Saturday, August 10, 2013

വിധിവിശ്വാസം: തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും


റെ വിമര്‍ശനങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായ വിഷയമാണ് ഇസ്ലാമിലെ വിധിവിശ്വാസം. ഇതുമായി ബന്ധപ്പെട്ടു വിമര്‍ശകര്‍ ഉന്നയിക്കാറുള്ള പ്രധാന വിമര്‍ശനങ്ങളും അവക്കുള്ള മറുപടിയുമാണ്‌ ഈ പോസ്റ്റില്‍ .


വിമര്‍ശനം 1 
ഒരു വ്യക്തി ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ എല്ലാ പ്രവൃത്തികളും വാക്കുകളും ചിന്തകളും അല്ലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറയുന്നു. എങ്കില്‍ ഒരാള്‍ തിന്മ ചെയ്താല്‍ അയാളെ അതിന്റെ പേരില്‍ പരലോകത്ത് വെച്ച്  നരകത്തില്‍ തള്ളുന്നത് നീതിയാണോ?
  
മറുപടി: 
അല്ലാഹു സ്ഥലകാലാതീതനാണ്. അഥവാ മനുഷ്യന്‍ കാലവുമായും സ്ഥലവുമായും ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന പദങ്ങള്‍ (ഇന്നലെ, നാളെ, മുന്‍കൂട്ടി, മുകളില്‍ , താഴെ, അപ്പുറം, ഇപ്പുറം തുടങ്ങിയവ) അവനു ബാധകമല്ല. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം സമ്പൂര്‍ണജ്ഞാനത്തിനുടമയാണ് അല്ലാഹു. അവന്റെ ജ്ഞാനം വര്‍ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഒരു വ്യക്തി  ജനിക്കുന്നതിനു മുമ്പ്തന്നെ അവനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ അല്ലാഹു അറിയുന്നു എന്നത് വസ്തുതയാണ്. അങ്ങനെ അറിയാത്തവന്‍ ദൈവമാവില്ലല്ലോ. ഖുര്‍ആന്‍ പറയുന്നു:
"അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല (വി.ഖു. 2:255)  
"ഭൂമിയിലോ നിങ്ങളുടെ ദേഹത്തിൽ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ ഒരു രേഖയിൽ ഉൾപ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു (വി.ഖു. 57:22) 
എന്നാല്‍ ഒരാള്‍ കര്‍മ്മം ചെയ്യുന്നത് അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തി വെച്ചത് കൊണ്ടാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. ആ വാദത്തെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നുണ്ട്. 
"ആ ബഹുദൈവാരാധകർ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചി രുന്നെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അവനോട്) പങ്ക്ചേർക്കുമായിരുന്നില്ല; ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. അതുപോലെതന്നെ അവരുടെ മുൻഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതുവരെ നിഷേധിച്ച് കളയുകയുണ്ടായി. പറയുക: നിങ്ങളുടെപക്കൽ വല്ല വിവരവുമുണ്ടോ? എങ്കിൽ ഞങ്ങൾ ക്ക് നിങ്ങൾ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത്. നിങ്ങൾ അനുമാനിക്കുക മാത്രമാണ്ചെയ്യുന്നത്. പറയുക: ആകയാൽ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ മുഴുവൻ അവൻ നേർവഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു" (വി.ഖു. 6:148, 149).  
(അല്ലാഹുവോട്) പങ്കാളികളെ ചേർത്തവർ പറഞ്ഞു: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവന് പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്റെ കൽപനകൂടാതെ ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അതുപോലെതന്നെ അവർക്ക് മുമ്പുള്ളവരും ചെയ്തിട്ടുണ്ട്. എന്നാൽ ദൈവദൂതന്മാരുടെ മേൽ പ്രബോധനമല്ലാത്ത വല്ല ബാധ്യതയും ഉണ്ടോ? (വി.ഖു. 16:35).  
"പരമകാരുണികൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ ഞങ്ങൾ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന് അവർ പറയുകയും ചെയ്യും. അവർക്ക് അതിനെ സംന്ധിച്ച് യാതൊരു അറിവുമില്ല. അവർ ഊഹിച്ചു പറയുക മാത്രമാകുന്നു (വി.ഖു. 43:20). 
അഥവാ ഒരാളെ കൊണ്ട് നിര്‍ബന്ധിപ്പിച്ചു കര്‍മ്മം (നന്മയോ തിന്മയോ) ചെയ്യിപ്പിക്കുകയല്ല അല്ലാഹു ചെയ്യുന്നത്. നന്മ-തിന്മകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം മനുഷ്യന്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ഗ്ഗവും നരകവും. അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള അറിവും മനുഷ്യന്റെ സ്വാതന്ത്ര്യവും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു ബന്ധവുമില്ല. അല്ലാഹു ഒരു അനീതിയും ചെയ്യുകയില്ല. ഖുര്‍ആന്‍ പറയുന്നു: 
"അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽപെട്ടതല്ലാതെ ചെയ്യാൻ നിർന്ധിക്കുകയില്ല. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ സൽഫലം അവരവർക്ക് തന്നെ. ഓരോരുത്തർ പ്രവർത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേൽതന്നെ (വി.ഖു. 2:286). 
"മതത്തിന്റെ കാര്യത്തിൽ നിർബന്ധം ചെലുത്തലേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ്കഴി ഞ്ഞിരിക്കുന്നു (വി.ഖു. 2:256).  
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസി ക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. അക്രമികൾക്ക് നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട് (വി.ഖു. 18:29). 
"വല്ലവനും നേർമാർഗം സ്വീകരിക്കുന്നപക്ഷം തന്റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവൻ നേർമാർഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോകുന്നപക്ഷം തനിക്ക് ദോഷത്തിനായി ത്തന്നെയാണ് അവൻ വഴിപിഴച്ച് പോകുന്നത്. പാപഭാരം ചുമയ് ക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമയ്ക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുകയുമില്ല (വി.ഖു. 17:15). 
ഒരു വിദ്യാർഥിയെ കുറിച്ച് അധ്യാപകന് വ്യക്തമായ ധാരണയുണ്ടാവുക സ്വാഭാവികമാണ്. അവന്‍ പരീക്ഷയില്‍ തോല്‍ക്കുമോ ഇല്ലയോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞേക്കും. എന്നാൽ അദ്ധ്യാപകന്‍ അക്കാര്യം മുന്‍കൂട്ടി കണ്ടതിനാലാണ് വിദ്യാർഥി പരീക്ഷയിൽ തോറ്റത് എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുപോലെയാണ് ഇതും.

