Wednesday, June 12, 2013

മുഖം മറക്കല്‍ (നിഖാബ്) നിര്‍ബന്ധമോ?

ര്‍ദ്ദ എന്നും ഒരു വിവാദവിഷയമാണ്. സ്ത്രീയെ വില്‍പ്പനചരക്കായി കാണുന്നവരും ദര്‍ശനരതിയില്‍ ജീവിതം തള്ളിനീക്കുന്നവരും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്ന മുഖംമൂടി അണിഞ്ഞു നടക്കുന്ന കപടന്മാരും ഈ വസ്ത്രത്തെ വെറുക്കുന്നതില്‍ യാതൊരു അത്ഭുതവും ഇല്ല. 
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. പര്‍ദ്ദ ധരിക്കുന്ന പലരും മുഖം മറക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് കരുതുന്നവരാണ്. എന്നാല്‍ ഇസ്ലാം അങ്ങനെ പഠിപ്പിക്കുന്നില്ല. എല്ലാ കാര്യത്തിലും ഇസ്ലാമിലെ പ്രമാണം ഖുര്‍ആനും നബി ചര്യയുമാണ്. ഈ വിഷയത്തിലും നമുക്ക് ആ പ്രമാണങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തമം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

"നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം." (24:30,31)
ഈ വചനങ്ങളില്‍ 'സ്വയം വെളിവായതൊഴികെ' എന്നതു കൊണ്ട് ഉദ്ദേശ്യം മുഖവും മുന്‍കൈയും ആണെന്ന് ധാരാളം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ത്വബരി, അല്‍ ജസ്സാസ്, അല്‍ വാഹിദി, അല്‍ബഗവി, സമഖ്ശരി, ഇബ്നുല്‍ അറബി, റാസി, ഖുര്‍തുബി, ഖാസിന്‍, നൈസാബൂരി, അബൂഹയ്യാന്‍, അബൂസ്സഊദ്, ഇബ്നുബാദീസ് തുടങ്ങിയവര്‍ അവരില്‍ പെടുന്നു. ഭൂരിഭാഗം പണ്ഡിതന്മാരും ഇതേ അഭിപ്രായമാണ് പറയുന്നതെന്നു ഇബ്നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമര്‍ (റ), അനസ് (റ) തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. നാല് മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങളും ഈ അഭിപ്രായത്തെ തന്നെയാണ് പിന്താങ്ങിയിട്ടുള്ളത്. 

മേല്‍ സൂക്തത്തില്‍ തന്നെ "ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം" എന്ന ഭാഗവും ശ്രദ്ധിക്കുക. മുഖം മറക്കുന്ന കാര്യം അവിടെ പറയുന്നേയില്ല. തീര്‍ന്നില്ല, വിശ്വാസികളോട് ദൃഷ്ടികള്‍ താഴ്ത്തുവാനും പറയുന്നുണ്ട്. സ്ത്രീകള്‍ മുഖം വെളിവാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു കല്പ്പനക്ക് പ്രസക്തിയുള്ളൂ. മറഞ്ഞു കിടക്കുന്ന മുഖത്തേക്ക് നോക്കുന്നതിനെ തടയേണ്ട ഒരു കാര്യവുമില്ല.

