Friday, June 7, 2013

ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

സ്ലാമിലെ ദ്വിതീയപ്രമാണമാണ്‌ സുന്നത്ത് അഥവാ പ്രവാചകചര്യ. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) പ്രവാചകന്‍ എന്ന നിലയില്‍ നീണ്ട 23 വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും പറയുകയും അംഗീകാരം നല്‍കുകയും ചെയ്ത കാര്യങ്ങളാണ് സുന്നത്ത് എന്ന് പറയാം. ഹദീസ് എന്ന പേരിലാണ് ഇത് കൂടുതല്‍ അറിയപ്പെടുന്നത്. 
ഖുര്‍ആനിക ആശയങ്ങള്‍ വ്യക്തമാകുവാനും അതിനെ പ്രയോഗതലത്തില്‍ വരുത്തുവാനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയുവാനും ഹദീസുകള്‍ വളരെയധികം സഹായിക്കുന്നു. എന്നല്ല, ഹദീസ് ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാം ആര്‍ക്കും തോന്നിയ പോലെ തട്ടിക്കളിക്കാന്‍ പറ്റുന്ന പന്തുപോലെ ആവുമായിരുന്നു.

എന്നാല്‍ നാം വളരെ ഗൌരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇന്ന് ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നതെല്ലാം പ്രവാചകന്‍ (സ) പറഞ്ഞതോ പ്രവര്‍ത്തിച്ചതോ അല്ല. അതുകൊണ്ടുതന്നെ സലഫുകളായ പണ്ഡിതന്മാര്‍ ഹദീസുകളെ അവയുടെ പ്രബലതയെ അടിസ്ഥാനമാക്കി പല ഇനങ്ങളായി തിരിച്ചു. ഹദീസ് സ്വീകരിക്കുന്നതിനു വളരെ കൃത്യമായ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. അവ നന്നായി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ പ്രവാചകന്റെ പേരില്‍ കളവു പറയുക എന്ന ഗുരുതരമായ തെറ്റില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കൂ.
ഹദീസ് സ്വീകരിക്കുന്നതിനു പണ്ഡിതന്‍മാര്‍ രണ്ടു അടിസ്ഥാനകാര്യങ്ങളാണ് പരിശോധനാവിധേയമാക്കുന്നത്.


1. സനദ് (നിവേദക പരമ്പര) 

ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ഇട മുറിയാത്ത പരമ്പരയും നിവേദകരുടെ യോഗ്യതയും പരിശോധിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. താഴെ പറയുന്ന ഇനം നിവേദകരുടെ ഹദീസ് സ്വീകരിക്കാനേ പാടില്ലെന്ന് പണ്ഡിതന്മാര്‍ ഐക്യകണ്ഠമായി  പറഞ്ഞിരിക്കുന്നു.
  • പ്രവാചകന്റെ (സ) പേരില്‍ കള്ളം പറയുന്നവര്‍
  • പൊതുവേ നുണ പറയുന്ന പ്രകൃതക്കാര്‍
  • നവീന വാദികള്‍ , തല്‍പ്പരകക്ഷികള്‍ 
  • മതവിരോധികള്‍ , തെമ്മാടികള്‍ , ബുദ്ധിശൂന്യര്‍  
താഴെ പറയുന്ന വിഭാഗം നിവേദകരുടേയും ഹദീസ് സംശയാസ്പദമായോ അസ്വീകാര്യമായോ കാണേണ്ടതാണെന്നും ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
  • മര്യാദ ഇല്ലാത്തവനാണോ , ന്യൂനത ഉള്ളവനാണോ എന്ന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ളവര്‍ .
  • ധാരാളം അബദ്ധങ്ങള്‍ സംഭവിക്കുന്നവരും വിശ്വസ്ത നിവേദകരുടെതിനു എതിരായി നിവേദനം ചെയ്യുന്നവരും.
  • മറവി കൂടുതല്‍ ഉള്ളവര്‍ .
  • പ്രായാധിക്യത്താല്‍ ധാരാളം അബദ്ധം സംഭവിക്കുന്നവര്‍ .
  • ഓര്‍മ്മശക്തി ക്ഷയിച്ചവര്‍ .
  • വിശ്വസ്തരില്‍ നിന്നും ദുര്‍ബലരില്‍ നിന്നും ഒരുപോലെ നിവേദനം ചെയ്യുന്നവര്‍ .
മേല്‍പ്പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ഹദീസുകളെ 3 പ്രധാന ഇനങ്ങളായി വിഭജിച്ചിട്ടുണ്ട്.