ഒരു സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനരീതിയും അതിന്റെ ഫലങ്ങളുമൊക്കെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച വ്യക്തിക്ക് മുന്‍കൂട്ടി അറിയുമല്ലോ. അതിലെ ഇന്ന നിര്‍ദേശം കൊടുത്താല്‍ ഇന്ന ഫലം ഉണ്ടാവും, മറ്റൊരു നിര്‍ദേശം കൊടുത്താല്‍ വേറൊരു ഫലം ഉണ്ടാവും എന്നൊക്കെ അയാള്‍ക്ക് മുന്‍കൂട്ടി അറിയാം. 
ഇനി ആ സോഫ്റ്റ്‌വെയര്‍ അയാള്‍ രണ്ടുപേര്‍ക്ക് നല്‍കുന്നു. അതിനെ നല്ല രീതിയിലും മോശം രീതിയിലും മോഡിഫൈ ചെയ്യാനുള്ള അറിവും നല്‍കുന്നു. രണ്ടിന്റെയും ഫലം എന്താവുമെന്നും പറഞ്ഞുകൊടുക്കുന്നു. നല്ല രീതിയില്‍ മാത്രമേ മോഡിഫൈ ചെയ്യാവൂ എന്ന് താക്കീതും ഇരുവര്‍ക്കും നല്‍കുന്നു. 
ഒരാള്‍ അത് നല്ല രീതിയില്‍ ഉപയോഗിച്ചു. രണ്ടാമന്‍ മോശമായും ഉപയോഗിച്ചു. എങ്കില്‍ ഇതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? നന്നായി ഉപയോഗിച്ചവന്‍ അതിന്റെ ഫലവും മോശമായി ഉപയോഗിച്ചവന്‍ അതിന്റെ ഫലവും അനുഭവിക്കണം. ഒരാള്‍ മോശമായി ഉപയോഗിച്ചതിന്റെ പേരില്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച ആളെ കുറ്റം പറയാനൊക്കുമോ? ഒരിക്കലുമില്ല. അയാള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കെ വിശേഷിച്ചും.  

