Saturday, June 2, 2012

അധ്യാപകരെ, ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, നിങ്ങളിലെ വഞ്ചകരെ...

മ്മെ പഠിപ്പിച്ച അധ്യാപകരെ കുറിച്ച് നല്ല ഓര്‍മ്മകള്‍ അയവിറക്കാനാണ് നാം ഇഷ്ടപ്പെടുക. അങ്ങനെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു പാട് അധ്യാപകര്‍ നമ്മുടെ  ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാവും. നമ്മെ അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും കണക്ക് കൂട്ടാനും പഠിപ്പിച്ച ഗുരുക്കന്മാര്‍ . എന്നാല്‍ അതിനു ചില അപവാദങ്ങള്‍ ഉണ്ട്.
അതേ പറ്റി ചില അനുഭവങ്ങള്‍ പങ്കു വെക്കണമെന്ന് തോന്നുന്നു.
മലപ്പുറം ജില്ല വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സന്തോഷകരമായ ഒരു കാലഘട്ടമാണല്ലോ ഇത്. ഇനിയും ഒരു പാട് മുന്നേറാനുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്തായാലും നിലവിലുള്ള പുരോഗതിയുടെ ക്രെഡിറ്റ്‌ അവകാശപ്പെടാന്‍ ചില എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയക്കാര്‍ രംഗത്ത് വരാറുണ്ട്. അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക മാത്രമേ അക്കാര്യത്തില്‍ ചെയ്യാനുള്ളൂ. വാസ്തവത്തില്‍ ഈ  പുരോഗതിയുടെ വലിയൊരു പങ്കു ഗള്‍ഫ്‌ പണത്തിനു അവകാശപ്പെട്ടതാണ്. ഒപ്പം മതസംഘടനകളുടെയും മറ്റും പരിമിതമെങ്കിലും  അവസരത്തിനൊത്ത പ്രവര്‍ത്തനങ്ങളും. തങ്ങള്‍ ഇങ്ങനെയായി, തങ്ങളുടെ മക്കളെങ്കിലും പഠിച്ചു വളരണം എന്ന ആഗ്രഹം കഴിഞ്ഞ തലമുറയ്ക്ക് ഉണ്ടായതും ഒരു കാരണമാണ്. പഠിപ്പിക്കാന്‍ നമ്മുടെ തന്നെ നാട്ടിലെ അധ്യാപകര്‍ ഉണ്ടായതും എടുത്തു പറയേണ്ട ഒരു കാരണമാണ്. അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും. 

ഈ സന്ദര്‍ഭത്തില്‍ , 15-20 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ സ്ക്കൂള്‍ ജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ അയവിറക്കട്ടെ.

ഞാന്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന കാലമാണ്. സ്കൂളില്‍ അധ്യാപകര്‍ ഒട്ടുമുക്കാലും അന്യജില്ലക്കാര്‍ .... പഠിപ്പിക്കുന്ന കാര്യത്തില്‍ അവരില്‍ പലര്‍ക്കും യാതൊരു ആത്മാര്‍ഥതയും  ഉണ്ടായിരുന്നില്ല, ചിലരൊഴിച്ച്. (ആ നല്ല അധ്യാപകരെ ഇന്നും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു).  

"നീയൊക്കെ പഠിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല..." എന്ന് മുഖത്ത് നോക്കി പറയുന്ന അവര്‍ക്ക്‌ ഉള്ളില്‍ ഞങ്ങള്‍ പഠിക്കരുത് എന്ന ആഗ്രഹം ആത്മാര്‍ഥമായി ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍ ... കാരണം മലപ്പുറത്തുള്ളവര്‍ പഠിച്ചു ഉയര്‍ന്നാല്‍ തങ്ങളുടെ തലമുറയ്ക്ക് ഈസിയായി കയറിപ്പറ്റാനുള്ള ഇടം നഷ്ടപ്പെടുമല്ലോ. ഇത് വെറുതെ പറഞ്ഞതല്ല. അന്നത്തെ പല അധ്യാപകരുടെയും സമീപനം അങ്ങനെയായിരുന്നു. 

എന്തായാലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ അന്നത്തെ മന:സ്ഥിതിയനുസരിച്ച് പഠിപ്പിക്കാത്ത അധ്യാപകര്‍ ആയിരുന്നു നല്ല അധ്യാപകര്‍ . അധ്യാപകരായാല്‍ ഒരു ശല്യവും ചെയ്യാതെ ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടണം. സാറന്മാരെ ഞങ്ങളും ശല്യം ചെയ്യുന്നില്ല. അതാണ്‌ ഞങ്ങളുടെ തികച്ചും 'ന്യായമായ' ആവശ്യം. 