a) സ്വഹീഹ് : 

പരമ്പര നിലക്കാതെ, നബി (സ) യിലോ, സഹാബിയിലോ അവര്‍ക്ക് താഴെ ഉള്ളവരിലോ എത്തുന്നതും കൃത്യതയും മര്യാദയും ഉള്ളവര്‍ വിശ്വസ്തരുടെതിനു വിരുദ്ധമല്ലാത്ത വിധം നിവേദനം ചെയ്തതുമായ അന്യൂനമായ ഹദീസ് ആണ് സ്വഹീഹ് എന്നറിയപ്പെടുന്നത്. പരമ്പരയില്‍ നിന്ന് 'സഹാബി' എന്ന കണ്ണി വിട്ടുപോയാല്‍ അത് 'മുര്‍സല്‍ ' എന്നറിയപ്പെടുന്നു. 

b) ഹസന്‍ : 

ഇത് രണ്ടുതരമുണ്ട് :
  • ഒരു നിവേദകനിരയില്‍ ബുദ്ധിശൂന്യത, അബദ്ധം, വ്യാജം എന്നിവയില്‍ നിന്ന് മുക്തനും എന്നാല്‍ യോഗ്യനെന്ന് വേണ്ടവണ്ണം ബോധ്യപ്പെടാത്തവനുമായ ഒരാള്‍ ഉണ്ടെങ്കിലും, മറ്റൊരു പരമ്പരയിലൂടെ അതേ രൂപത്തിലോ സമാനരൂപത്തിലോ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഹദീസ്.
  • സത്യസന്ധതയിലും വിശ്വസ്തയിലും പ്രസിദ്ധനെങ്കിലും ഓര്‍മ്മശക്തിയിലും സൂക്ഷ്മതയിലും സ്വഹീഹിന്റെ സ്ഥാനത്ത് എത്താത്തയാള്‍ നിവേദനം ചെയ്ത ഹദീസ്. ഇതിന്റെ പരമ്പര ആക്ഷേപമുക്തവും വാക്യം വിശ്വാസയോഗ്യവും ആവണം. അതോടൊപ്പം അന്യൂനവും വിശ്വസ്ത നിവേദകരുടെ നിവേദനത്തോട് വിയോജിക്കാത്തതുമായിരിക്കണം.  
c) ദഈഫ് : 