പ്രപഞ്ചം, അതിന്റെ ഭാഗമായ ഭൂമി, അതിലെ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ഇതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവം സൃഷ്ടിച്ച ഒരു സോഫ്റ്റ്‌വെയര്‍ . ആ സോഫ്റ്റ്‌വെയര്‍ നന്നായി നടത്താന്‍ ഏല്‍പ്പിക്കപ്പെട്ട വിഭാഗമാണ്‌ മനുഷ്യന്‍. അത് നന്മയുടെ മാര്‍ഗത്തിലും തിന്മയുടെ മാര്‍ഗത്തിലും ഉപയോഗികാനുള്ള കഴിവും ദൈവം നല്‍കി. നന്മ ചെയ്താലുള്ള ഫലവും തിന്മ ചെയ്താലുള്ള ഫലവും മുന്‍കൂട്ടി ദൈവം അറിയിക്കുകയും ചെയ്തു. എന്നിട്ടും ഒരാള്‍ തിന്മ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ദൈവത്തിനല്ല, അവനു തന്നെയാണ്. സോഫ്റ്റ്‌വെയറില്‍ ഇന്നകാര്യം ചെയ്താല്‍ ഇന്ന ഫലം ഉണ്ടാകും എന്ന് ദൈവം മുന്‍കൂട്ടി അറിയുന്നു എന്നത് ദൈവത്തെ പഴിചാരാനുള്ള ന്യായമേയല്ല.  

വിമര്‍ശനം 2 
മനുഷ്യനെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് സൃഷ്ടിച്ചതെന്നു അല്ലാഹു പറയുന്നു. എന്നാൽ എല്ലാം മുൻകൂട്ടി അറിയുന്ന അല്ലാഹുവിനു മനുഷ്യനെ പരീക്ഷിക്കേണ്ട കാര്യമെന്ത്? ഒരുവൻ എന്താകും എന്താകില്ലായെന്ന വസ്തുത അല്ലാഹുവിന് ആദ്യമേ അറിയുമല്ലോ?

മറുപടി: 
ഒന്നാമത്തെ മറുപടിയില്‍ പറഞ്ഞ വിദ്യാര്‍ഥി-അദ്ധ്യാപകന്‍ ഉദാഹരണം തന്നെയെടുക്കാം. ഒരു കുട്ടിയുടെ ബുദ്ധിപരമായ കഴിവുകളെ കുറിച്ച് നന്നായി ബോധ്യമുള്ള അധ്യാപകൻ അവനെക്കൊണ്ട് പരീക്ഷയെഴുതിക്കേണ്ട കാര്യമെന്തെന്ന് ഒരാള്‍ ചോദിച്ചാല്‍ അതിനു നല്‍കാവുന്ന മറുപടി "കുട്ടികളുടെ കഴിവുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുകയാണ് പരീക്ഷകളുടെ ലക്ഷ്യം" എന്നായിരിക്കും. 
അല്ലാഹു മനുഷ്യരെ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റെ ലക്ഷ്യവും ഇതിനു സമാനമായി കാണാം. അല്ലാഹുവിനു എന്തെങ്കിലും കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയല്ല; മറിച്ചു മനുഷ്യന്‍ ആ പരീക്ഷണങ്ങളെ ദൈവികനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിമുഖീകരിച്ചാല്‍ അവനു വികാസവും വിജയവും ഉണ്ടാവും. 
ഒരിക്കല്‍ അനുയായികള്‍ നബി തിരുമേനിയോട് ചോദിച്ചു: ആരാണ് ഏറ്റവും കടുത്ത പരീക്ഷണം നേരിടുന്നവര്‍?നബി (സ) പറഞ്ഞു: "ആദ്യമായി പ്രവാചകന്മാര്‍, പിന്നെ അവര്‍ക്ക് താഴെയുള്ളവര്‍, ദൈവഭക്തിയുടെ തോതനുസരിച്ചാണ് ആളുകള്‍ പരീക്ഷക്കപ്പെടുക. ഒരാളുടെ മതവുമായുള്ള ബന്ധം എത്രത്തോളം ഉറച്ചതും ശക്തവുമാണോ അത്രത്തോളം കടുത്തതാകും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പരീക്ഷണം. ആരുടെ മതബോധമാണോ ദുര്‍ബലം അയാള്‍ നേരിയ പരീക്ഷണങ്ങളേ നേരിടേണ്ടതുള്ളൂ. ഒരു മനുഷ്യന്‍ അതില്‍ വിജയം വരിക്കുന്നത് വരെ പരീക്ഷണം തുടരും. അതോടെ അവന്‍ പാപമോചനം നേടിക്കഴിഞ്ഞു." (ഇബ്നു ഹിബ്ബാന്‍)