ഇനി മേല്‍പ്പറഞ്ഞതിനെ ശരിവെക്കുന്ന ചില പ്രവാചകവചനങ്ങള്‍ ശ്രദ്ധിക്കുക:
1. "പെണ്‍കുട്ടി ഋതുമതിയായാല്‍ അവളുടെ മുഖം, കയ്യിന്റെ മണിബന്ധം വരെയുള്ള ഭാഗങ്ങളല്ലാതെ വെളിവാക്കാന്‍ പാടില്ല." (അബൂദാവൂദ്) 
2. നബി (സ) ആയിശ (റ) യോട് പറഞ്ഞു: "സ്ത്രീക്ക് പ്രായപൂര്‍ത്തിയായാല്‍ അവളുടെ മുഖവും കൈയിന്റെ അല്പ്പവുമല്ലാതെ വെളിവാക്കല്‍ അനുവദനീയമല്ല. (നബി (സ) തങ്ങളുടെ കൈത്തണ്ടയില്‍ പിടിച്ചു കാണിച്ചു. മുന്‍ കയ്യിന്റേയും പിടിയുടെയും ഇടയില്‍ ഒരു പിടിക്കും കൂടിയുള്ള സ്ഥലം ഒഴിവാക്കിയിരുന്നു. (ഇബ്നു ജരീര്‍ ) 
3. നബി (സ) അസ്മ (റ) യോട് പറഞ്ഞു: "സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ ഇതും അതുമല്ലാതെ മറ്റൊന്നും വെളിവാക്കാന്‍ പാടില്ല-നബി (സ) മുഖത്തിലേക്കും മുന്‍ കയ്യിലേക്കും ചൂണ്ടി (ഫത്ഹുല്‍ ഖദീര്‍ )
മേല്‍പ്പറഞ്ഞ ഹദീസുകള്‍ ഒരു വ്യാഖ്യാനവും ആവശ്യമല്ലാത്ത വിധം വ്യക്തമാണല്ലോ. ഇനി മറ്റു ചില പരോക്ഷ തെളിവുകള്‍ കൂടി കാണുക:
സഹ്ല്‍(റ) പറയുന്നു: ”ഒരിക്കല്‍ ഒരു സ്ത്രീ വന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടു. നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തി അവളിലേക്ക് നോക്കി. ശരിയായി നോക്കി. ശേഷം തല താഴ്ത്തിയിരുന്നു. നബി(സ) തന്റെ പ്രശ്‌നത്തില്‍ ഒന്നും മറുപടി പറയാതിരുന്നത് കണ്ടപ്പോള്‍ അവള്‍ അവിടെ ഇരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: പ്രവാചകരേ, അവളെ എനിക്ക് വിവാഹം കഴിപ്പിച്ചു തന്നാലും” (ബുഖാരി, മുസ്‌ലിം).
"ഒരു സ്ത്രീയെ നോക്കിയ ഫദ് ലിന്റെ മുഖം നബി (സ) തിരിച്ചുകളഞ്ഞു." (ബുഖാരി, മുസ്ലിം) 
"യാദൃച്ഛികമായ നോട്ടത്തെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ ദൃഷ്ടികള്‍ തിരിച്ചുവിടാന്‍ തിരുമേനി (സ) കല്‍പ്പിച്ചു" (മുസ്ലിം) 
"അലി (റ) യോട് തിരുമേനി (സ) പറഞ്ഞു: 'ഒന്നാമത്തെ നോട്ടം അനുവദനീയവും രണ്ടാമത്തേത് അനുവദിക്കപ്പെടാത്തതുമാണ്." (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി) 
"കണ്ണുകള്‍ രണ്ടും വ്യഭിചരിക്കുന്നു. നോട്ടമാണ് കണ്ണിന്റെ വ്യഭിചാരം" (ബുഖാരി) 
"പെരുന്നാള്‍ ദിവസം നബി (സ) സ്ത്രീകളെ ഉപദേശിക്കാന്‍ ചെന്നപ്പോള്‍ കറുത്ത കവിളുള്ള ഒരു സ്ത്രീ എഴുന്നേറ്റു നിന്ന സംഭവം" (മുസ്ലിം)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”സ്ത്രീകളോട് ദാനധര്‍മം ചെയ്യാന്‍ നബി(സ) കല്പിച്ചു. സ്ത്രീകള്‍ ബിലാല്‍(റ) നിവര്‍ത്തിപ്പിടിച്ചിരുന്ന വസ്ത്രത്തിലേക്കു കാതിലിടുന്ന റിങ്, മോതിരം, വള മുതലായവ നിക്ഷേപിച്ചുകൊണ്ടിരുന്നു” (ബുഖാരി, മുസ്‌ലിം). 