ഇവ സ്വഹീഹിന്റെയും ഹസനിന്റെയും ഗുണനിലവാരമില്ലാത്തതാണ്. ഇവ പലയിനങ്ങളുണ്ട്:
  • മുര്‍സല്‍ : നിവേദകപരമ്പരയില്‍ നിന്ന് സ്വഹാബിയുടെ പേര്‍ വിട്ടുപോയ ഹദീസ്.
  • മുന്‍ഖത്വിഅ` : നിവേദക രമ്പരയില്‍ സ്വഹാബിയല്ലാത്ത ഒരാള്‍ വിട്ടുപോവുകയോ അവ്യക്തനായ ഒരു നിവേദകന്‍ ഉള്‍പ്പെടുകയോ ചെയ്ത ഹദീസ്.
  • മുഅ`ദല്‍ : നിവേദകപരമ്പരയില്‍ ഒന്നിലധികം പേര്‍ വിട്ടുപോയ ഹദീസ്.
  • ശാദ്ദ് : പ്രസിദ്ധമായ നിവേദനത്തിനു വിരുദ്ധമായി വിശ്വസ്തനായ ഒരാള്‍ നിവേദനം ചെയ്ത ഹദീസ്.
  • മുന്കര്‍ : മര്യാദയോ കൃത്യതയോ ഇല്ലാത്തയാള്‍ നിവേദനം ചെയ്ത ഹദീസ്. ഇത് സ്വീകാര്യമല്ല.
  • മുദ്ത്വറബ് : പരമ്പരയോ, വാക്യമോ വ്യത്യസ്ത രീതിയില്‍ വന്നതും ഒന്നിനും മുന്‍ഗണന നല്‍കാന്‍ കഴിയാത്ത വിധം സമാനത ഉള്ളതുമായ ഹദീസ്.
2. മത്ന്‍ (ഹദീസിലെ ഉള്ളടക്കം)
മത്ന്‍ അഥവാ ടെക്സ്റ്റ്‌ അതിന്റെ സ്വീകാര്യതക്ക് മാനദണ്ഡമായി പണ്ഡിതര്‍ കാണുന്നു. അതില്‍ എന്തെങ്കിലും പരിഹരിക്കാന്‍ കഴിയാത്ത വിധം കുഴപ്പം ഉണ്ടെങ്കില്‍ തള്ളിക്കളയേണ്ടി വരും.
ഉള്ളടക്കം വ്യാജമാണോ എന്ന് മനസ്സിലാക്കാന്‍ സഹായകമായ ചില അടയാളങ്ങള്‍ ഇതാ:
  • പദ ദൌര്‍ബല്യം: ചില നിവേദനങ്ങളിലെ പദങ്ങള്‍ വായിക്കുമ്പോള്‍ , സാഹിത്യത്തിലും വാചകശുദ്ധിയിലും അത്യുന്നതനായ നബി (സ) അത്തരം ബാലിശമായ പദങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു അറബിഭാഷയില്‍ നല്ല പ്രാവീണ്യമുള്ള പണ്ഡിതന്മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.
  • ആശയത്തിലെ കുഴപ്പം: ഉള്ളടക്കം വ്യാഖ്യാനിക്കാന്‍ കഴിയാത്ത വിധം യുക്തി വിരുദ്ധമാവുക, വൈജ്ഞാനിക- സാംസ്ക്കാരിക പൊതുനിയമങ്ങള്‍ക്ക് എതിരാവുക, സ്വേച്ഛക്കും നാശത്തിനും പ്രേരകമാവുക, അനുഭവവിരുദ്ധമാവുക, സ്ഥിരീകരിക്കപ്പെട്ട വൈദ്യശാസ്ത്ര നിയമങ്ങള്‍ക്ക് എതിരാവുക, അല്ലാഹുവിന്റെ പരിശുദ്ധിക്കും പരിപൂര്‍ണ്ണതക്കും നിരക്കാത്തതാവുക, ചരിത്രയാതാര്‍ത്ഥ്യങ്ങള്‍ , പ്രപഞ്ചത്തിലും മനുഷ്യനിലുമുള്ള ദൈവിക നടപടികള്‍ എന്നിവയ്ക്ക് വിരുദ്ധമാവുക, വിശേഷബുദ്ധിയുള്ളവര്‍ക്ക് ബോധ്യമാവാത്ത വിധം താണനിലവാരം പുലര്‍ത്തുന്നതാവുക. ഇത്തരം ഹദീസുകള്‍ തള്ളപ്പെടെണ്ടതാണ്.
  • ഖുര്‍ആന്‍ , മുതവാത്തിറായ ഹദീസ്, ഖുര്‍ആന്‍ -ഹദീസുകളില്‍ നിന്ന് ഗ്രഹിക്കപ്പെടുന്ന പൊതു നിയമങ്ങള്‍ , ഇജ്മാഅ` എന്നിവയ്ക്ക് വിരുദ്ധമാവുക.
  • നബി (സ) യുടെ കാലത്തെ അറിയപ്പെട്ട ചരിത്ര വസ്തുതകള്‍ക്ക് വിരുദ്ധമാവുക.
  • നിവേദകന്റെ തീവ്രവാദപരമായ നിലപാടുകള്‍ക്ക് അനുകൂലമാവുക.
  • പൊതുജനമധ്യത്തില്‍ സംഭവിച്ചതായിട്ടു പോലും പ്രചുരമായി അറിയപ്പെടാതെ, ഒരാളിലൂടെ മാത്രം നിവേദനം ചെയ്യപ്പെട്ട ഒരു കാര്യം ഉള്‍ക്കൊള്ളുക. 
  • അതിശയോക്തിപരമായ പ്രതിഫലവും ശിക്ഷാഭീക്ഷണിയും ഉള്‍ക്കൊള്ളുന്നതാവുക. 
(മുസ്തഫാ സിബാഈയുടെ 'സുന്നത്ത് ഇസ്ലാമിക ശരീഅത്തില്‍ ' [മലയാളം സംഗ്രഹീകൃത പരിഭാഷ IPH] എന്ന പുസ്തകത്തില്‍ നിന്നും എടുത്തത്)

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...