വിമര്‍ശനം 3 
ഖുര്‍ആന്‍ പറയുന്നു: "അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്‍റെ ഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക" സാധാരണ രോഗം വന്നാല്‍ അത് നേരെ ആക്കി കൊടുക്കുകയാണ് ചെയ്യുന്നത് . ഇതിപ്പോ എന്തിനാ കൂടി കൊടുക്കുന്നത്? നരകത്തില്‍ ഇട്ടു പൊരിക്കാന്‍ അല്ലെ? അപ്പൊ ആരാണ് കുറ്റവാളി?

ഇതുപോലെ ഖുർആൻ 7:179 ൽ "ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്" എന്ന് പറയുന്നുണ്ടല്ലോ. അതിനർഥം അവർ എത്ര ശ്രമിച്ചാലും സ്വർഗപ്രവേശം നേടാൻ കഴിയാത്തവരായിരിക്കും എന്നല്ലേ? ഇവിടെ അല്ലാഹു തന്നെയല്ലേ ഉത്തരവാദി?

മറുപടി:
ഖുര്‍ആനില്‍ ഇവ്വിഷയകമായ എല്ലാ സൂക്തങ്ങളും നാം പരിശോധിച്ചാല്‍ തന്നെ ഇതിന്റെ കൃത്യമായ ആശയം നമുക്ക് ലഭിക്കും. 

അല്ലാഹു ആരെയും നിര്‍ബന്ധിച്ചു സന്മാര്‍ഗത്തില്‍ ആക്കാന്‍ ഉദ്ദേശിചിട്ടില്ല. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും രണ്ടു വഴികള്‍ കാണിച്ചു തന്നു രണ്ടിന്റെയും അനന്തരഫലങ്ങള്‍ കൃത്യമായി പഠിപ്പിക്കുകയും ചെയ്ത ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്നാണ് അല്ലാഹു പറഞ്ഞത്. അതില്‍ ആര് പരാജയമടഞ്ഞോ അവന്‍ അതിന്റെ സ്വാഭാവികഫലവും വിജയം കണ്ടവന്‍ അതിന്റെ സ്വാഭാവികഫലവും അനുഭവിക്കും. അല്ലാതെ പരീക്ഷ എഴുതുന്നവനോട് നിര്‍ബന്ധിച്ചു ശരിയുത്തരം എഴുതിക്കുന്നത് എത്രമാത്രം അനീതിയും അബദ്ധവുമാണോ അതിനേക്കാള്‍ അബദ്ധമാണ് മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ചു നന്മയോ തിന്മയോ ചെയ്യിക്കുന്നത്. കാരണം അല്ലാഹു മനുഷ്യനെ പരീക്ഷിക്കുകയാണ്. പരീക്ഷണത്തില്‍ നന്മ-തിന്മ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.