പഠിച്ചു എന്തെങ്കിലും നേടണം എന്നൊക്കെ ചിന്തിക്കുന്ന വല്ലവനും ഞങ്ങളില്‍ ഉണ്ടെങ്കില്‍ 'പട്ച്ച്ട്ടൊന്നും കാര്യല്ലടോ... ഗള്‍ഫിക്ക് പോയാ പത്തു കായിണ്ടാക്കാ ... എത്താ ഇങ്ങനെ കൊറേ പട്ച്ച്ട്ട്...' എന്ന 'ബുദ്ധി' ഉപദേശിച്ച് കൊടുക്കാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. 

ഇനി ഏതെങ്കിലും അദ്ധ്യാപകന്‍ ക്ലാസില്‍ കയറിയാല്‍ ക്ലാസ്‌ എടുക്കുന്നതിന്റെ കോലം ഒരു ഉദാഹരണസഹിതം വായിക്കൂ...
(ഒമ്പതാം ക്ലാസ്സിലെ ജ്യോഗ്രഫിയുടെ പീരിയഡ് , അദ്ധ്യാപകന്‍ ഇല്ലാതെ പത്തു മിനുറ്റ് കടന്നു പോയിരിക്കുന്നു). കുട്ടികള്‍ എല്ലാവരും അവരുടെ നോട്ടുപുസ്തകവും പേനയും എടുത്തു അവരുടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണ വേണ്ട... ഞങ്ങള്‍ സൂപ്പര്‍ കളിക്കുന്നതും പൂജ്യം വെട്ടിക്കളിക്കുന്നതും നോട്ടുബുക്കിലാണ്. പെട്ടെന്ന് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  ജ്യോഗ്രഫി അദ്ധ്യാപകന്‍ ടെക്സ്റ്റ്‌ ബുക്കുമായി ക്ലാസ്സില്‍ കയറി വരുന്നു.ഇയാളെന്താ പതിവില്ലാതെ...? ഇയാള്ക്കെന്താ ഇവിടെ കാര്യം എന്നൊക്കെയുള്ള മട്ടില്‍ കുട്ടികള്‍ സാറിനെ വരവേല്‍ക്കുന്നു. എന്തായാലും കയറി വരുമ്പോള്‍ ഒരു കൂട്ട ഗുഡ് മോര്‍ണിംഗ് ആവശ്യമാണല്ലോ.. പന്ത്രണ്ടു മണി കഴിഞ്ഞ നേരമായത് കൊണ്ട് മോര്‍ണിംഗ് എന്നാണോ ആഫ്റ്റര്‍ നൂണ്‍ എന്നാണോ പറയേണ്ടത് എന്ന കണ്ഫ്യൂഷന്‍ പതിവ് പോലെ അന്നും ഞങ്ങള്‍ക്ക് ഉണ്ടായി. ആദ്യമായി ജാഥയില്‍ മുദ്രാവാക്യം ഏറ്റു ചൊല്ലുന്നവനെ പോലെ ഞങ്ങളും ചൊല്ലി: 
"ഗുഡ് ആഫ്ണിംഗ്"
കൂട്ടത്തില്‍ ആയത് കൊണ്ട് സാര്‍ ശ്രദ്ധിച്ചു കാണില്ല. ആശ്വാസം. വന്ന പാടെ സാര്‍ ടെക്സ്റ്റ്‌ ബുക്ക്‌ തുറന്നു... എന്നിട്ട് ഒരു അധ്യായമങ്ങു വായിക്കാന്‍ തുടങ്ങി:
"അന്തരീക്ഷത്തിന്റെ വിവിധപാളികള്‍ : ട്രോപോസ്ഫിയര്‍ , സ്ട്രാറ്റോസ്ഫിയര്‍ , മീസോസ്ഫിയര്‍ ....."ഒരു വിശദീകരണവുമില്ലാതെ അതേ പടിയുള്ള വായന കണ്ടാല്‍ തോന്നുക, ഞങ്ങള്‍ക്ക്‌ മലയാളം വായിക്കാന്‍ അറിയില്ല എന്നാണ്. തല്ലിപ്പൊളികള്‍ ആണെങ്കിലും അതിനൊക്കെയുള്ള ശേഷി ഞങ്ങള്‍ക്കുണ്ടായിരുന്നു.എന്തായാലും പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ക്ഷമ കെട്ടു. "സാര്‍ മതി...." (ഇങ്ങനെ പറയാനുള്ള അവകാശം ചില അധ്യാപകരില്‍ നിന്നും ഞങ്ങള്‍ സമ്പാദിച്ചിരുന്നു. അവരുടെ പ്രകൃതം മനസ്സിലാക്കിയാണ് അത് ചെയ്യുക). ഇത് കേട്ടു കഴിഞ്ഞാല്‍ എന്തേ പറയാന്‍ വൈകി എന്ന മട്ടില്‍ അതിവേഗം അദ്ധ്യാപകന്‍ പുസ്തകം അടച്ചുവെക്കുന്നു. ഇനി നാം കാര്‍ട്ടൂണ്‍ പുസ്തകങ്ങളില്‍ കാണാറുള്ള രംഗമാണ്. അതായത് കസേരയില്‍ ഇരുന്നു പല ആങ്കിളില്‍ പള്ളി(ക്കൂട)യുറക്കം. ഞങ്ങള്‍ക്കോ പഴയ ജോലി പുനരാരംഭിക്കാനുള്ള അവസരം!!
എന്തായാലും SSLCക്ക് ഞാന്‍ ആളാകെ ഒന്ന് മാറി. ഇങ്ങനെ പോയാല്‍ പോരെന്നും എന്തെങ്കിലും നേടണം എന്നുമുള്ള ചിന്ത പലരുടെയും പ്രേരണയാല്‍ ഉണ്ടായിത്തുടങ്ങി. പക്ഷെ സ്കൂളിലെ പഠനരീതി ദയനീയമാണെന്ന് മനസ്സിലായല്ലോ. പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികളുടെ മുമ്പിലും അധ്യാപകര്‍ നടത്തിയിരുന്ന പ്രകടനം തഥൈവ! 

