന് നബി പ്രായോഗികമായി കാണിച്ചു തരുന്നു
      ഖുര്‍അന്‍ ഹജ്ജു ചെയ്യാന്‍ പറയുന്നു ..നബി അത് കാണിച്ചു തരുന്നു ..നമസ്കരികുന്നത് എങ്ങനെ എന്ന് നബി കാണിച്ചു തരുന്നു ..
      ലോകര്‍ക്ക് മാതൃക ആണ് മുഹമ്മദ്‌ (സ)..
      ഖുറാനും ഹിക്മതും ഒരേ പോലെ ഇസ്ലാമിന് പ്രമാണങ്ങള്‍ ആകുന്നു

      Delete
    3. പ്രിയ സുഹൃത്തേ...
      സുഹൃത്തിന്റെ ഓരോ ചോദ്യത്തിനും ഉത്തരം തരേണ്ടത് എന്റെ കടമയാണ് എന്ന് എനിക്ക് തോന്നി തുടങ്ങി... അതുകൊണ്ടുമാത്രം സുഹൃത്തിനോട് പറയുന്നു... സുഹൃത്തിന് ഏതു് ചോദ്യവും എന്നോട് ഉന്നയിക്കാം ദൈവം എനിക്ക് അനുഗ്രഹം ചെയ്തെങ്കിൽ ഞാൻ സുഹൃത്തിനെ ഒരു ചോദ്യവും കൂസാതെ മറുപടി പറയും... സുഹൃത്തിനെ ചോദ്യങ്ങൾ ഉന്നയിക്കും എന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ഇതിലേക്ക് ഒന്ന് കമന്റ് തിരിച്ച് അയച്ചാൽ മതി...

      Delete
  3. Good ☝️☝️☝️

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...