ഇനി അല്ലാഹു രോഗം (നിഫാഖ് അഥവാ കാപട്യം) വര്‍ദ്ധിപ്പിക്കുന്നു എന്ന വശം നോക്കാം. അവര്‍ തിന്മയുടെ വശം തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതിന്റെ സ്വാഭാവികഫലം. അതേ സൂക്തത്തില്‍ തുടര്‍ന്ന് അവര്‍ കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ എന്ന് കൂടികാണാം. കാപട്യത്തിന്റെ ഒരു ലക്ഷണമാണ് കളവു പറയുക എന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അവര്‍ കള്ളം പറഞ്ഞപ്പോള്‍ അല്ലാഹു അവര്‍ തിരഞ്ഞെടുത്ത വഴിയിലൂടെ നീങ്ങാന്‍ വിട്ടു. അതാണ്‌ രോഗം വര്‍ധിപ്പിക്കുക എന്നതിനര്‍ത്ഥം.

ഇനി ഈ വശം കൃത്യമായി പറയുന്ന ചില സൂക്തങ്ങള്‍ കൂടി നോക്കാം:

"കടുത്ത നിഷേധിയെയും വ്യാജവാദിയെയും അല്ലാഹു നേര്‍മാര്‍ഗത്തില്‍ അക്കുകയില്ല തന്നെ." (39:3) 
"അതിരുവിട്ടു നടക്കുകയും ഏറെ കള്ളം പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു വഴികേടില്‍ ആക്കുന്നു" (40:28)
"അല്ലാഹു അക്രമികളെ വഴി തെറ്റിക്കുന്നു." (14: 27) 
"അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തില്‍ ആകുകയില്ല തന്നെ." (6: 144) 
"അധര്‍മികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തില്‍ ആക്കുകയില്ല തന്നെ." (63:6)
സൂക്തങ്ങളില്‍ നിന്നും പകല്‍ പോലെ വ്യക്തമാവുന്ന ആശയം ഇതാണ്: സന്മാര്‍ഗം പ്രാപിക്കാന്‍ സന്നദ്ധത കാണിക്കാതവരെയാണ് അല്ലാഹു ആ മാര്‍ഗത്തില്‍ നിലകൊള്ളാന്‍ വിടുന്നത്. അല്ലാതെ അവരെ നിര്‍ബന്ധിപ്പിച്ചു ആ മാര്‍ഗത്തില്‍ നിലനിര്‍ത്തുകയല്ല.

ആരെങ്കിലും താനൊന്നു മാറി ചിന്തിക്കണം എന്ന കരുതലോടെ ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിച്ചു നോക്കൂ. അപ്പോള്‍ അവന്‍ സന്മാര്‍ഗത്തിന്റെ വെളിച്ചം കാണുകതന്നെ ചെയ്യും.

ഖുർആൻ 7:179 ൽ "ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്"  എന്ന ആയത്ത് പൂർണമായി വായിച്ചാൽ തന്നെ അത് സംബന്ധമായ സംശയങ്ങൾ മാറുന്നതാണ്. അത് ഇങ്ങനെയാണ്:
"നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ച ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; എന്നാല്‍, അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്ക് ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു."
അപ്പോൾ അല്ലാഹു ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ സൃഷ്ടിക്കുമ്പോൾ തന്നെ "ഇവർ നരകത്തിലേക്ക് പോകട്ടെ" എന്ന് തീരുമാനിച്ചുറപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവരുടെ കർമങ്ങൾ തന്നെയാണ് നരകത്തിന് കാരണമെന്ന് മേൽ സൂക്തത്തിൽ നിന്നും വളരെ വ്യക്തമാണ്. അല്ലാഹു അക്കാര്യം മുൻ കൂട്ടി അറിയുന്നു എന്ന് മാത്രം. 

വിമര്‍ശനം 4
വിശ്വാസികള്‍ രോഗം വരുമ്പോള്‍ അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോവുന്നതിനു പകരം ആശുപത്രിയില്‍ പോയി ദൈവത്തിന്റെ വിധിയെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത്?