ഈ ഹദീസ് വെച്ച് ഹാഫിള് ഇബ്‌നുഹസം (റ) പറയുന്നു: ”ഇബ്‌നുഅബ്ബാസ്(റ) നബി(സ)യുടെ മുന്നില്‍ വെച്ച് സ്ത്രീകളുടെ കൈകള്‍ കാണുന്നു. അപ്പോള്‍ തീര്‍ച്ചയായും സ്ത്രീകളുടെ കൈകളും മുഖവും നഗ്നതയല്ലെന്ന് വ്യക്തമാകുന്നു.” 
സുബൈഅത്ത്(റ) പറയുന്നു: ”അവള്‍ സഅ്ദിന്റെ ഭാര്യയായിരുന്നു. ഹജ്ജത്തുല്‍ വദാഇന്റെ സന്ദര്‍ഭത്തില്‍ അവളുടെ ഭര്‍ത്താവ് മരണപ്പെട്ടു. നാലു മാസവും പത്തു ദിവസവും ആകുന്നതിന്റെ മുമ്പു തന്നെ അവള്‍ പ്രസവിച്ചു. അപ്പോള്‍ അബുസ്സനാബില്‍ (അബൂദാര്‍ കുടുംബത്തിലെ ഒരു പുരുഷന്‍) അവളെ കണ്ടുമുട്ടി. അവളുടെ പ്രസവരക്തം അവസാനിച്ച് ശുദ്ധിയായിരുന്നില്ല. അവള്‍ തീര്‍ച്ചയായും സുറുമ ഇട്ടിരുന്നു. അബുസ്സനാബില്‍ അവളോട് പറഞ്ഞു: നീ പുനര്‍വിവാഹത്തിന് ഉദ്ദേശിക്കുന്നുവോ? അവള്‍ പറഞ്ഞു: നാല് മാസവും പത്ത് ദിവസവും അവസാനിക്കണം. ഞാന്‍ നബി(സ)യുടെ അടുത്തുചെന്ന് അബൂസ്സനാബില്‍ പറഞ്ഞതു നബിയോടു പറഞ്ഞു. നബി(സ) അരുളി: നീ പ്രസവിച്ചപ്പോള്‍ നിന്റെ ഇദ്ദയുടെ അവധി അവസാനിച്ചിട്ടുണ്ട് (മുസ്‌ലിം 1483). 
വിവാഹാലോചനയുമായി വരാത്ത അബുസ്സനാബിലിന്റെ മുന്നിലാണ് ഈ സ്വഹാബി വനിത അവളുടെ മുഖം വെളിവാക്കുന്നത്. പര്‍ദ്ദയുടെ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ട ശേഷമാണ് ഈ സംഭവം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. 
അനസ്(റ) പറയുന്നു: ”നബി(സ) പള്ളിയില്‍ ഖിബ്‌ലയുടെ നേരെ കഫം കണ്ടു. അവിടുന്നു കോപിക്കുകയും മുഖം ചുവക്കുകയും ചെയ്തു. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ വന്നു അതു തുടച്ചു.” (ഇബ്‌നുമാജ). 
മുഖം മറക്കാത്തത് കൊണ്ടായിരിക്കുമല്ലോ ആ സ്ത്രീ അന്‍സ്വാറുകളില്‍ പെട്ടവളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്? 
ജാബിര്‍(റ) പറയുന്നു: ”എന്റെ പിതാവ് വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കൊണ്ടുവരപ്പെട്ടു. മയ്യിത്തിനെ ഉയര്‍ത്തിയപ്പോള്‍ കരയുന്ന സ്ത്രീയുടെ ശബ്ദം നബി(സ) കേട്ടു. അവിടുന്ന് ചോദിച്ചു: ഇവള്‍ ആരാണ്? സ്വഹാബികള്‍ പറഞ്ഞു: അംറിന്റെ സഹോദരിയാണ്. അവിടുന്ന് പറഞ്ഞു: നീ കരയരുത്.” (അന്നസ്സാഈ 1843). 
ഈ സ്ത്രീ അംറിന്റെ സഹോദരിയാണെന്ന് സ്വഹാബിമാര്‍ തിരിച്ചറിഞ്ഞത് മുഖം മറക്കാത്തത് കൊണ്ടായിരിക്കുമല്ലോ. 
അബൂഹുറയ്‌റ(റ) പറയുന്നു: ”കറുത്ത നിറമുള്ള ഒരു സ്ത്രീ നിത്യവും പള്ളി വൃത്തിയാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ) അവളെ കണ്ടില്ല. അവളെക്കുറിച്ച് അവിടുന്ന് അന്വേഷിച്ചു. അവര്‍ മരണപ്പെട്ടുവെന്ന് സ്വഹാബിമാര്‍ പറഞ്ഞു. (മുസ്‌ലിം).
നബി (സ) യുടെ കാലത്ത് സ്ത്രീകള്‍ മുഖം മറച്ചിരുന്നില്ല എന്ന് മേല്‍ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം.