ഇന്നും ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങളുടെ ഇംഗ്ലീഷ് സെക്കന്റിന്റെ അധ്യാപകനെ (പഹയനെ). ഒ. ചന്തുമേനോന്‍ രചിച്ച  INDULEKHA എന്ന നോവലാണ്  ഞങ്ങളുടെ പാഠപുസ്തകം. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഒരു ക്ലാസ്സില്‍ വന്നു ആദ്യ അദ്ധ്യായം വായിച്ചു ഒന്നും വിശദീകരിക്കാതെ പോയി. പിന്നെ കക്ഷി വരുന്നത് SSLC പരീക്ഷയുടെ മോഡല്‍ എക്സാം തീര്‍ന്ന ദിവസമാണ്!!! അന്ന് ഞങ്ങളെയെല്ലാം തിരക്കിട്ട് വിളിച്ചു 45  മിനുട്ട് കൊണ്ട് ഇന്ദുലേഖ പുസ്തകം 'തീര്‍ത്ത്‌' തന്നു!!! സര്‍വകാല റെക്കോര്‍ഡ്‌!! ഗിന്നസില്‍ പേര് വരേണ്ട മഹാന്‍ !! എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇടക്കെപ്പഴോ മാധവന്‍ എന്നോ , സൂരി നമ്പൂതിരിപ്പാട് എന്നൊക്കെ കേള്‍ക്കാമായിരുന്നു. പിന്നെ കേള്‍ക്കുന്നത് പാഠം മുഴുവന്‍ തീര്‍ന്നെന്നും പരീക്ഷക്ക്‌ നന്നായി പഠിക്കണമെന്നും 'ആള്‍ ദി ബെസ്റ്റ്‌' എന്നുമായിരുന്നു. 

മറ്റൊരു കഥാപാത്രം ഫിസിക്സിന്റെ സാര്‍ ആയിരുന്നു. ആദ്യത്തെ രണ്ടു അദ്ധ്യായങ്ങള്‍  എടുത്തു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെ മൂപ്പരെ പതുക്കെ പതുക്കെ കാണാതായി. പാഠം എടുത്തു, എടുത്തില്ല എന്ന മട്ടിലായിരുന്നു തുടര്‍ന്നുള്ള പോക്ക്. അവസാനം പരീക്ഷ അടുത്തപ്പോള്‍ നല്ലൊരു ചൂരല്‍ വടിയുമായി അദ്ദേഹം ഞങ്ങള്‍ക്ക്‌ തിരുദര്‍ശനം നല്‍കി. ഒന്നാം ചോദ്യം, ഒരു അടി, രണ്ടാം ചോദ്യം രണ്ടു അടി.. എന്ന ഗണിതശാസ്ത്ര മികവോടെ അദ്ദേഹം ഞങ്ങളെ കൈകാര്യം ചെയ്തു. 

ഇതായിരുന്നു അന്നത്തെ സ്കൂള്‍ ജീവിതം. അക്കാലത്തെ SSLC വിജയശതമാനം രണ്ടക്കം കടക്കാറില്ല. ആരെങ്കിലും ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ്‌ സമീപത്തുള്ള ട്യൂഷന്‍ സെന്ററുകള്‍ക്കായിരിക്കും. ട്യൂഷന് പോകുന്നവരോ വളരെ കുറവും. 

പക്ഷെ ഇത്തരം അധ്യാപകര്‍ ചെയ്ത വഞ്ചനയുടെ ആഴം മനസ്സിലാക്കാനുള്ള ബുദ്ധി അന്നുണ്ടായിരുന്നില്ല. അധ്യാപകര്‍ എന്ന് പറഞ്ഞാല്‍ അങ്ങനെ തന്നെയാണ്, അതവരുടെ അവകാശമാണ് എന്നൊക്കെയുള്ള മട്ടിലാണ് ഞങ്ങള്‍ അതിനെ കാണുക. ആരും പരാതി പറയില്ല. പറയില്ല എന്ന കാര്യം അധ്യാപകര്‍ക്കും അറിയാം. അതായിരുന്നു അവരുടെ തോന്നിവാസത്തിനുള്ള പ്രചോദനവും. 

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...