മറുപടി:
രോഗം വരുന്നത് മാത്രമാണ് വിധി എന്ന മുന്‍ധാരണയില്‍ നിന്നാണ് ഈ സംശയം വരുന്നത്. എന്നാല്‍ രോഗം വരുന്നതും ചികിത്സിക്കുന്നതും രോഗം മാറുന്നതും എല്ലാം വിധിയാണ്. ഒരാള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിക്കുന്നതും അയാള്‍ക്ക് രോഗം വരുന്നതും അനുയോജ്യമായ ചികിത്സ കണ്ടു പിടിക്കാത്തതിനാല്‍ മരിച്ചുപോകുന്നതും വിധിയാണ്. അത് പോലെ ആധുനിക യുഗത്തില്‍ ഒരാള്‍ ജനിക്കുന്നതും രോഗം വരുന്നതും പ്രസ്തുത രോഗത്തിന് ചികിത്സ കണ്ടെത്തുന്നതും അതുവഴി രോഗം മാറുന്നതും വിധിതന്നെ.
രോഗം വന്നാല്‍ പ്രാര്‍ത്ഥിച്ചു മാത്രം ഇരിക്കാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്‌; മറിച്ചു രോഗത്തിന് ഉചിതമായ ചികിത്സ തേടാനും പറയുന്നുണ്ട്. 

ഇതുമായി സമാനമായി രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് നടന്ന ഒരു സംഭവം ഉദ്ധരിക്കുന്നത് പ്രസകതമായിരിക്കും.    
ഫലസ്ത്വീനില്‍ പ്‌ളേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും വ്യാപിച്ചു. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേര്‍ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുല്‍ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു.വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി, എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയശേഷം, രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകര്‍ച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കുമെന്നതിനാല്‍ എല്ലാവരും തടസ്സം നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു: 'ദൈവവിധിയില്‍ നിന്ന് ഓടിപ്പോകയോ? ആ സേനാനായകന്റെ അന്തര്‍ഗതം വായിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: 'അതെ, ഒരു ദൈവവിധിയില്‍ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്.'' അല്‍പസമയത്തെ മൌനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു: 'ഒരാള്‍ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാള്‍ക്ക് രണ്ടു താഴ്വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവനും അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവര്‍ത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധിയനുസരിക്കുകയല്ലേ ചെയ്യുന്നത്?''
ഈ സംഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്ന മൂന്നു കാര്യങ്ങള്‍ :
  • വിധിവിശ്വാസം മനുഷ്യനെ അലസനാക്കുകയോ വിപത്തുകളുടെയോ വിനാശത്തിന്റെയോ പാതയിലേക്ക് തള്ളിവിടുകയോ ചെയ്യുന്നില്ല. 
  • അത് മനുഷ്യപുരോഗതിക്കും വിജയത്തിനും ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. 
  • ദൈവവിധിയുടെ വരുതിയില്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ പരമാവധി പ്രയോജനപ്പെടുത്തണം. ആ പ്രയോജനപ്പെടുത്തലും ഒരു വിധിയാണ്.
വിമര്‍ശനം 5
ഇവിടെ പിഞ്ചുകുട്ടികള്‍ അടക്കമുള്ളവരെ ക്രൂരന്മാരായ മനുഷ്യര്‍ പീഡിപ്പിച്ചും മറ്റും കൊല്ലുന്നു. മറ്റനേകം ക്രൂരതകള്‍ നടക്കുന്നു. ഇതെല്ലാം കണ്ടിട്ടും എന്തുകൊണ്ടാണ് സര്‍വശക്തനായ ദൈവം അത് തടയാത്തത്? തടയാന്‍ കഴിവുണ്ടായിട്ടും നോക്കിനില്‍ക്കുന്ന ഏറ്റവും വലിയ ക്രൂരനല്ലേദൈവം?