മറ്റൊരു പ്രധാനകാര്യം നമസ്ക്കാരസമയത്തെ സ്ത്രീ ധരിക്കേണ്ടത് മുഖവും മുന്‍കയ്യും വെളിപ്പെടുന്ന വസ്ത്രമാണ്. സ്ത്രീയുടെ മുഖം നഗ്നതയില്‍ പെടുമെങ്കില്‍ നമസ്ക്കാരവേളയില്‍ മുഖം തുറന്നിടാന്‍ സ്ത്രീയോട് കല്‍പ്പിക്കുമായിരുന്നോ? 

5 comments:

  1. വ്യാഖ്യാനങ്ങൾ

    ReplyDelete
  2. സ്ത്രീ മുഖം മറക്കണമെന്ന് വാദിക്കുന്നവര്‍ ഉദ്ദരിക്കാറുള്ള തെളിവുകള്‍ നോക്കാം.

    അബ്ദുസ്സലാം സുല്ലമിയുടെ ലേഖനത്തില്‍നിന്ന്:

    ശിരോവസ്ത്രങ്ങള്‍ അവരുടെ മാറിടങ്ങളില്‍ കൂടി അവര്‍ താഴ്ത്തിയിടുകയും ചെയ്യട്ടെ.” (സൂറതുന്നൂര്‍ 31)

    ഈ സൂക്തമാണ് സ്ത്രീകള്‍ മുഖാവരണം ധരിക്കണമെന്ന് വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ആയത്ത്. എന്നാല്‍ ഈ ആയത്തിന്റെ നേരേ മുകളില്‍ അല്ലാഹു പറയുന്നത് ബാഹ്യമായ സൗന്ദര്യം അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കാം എന്നാണ്. മുഖവും മുന്‍കൈകളും ഇവിടെ ഉദ്ദേശിക്കപ്പെടുന്നുവെന്ന് ധാരാളം തെളിവുകള്‍ ഉദ്ധരിച്ച് നാം വിശദീകരിച്ചു. ഖുര്‍ആനിലെ ഒരു ആയത്തില്‍ തന്നെ പരസ്പരം വൈരുധ്യമുണ്ടെന്നാണോ ഇവര്‍ ജല്പിക്കുന്നത്? ആയത്തിന്റെ ഈ ഭാഗത്ത് മുഖം മറയ്ക്കാനുള്ള കല്പന അടങ്ങിയിട്ടുണ്ടെങ്കില്‍ മുഹമ്മദ് നബി(സ)ക്കും സ്വഹാബി വനിതകള്‍ക്കും സ്വഹാബിമാര്‍ക്കും അതു മനസ്സിലാകുമായിരുന്നു. ഖുര്‍ആനിനും ഹദീസിനും തുല്യ സ്ഥാനമാണുള്ളത് എന്ന് ജല്പിക്കുന്നവര്‍ക്ക്, പ്രമാണയോഗ്യമായി വന്ന ഹദീസുകള്‍ സ്വീകാര്യമാകുന്നില്ല എന്നത് അത്ഭുതകരമാണ്. അറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആരും സ്ത്രീകളോട് മുഖം മറയ്ക്കാനുള്ള കല്പന ഈ സൂക്തത്തിന്റെ പരിധിയിലുണ്ടെന്നു പറയുന്നില്ല.

    ഇബ്‌നുജരീര്‍(റ) പറയുന്നു: ശിരോവസ്ത്രം കൊണ്ടു സ്ത്രീകളുടെ മുടിയും പിരടിയും ചെവിയിലെ ആഭരണങ്ങളും മറയ്ക്കപ്പെട്ടു. (ഇബ്‌നുജരീര്‍ 18:127).

    ഇബ്‌നുകസീര്‍(റ) പറയുന്നു: ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ മാറ് മറയ്ക്കാറുണ്ടായിരുന്നില്ല. അവളുടെ കഴുത്തും മുന്‍മുടിയും ചെവിയും എല്ലാം വെളിവാക്കിയിരുന്നു. ഇത് മറയ്ക്കാന്‍ അല്ലാഹു കല്പിക്കുകയാണ്. (ഇബ്‌നുകസീര്‍ 3:376).

    ഇപ്രകാരം ഇമാം ഖുര്‍തുബി(റ)യും പറയുന്നു. (12:208).

    പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രണ്ടു വ്യാഖ്യാനം മാത്രമാണ് ഈ ഭാഗത്തിന് നല്കുന്നത്.

    ഒന്ന്), ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ മാറിടം തീരെ മറയ്ക്കാറില്ല. വസ്ത്രം കൊണ്ടു മാറിടം മറയ്ക്കാനാണ് അല്ലാഹു ഇവിടെ നിര്‍ദേശിക്കുന്നത്. മറയ്ക്കുന്ന ഏത് വസ്ത്രത്തിനും ‘ഖുമ്‌റ്’ എന്ന പദം പ്രയോഗിക്കുന്നതാണ്. പുരുഷന്റെ തലപ്പാവിന് പോലും ഈ പദം പ്രയോഗിച്ചത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ശിരോവസ്ത്രം എന്ന് മാത്രമല്ല ഈ പദത്തിന് അര്‍ഥം. ‘ദ്വറബ’ എന്ന പദവും അല്ലാഹു ഇവിടെ പ്രയോഗിക്കുന്നു. പതിക്കുക, മറയ്ക്കുക, താഴ്ത്തിയിടുക മുതലായ അര്‍ഥത്തിലും ഈ പദം പ്രയോഗിക്കും. ജാഹിലിയ്യാകാലത്ത് ചില സ്ത്രീകള്‍ അവരുടെ തല മറയ്ക്കാറുണ്ടായിരുന്നു. ശിരോവസ്ത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ പിന്നിലേക്ക് ഇടാറാണ് പതിവ്. മാറും കഴുത്തും ചെവിയും മറ്റും വെളിവാക്കും. ശിരോവസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുന്നിലേക്ക് താഴ്ത്തിയിട്ട് മാറ് മറയ്ക്കാന്‍ നിര്‍ദേശിക്കുകയാണ് ഈ സൂക്തത്തിലൂടെ. മുന്നിലേക്കിട്ട് മുഖം മറയ്ക്കാനാണ് കല്‍പിച്ചിരുന്നതെങ്കില്‍ രണ്ടു കണ്ണുകള്‍ക്ക് ദ്വാരമുണ്ടാക്കാനുള്ള തെളിവ് എവിടെ നിന്നാണ് ലഭിച്ചത്?

    ReplyDelete
    Replies
    1. ”അല്ലാഹു പറയുന്നു: അല്ലയോ പ്രവാചകരേ, നിങ്ങള്‍ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവരുടെ മേല്‍വസ്ത്രങ്ങള്‍ തങ്ങളുടെ ശരീരത്തിന്റെ മേല്‍ താഴ്ത്തിയിടണമെന്ന് നീ പറയുക.” (അഹ്‌സാബ് 59)

      ഈ സൂക്തത്തില്‍ മുഖം മറയ്ക്കാനുള്ള കല്പനയുണ്ടായിരുന്നെങ്കില്‍ മുഹമ്മദ് നബി(സ) ക്കും മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട സ്വഹാബി വനിതകള്‍ക്കുമായിരിക്കും അത് ആദ്യം മനസ്സിലാകുക. ഈ സൂക്തം അവതരിച്ചതിനു ശേഷം സ്വഹാബാ വനിതകള്‍ മുഖം വെളിവാക്കി അന്യപുരുഷരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതിനും പുറത്തിറങ്ങി സഞ്ചരിച്ചതിനും ഉദാഹരണങ്ങളുണ്ട്. മുഖവും കൈപ്പടങ്ങളും കാല്‍പാദങ്ങളും സ്ത്രീകള്‍ക്ക് അന്യപുരുഷന്റെ മുന്നില്‍ വെളിവാക്കാമെന്ന് ഈ സൂക്തത്തിന്റെ അവതരണ ശേഷവും ആഇശ(റ) മതവിധി നല്കുന്നു.

      ജലാബീബ് എന്നാണ് അല്ലാഹു ഈ സൂക്തത്തില്‍ പ്രയോഗിക്കുന്നത്. മേല്‍വസ്ത്രം, മേല്‍കുപ്പായം, തട്ടം എന്നെല്ലാം ഇതിന് അര്‍ഥം നല്കുന്നു.
      ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ) മുതലായവരില്‍ നിന്ന് തട്ടം എന്ന അര്‍ഥം ഉദ്ധരിക്കപ്പെടുന്നു (തഫ്‌സീര്‍ ഖുര്‍തുബി 14:217). ഇന്നത്തെ തുണിയുടെ സ്ഥാനത്താണ് ഇതെന്ന് ഇബ്‌നുകസീര്‍(റ) എഴുതുന്നു.