മറുപടി:
ദൈവ- പരലോക നിഷേധികളില്‍ നിന്ന് ഈ ചോദ്യമുയരുക സ്വാഭാവികമാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഈയൊരു ജീവിതമേയുള്ളൂ. മരണത്തോടെ എല്ലാം കഴിഞ്ഞു. എന്നാല്‍ വിശ്വാസിക്ക് 
ഇഹലോകജീവിതമെന്നത് ശാശ്വതമായ പരലോകത്തേക്കുള്ള നൈമിഷികമായ ഒരു യാത്ര മാത്രമാണ്. ഒരാള്‍ അനീതിക്കോ ക്രൂരതക്കോ ഇരയായെങ്കില്‍ പരലോകത്ത് അതയാള്‍ക്ക് പതിന്മടങ്ങ്‌ നന്മയായി വരുന്നു. 

നന്മയും തിന്മയും പൈശാചികശക്തികളും ഉള്ള രീതിയില്‍ തന്നെയാണ് ഈ ഭൂമിയെ ദൈവം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനും ഒരു പ്രകൃതം അവന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ദൈവവിധി. മാവില്‍ മാങ്ങയുണ്ടാവുക, കോഴിമുട്ട വിരിഞ്ഞ് കോഴികുഞ്ഞുണ്ടാവുക, ജീവികള്‍ ഇണചേര്‍ന്നു കുഞ്ഞുങ്ങള്‍ ഉണ്ടാവുക തുടങ്ങിയവയെല്ലാം ദൈവവിധികളാണ്. ഇതുപോലെ കത്തികൊണ്ട് പഴത്തില്‍ അമര്‍ത്തിയാല്‍ പഴം മുറിയുന്നതും, കഴുത്തില്‍ അമര്‍ത്തിയാല്‍ കഴുത്ത് മുറിയുന്നതും അങ്ങനെ മരണം സംഭവിക്കുന്നതും എല്ലാം ദൈവവിധികളാണ്. ആ നിയമങ്ങള്‍ അങ്ങനെതന്നെ നിലനിര്‍ത്തുകയാണ് ദൈവം ചെയ്തിരിക്കുന്നത്. അപ്പോള്‍ ഒരു കാമവെറിയന്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചാല്‍ അത് ഓട്ടോമാറ്റിക്കായി തടയപ്പെടുന്ന ഒരു സംവിധാനം ഈ ഭൂമിയില്‍ ദൈവം ഉണ്ടാക്കിയിട്ടില്ല. മറിച്ചു അത് ആ കുഞ്ഞിനു ഇഹലോകത്തോ പരലോകത്തോ നന്മയാക്കിത്തീര്‍ക്കുന്ന സംവിധാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് ദൈവികയുക്തിയാണ്. നമുക്കറിയാത്ത വേറെയും ഘടകങ്ങള്‍ അവിടെ കടന്നുവരുന്നുണ്ടാവും.

കാര്യം മനസ്സിലാവാന്‍ ഒരു ഉദാഹരണം പറയാം: 

ചതിയനായ ഒരു വ്യക്തി ഒരു അന്ധനെ കൈപിടിച്ചുകൊണ്ട് പോയി ഒരു പൊട്ടക്കിണറില്‍ തള്ളിയിട്ടു. ആ വീഴ്ച്ചയില്‍ പാവത്തിന്റെ കാലൊടിഞ്ഞു. എന്നാല്‍ ആ വീഴ്ചയുടെ ഫലം കൊണ്ട് മറ്റൊരു അത്ഭുതം ഉണ്ടായി. അയാളുടെ കാഴ്ചശക്തി തിരിച്ചു കിട്ടി. അഥവാ അന്ധന് സംഭവിച്ച ദുരന്തം ഒരു നന്മയായി മാറി. ഇവിടെ കിണറില്‍ തള്ളിയിട്ടവന്റെ പ്രവൃത്തി ദൈവം തടയുന്നതിന് പകരം അതൊരു നന്മയാക്കി മാറ്റുകയാണ് ചെയ്തത്. ആ നന്മ ഈ ഭൂമിയില്‍ വെച്ചുതന്നെയാവാം, അല്ലെങ്കില്‍ പരലോകത്താവാം. അതേസമയം തെറ്റ് ചെയ്തവന് അതിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യും.
നന്മയും തിന്മയും തെരഞ്ഞെടുക്കാനും ചെയ്യുവാനുമുള്ള പ്രകൃതിയോടെയാണ് മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത്. ഒരാള്‍ തിന്മ ചെയ്യുമ്പോള്‍ ദൈവത്തിന് അത് തടഞ്ഞുകൂടെ എന്ന് ചോദിച്ചാല്‍ അതിനര്‍ഥം നന്മ മാത്രം ചെയ്യുന്ന പ്രകൃതത്തിലെക്ക് മനുഷ്യന്‍ എത്തുന്നു എന്നാണ്. അങ്ങനെയൊരു വ്യവസ്ഥ ഭൂമിയിലില്ല. മനുഷ്യന്‍ നന്മയും തിന്മയും ചെയ്യാന്‍ കഴിയുന്ന ജീവിയാണ്. തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട ജീവി. നിര്‍ബന്ധപൂര്‍വം നന്മ മാത്രം ചെയ്യിപ്പിക്കാന്‍ മനുഷ്യന്‍ മാലാഖയല്ല.