      മുഹമ്മദ് നബി(സ)യില്‍ നിന്നും സ്വഹാബിമാരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കില്‍ അറബി ഭാഷയിലെ പദങ്ങളുടെ സമ്പൂര്‍ണ അര്‍ഥവും പ്രയോഗവും മനസ്സിലാക്കിയ ഒരു പണ്ഡിതന്റെ മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുമാത്രം ഒരു സ്ത്രീ അവളുടെ തല മറയ്ക്കണമെന്നുപോലും സ്ഥാപിക്കാന്‍ സാധ്യമല്ല.

      Delete
    2. വുദ്വൂ എടുക്കുമ്പോള്‍ തല തടവാന്‍ അല്ലാഹു വ്യക്തമാക്കി പറഞ്ഞതു പോലെ സ്ത്രീകള്‍ വസ്ത്രം കൊണ്ട് അവളുടെ തല മറയ്ക്കണമെന്ന് പറയുന്നില്ല. ഖിമാറ്, ജില്‍ബാബ് മുതലായ പദങ്ങള്‍ക്ക് പല അര്‍ഥങ്ങള്‍ അറബി ഭാഷയിലുണ്ട്. നാനാര്‍ഥമുള്ള പദങ്ങളാണ് ഇവയെല്ലാം. അപ്പോള്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്നതിന് പോലും ഖുര്‍ആനില്‍ വ്യക്തമായ തെളിവില്ല എന്നു പറയേണ്ടി വന്നു. ഹദീസിന്റെ പിന്‍ബലം മാത്രമാണുള്ളത്. മുഖം മറയ്ക്കുന്ന പ്രശ്‌നം ശേഷമാണ് ഉത്ഭവിക്കുന്നത്. മുഖം മറയ്ക്കുന്നതിന് ദുര്‍ബലമായ ഒരു ഹദീസിന്റെ പിന്‍ബലം പോലുമില്ല. ചില പുരോഹിതന്മാര്‍ പറഞ്ഞ വ്യാഖ്യാനം മാത്രമാണ് ഇവരുടെ അവലംബം.

      *** ആഇശ(റ)യെ സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ചത് വിവരിക്കുന്ന ഹദീസില്‍ സ്വഫ്‌വാന്‍ ഹിജാബിന്റെ മുമ്പ് എന്നെ കണ്ടിരുന്നു എന്നു ആഇശ(റ) പറഞ്ഞത്. (ബുഖാരി, മുസ്‌ലിം) ഹിജാബിന്റെ കല്പനയ്ക്കു ശേഷം മുഖം മറയ്‌ക്കേണ്ടതാണെന്നതിന് തെളിവുദ്ധരിക്കാറുണ്ട്. എന്താണ് വസ്തുത? ആഇശ(റ) തന്നെയാണ് ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരുടെ മുന്നില്‍ അവരുടെ മുഖവും കാല്‍പാദങ്ങളും ഇരു മുഴങ്കൈകളുടെ പകുതി ഭാഗം വരെയും വെളിവാക്കാമെന്ന് പ്രഖ്യാപിക്കുന്നത്. സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും തീരെ കാണാന്‍ സാധ്യമല്ലാത്ത നിലക്കുള്ള പര്‍ദയാണ് നബിയുടെ ഭാര്യമാര്‍ സ്വീകരിച്ചിരുന്നത്. അതു കൂടാരമാകുന്ന പര്‍ദയായിരുന്നു. ഇതുകൊണ്ടാണ് ആഇശ(റ) കൂടാരത്തില്‍ ഇല്ലാത്ത സംഗതി നബി(സ)ക്കും സ്വഹാബിമാര്‍ക്കും അറിയാതെ പോയത്. മുഖം മറയ്ക്കുന്ന പര്‍ദ ധരിച്ചതുകൊണ്ടായിരുന്നില്ല.

      Delete
    3. ആയിശ(റ) പറയുന്നു: യാത്രക്കാര്‍ ഞങ്ങളുടെ അരികില്‍ക്കൂടി നടന്നുപോകുന്ന സന്ദര്‍ഭത്തില്‍ ഞങ്ങളുടെ മൂടുപടം തലയില്‍ നിന്ന് മുഖത്തേക്ക് ഞങ്ങള്‍ താഴ്ത്തിയിടും. അവര്‍ കടന്നുപോയാല്‍ ഞങ്ങള്‍ മുഖം തുറന്നിടും. (അബൂദാവൂദ്, ഇബ്‌നുമാജ)

      ഈ ഹദീസ് ദുര്‍ബലമാണ്. (ഫത്ഹുല്‍ബാരി 3:406).

      ഇമാം നവവി(റ)യും ഇപ്രകാരം വ്യക്തമാക്കുന്നു (ശറഹുല്‍ മുഹദ്ദബ് 7:251).

      ഹജ്ജിന്റെ സന്ദര്‍ഭം മുഖം മറയ്ക്കാന്‍ പാടില്ലെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. ഇതു ഹജ്ജിന്റെ സന്ദര്‍ഭത്തിലാണ്. ഹദീസ് സ്ഥിരപ്പെട്ടാല്‍ തന്നെ ഉദ്ദേശ്യം ഇവര്‍ പറയുന്നതല്ല. യാത്രാസംഘം നബിയുടെ ഭാര്യമാരുടെ അടുത്തു കൂടി പോയപ്പോള്‍ അവര്‍ മുഖം മറച്ചത് അന്യപുരുഷരെ കാണുന്നതു കൊണ്ടല്ല. എങ്കില്‍ സ്ഥിരമായി മറയ്‌ക്കേണ്ടി വരും. പൊടിപടലം മുഖത്തേക്ക് ആകുന്നതുകൊണ്ടുള്ള ഉപദ്രവം കാരണമായിരുന്നുവെന്ന് ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ വിവരിക്കുന്നുണ്ട്.

      അന്ധനായ ഇബ്‌നു ഉമ്മിമക്തൂം(റ) കയറിവന്നപ്പോള്‍ നബി(സ) ഭാര്യമാരോട് അകത്തുപോകാന്‍ പറഞ്ഞ ഹദീസ് (അബൂദാവൂദ്) മുഖം മറയ്ക്കാന്‍ തെളിവാണത്രേ! ഇതു ദുര്‍ബലമായ ഹദീസാണെന്ന് ഇബ്‌നു ഹജര്‍(റ) ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നുണ്ട്. സ്ഥിരപ്പെട്ടതാണെങ്കില്‍ തന്നെ ഇദ്ദേഹം അന്ധനായതിനാല്‍ തുണി നീങ്ങി നഗ്നത വെളിവായ സന്ദര്‍ഭത്തില്‍ നബി(സ) ഇപ്രകാരം കല്പിച്ചതാണെന്നും അദ്ദേഹം പറയുന്നു. പുറമെ ഈ ഹദീസ് സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ കാണാന്‍ പാടില്ല എന്നതിനാണ് തെളിവാകുക. പുരുഷനെ സ്ത്രീകള്‍ കാണുന്ന നിലക്കുള്ള പര്‍ദ ധരിക്കുന്നതിന് അല്ല. അങ്ങനെയെങ്കില്‍ കൂടാരത്തില്‍ സ്ത്രീകള്‍ സഞ്ചരിക്കേണ്ടിവരും! മുസ്‌ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വസ്ത്രം ധരിക്കുന്നതിന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കുന്നേടത്ത് മുഖംമൂടി ധരിക്കല്‍ നിര്‍ബന്ധമാണെന്ന ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചുവരുന്നുണ്ട്. ഇത് അബദ്ധധാരണയാണ്. മുഖംമൂടി ധരിക്കാന്‍ ‘തെളിവുകളായി’ ഉദ്ധരിക്കപ്പെടുന്നവ സ്വീകാര്യമായവയല്ല എന്നു നാം വിശദീകരിച്ചു. ദീനില്‍ ഉള്ള നിയമങ്ങള്‍ ഗൗനിക്കാതിരിക്കുന്നതു പോലെ തന്നെ ഇല്ലാത്തവ ഉണ്ടാക്കി അതിരുകവിയുന്നതും വലിയ തെറ്റാണ്.

      Delete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...