ഓരോ മനുഷ്യനും നന്മയും തിന്മയും എന്താണെന്ന് അറിയാം. തിന്മ ചെയ്യാതിരിക്കാനുള്ള കഴിവും അവനു ദൈവം കൊടുത്തിട്ടുണ്ട്. ആ കഴിവ് ഉപയോഗപ്പെടുത്താതെ തിന്മ ചെയ്താല്‍ അതിന്റെ ഉത്തരവാദി അവന്‍ തന്നെയാണ്. അതിനുള്ള ശിക്ഷ അവനു ലഭിക്കുകതന്നെ ചെയ്യും. തിന്മ മാത്രം ചെയ്യാനുള്ള പ്രകൃതിയാണ് ദൈവം മനുഷ്യന് കൊടുത്തിരുന്നതെങ്കില്‍ നമുക്ക് ദൈവത്തെ കുറ്റപ്പെടുത്താമായിരുന്നു. 

അവസാനമായി ഒരു കാര്യം കൂടി: 

അത്യപാരമായ ദൈവികയുക്തിയില്‍ പ്രവര്‍ത്തിക്കുന്ന മഹാപ്രപഞ്ചത്തിലെ ഒരു ചെറിയ കണിക മാത്രമാണ് ഭൂമി. അതിലെ അനേകം ജീവികളില്‍ യുക്തിബോധമുള്ള ഒരു ജീവിയാണ് മനുഷ്യന്‍. എന്നാല്‍ മനുഷ്യയുക്തി അവസാനവാക്കല്ല. പരിമിതമായ ചുറ്റുപാടില്‍ നിന്നുകൊണ്ടുള്ള പരിമിതമായ യുക്തിയാണ് മനുഷ്യന്‍ പ്രകടിപ്പിക്കുന്നത്. എന്തിന്, മനുഷ്യര്‍ക്കിടയില്‍ തന്നെ യുക്തിബോധത്തില്‍ വ്യത്യാസം കാണാം. ഒരു പ്രതിഭാശാലിയുടെ പ്രവൃത്തികളുടെ പൊരുളും യുക്തിയും എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു സാധാരണക്കാരന് കഴിയാറില്ല. സാധാരണക്കാരന്റെ പല പ്രവൃത്തികളുടെയും പൊരുള്‍ മന്ദബുദ്ധിയായ മനുഷ്യനും അറിയില്ല. അപ്പോള്‍ ഈ പ്രപഞ്ചത്തെ മൊത്തത്തില്‍ പരിഗണിച്ചുകൊണ്ട് പരിപാലിക്കുന്ന സ്ഥലകാലാതീതനായ ദൈവത്തിന്റെ യുക്തിയെ നമുക്കെങ്ങനെ വിലയിരുത്താന്‍ കഴിയും? അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഈ ഭൂമിയെ മാത്രം പരിഗണിച്ചല്ലെന്നും ഇഹലോകജീവിതം മാത്രം കണ്ടുകൊണ്ടല്ലെന്നും മനസ്സിലാക്കാനുള്ള ബോധമെങ്കിലും നമുക്കുണ്ടാവണം. 

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...