Tuesday, June 26, 2012

മുഹമ്മദ്‌ നബി (സ)യുടെ പ്രബോധനവും യുക്തിവാദി ജല്‍പ്പനങ്ങളും


പ്രമുഖ യുക്തിവാദിയായ ഇ.എ. ജബ്ബാര്‍ ഫേസ്ബൂക്കിലൂടെ (FREE THINKERS)  പ്രവാചകന്‍ (സ) യുടെ പ്രബോധനത്തെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ അജ്ഞതയും അതിലേറെ കളവു പറയാനുള്ള കുസാമര്‍ഥ്യവും പ്രകാശനം ചെയ്യുന്നു. നിഷ്പക്ഷരെ വഴിതെറ്റിക്കുന്ന അദ്ദേഹത്തിന്‍റെ തട്ടിപ്പുകള്‍ താഴെ വായിക്കുക:
മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന്‍ 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള്‍ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചുവെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ആന്‍ വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ടു താനും.
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും , അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ: “നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.” [2:118]ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.
“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു.നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വവാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരു സന്തോഷവാര്‍ത്തയും ലഭിക്കുകയില്ല. ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]
നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്? ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്. തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111] ഇത് വൈരുധ്യമല്ലേ?
ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:“എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം; “അവര്‍ പറഞ്ഞു . അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക: ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി. [25:32]
ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടി വന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?  
വലിയൊരു കുതന്ത്രത്തോടെയാണ് വിമര്‍ശകന്‍ ആരോപണം തുടങ്ങുന്നത്. മൌദൂദി പ്രസ്താവിച്ചത് പോലെ എന്ന് പറഞ്ഞു തുടങ്ങുമ്പോള്‍ തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ മൌദൂദിയുടെ കൂടി അഭിപ്രായമാണ് എന്ന തോന്നല്‍ വരുമല്ലോ. വാസ്തവമാകട്ടെ അങ്ങനെയൊരു വാദവും മൌദൂദിക്കില്ല.

13 വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നു പറഞ്ഞ വിമര്‍ശകന്‍ മദീനയില്‍ വന്നപ്പോള്‍ പ്രവാചകന് ഉജ്ജ്വല വരവേല്‍പ്പ് ലഭിച്ചതും ഒരു ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിച്ചതും തുടര്‍ന്ന് മക്കയിലേക്ക് തിരിച്ചു വന്നു രക്തരഹിത വിപ്ലവത്തിലൂടെ വിജയം കണ്ടതുമായ ചരിത്രങ്ങളൊന്നും പഠിച്ചിട്ടില്ല എന്ന് തോന്നുന്നു. ഏതൊരു ആദര്‍ശവും തുടക്കത്തില്‍ സ്വീകാര്യത കിട്ടാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ഒട്ടും സ്വീകാര്യത കിട്ടില്ല. അത് ആദര്‍ശത്തിന്റെ പരാജയം കൊണ്ടാണ് എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമില്ല.


വിമര്‍ശകന്‍ പറഞ്ഞ ആരോപണങ്ങളുടെ ആകെത്തുക ഇതാണ്:
"പ്രവാചകന്‍ (സ) മക്കയില്‍ നിന്നും മദീനയിലേക്ക്‌ ഹിജ്റ (പലായനം) ചെയ്യാനുള്ള കാരണം മക്കയിലെ പ്രമാണിമാരുടെ പീഡനമല്ല, മറിച്ചു അവരുടെ യുക്തിഭദ്രമായ (?) ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ ഉത്തരം മുട്ടിയത്‌ കൊണ്ടാണ്. തെളിവ് ചോദിച്ചവരെ ഭീഷണിപ്പെടുത്താനാണ് അല്ലാഹുവും മുഹമ്മദും ശ്രമിച്ചത്".
മദീനയിലേക്ക്‌ വന്നു വാളുപയോഗിച്ചു മതം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന് പൊയ് വെടി ഉതിര്‍ക്കുകയല്ലാതെ തെളിവൊന്നും പറഞ്ഞിട്ടില്ല.

കളവുകളും അര്‍ദ്ധസത്യങ്ങളും വിഡ്ഢിത്തങ്ങളും കൊണ്ട് സമ്പന്നമായ മേല്‍ വിമര്‍ശനങ്ങളെ അക്കമിട്ടു വിശകലനം ചെയ്യാം:

വിമര്‍ശനം 1:
മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചുവെന്നും ആട്ടിയോടിച്ചുവെന്നും ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നില്ല.
ഏതു ആധികാരിക ചരിത്രഗ്രന്ഥങ്ങളാണാവോ വിമര്‍ശകന്‍ വായിച്ചത്? മുഹമ്മദ്‌ നബി (സ) യും അനുചരന്മാരും ഇസ്ലാമിക പ്രബോധനരംഗത്ത് അനുഭവിച്ച ത്യാഗങ്ങള്‍ വളരെ വലുതായിരുന്നു. അതെല്ലാം ഇവിടെ ദൈര്‍ഘ്യഭയം മൂലം വിശദീകരിക്കുന്നില്ല. മുഹമ്മദ്‌ നബി (സ) മാത്രമല്ല, ബിലാല്‍ (റ), അമ്മാറുബ്നു യാസിര്‍ (റ), അദ്ദേഹത്തിന്‍റെ മാതാവ്, മിസ്‌അബ് ഇബ്നു ഉമൈര്‍ (റ), അബൂബക്കര്‍ (റ) തുടങ്ങിയ അനേകം സഹാബിവര്യന്മാരും ശത്രുക്കളുടെ കൊടിയ ശാരീരികമാനസിക പീഡനങ്ങള്‍ അനുഭവിച്ചവരാണ്. പീഡനം മൂലം എത്യോപ്യയിലേക്ക് സ്വഹാബികള്‍ ഹിജ്റ ചെയ്തു. ശത്രുക്കള്‍ അവിടെയും വന്നു മുസ്ലിംകളെ പറ്റി നജ്ജാശി രാജാവില്‍ തെറ്റിദ്ധാരണ പരത്താനും അവരെ തിരികെ മക്കയിലേക്ക് കൊണ്ടുവരാനും ശ്രമിച്ചു. 
മുഹമ്മദ്‌ നബി (സ)ക്ക് പരിഹാസങ്ങളും കല്ലേറും മറ്റു ഉപദ്രവങ്ങളും സഹിക്കേണ്ടി വന്നത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു. ത്വാഇഫിലെ പീഡനങ്ങളും സ്മരിക്കേണ്ടതാണ്. 
പ്രവാചകനും അനുയായികളും മക്കയില്‍ നിന്നും മദീനയിലേക്ക്‌ പലായനം ചെയ്യാന്‍ തീരുമാനിച്ച വേളയില്‍ ശത്രുക്കള്‍ നബിയെ വധിക്കാന്‍ തീരുമാനിച്ചു. നബി (സ) യുടെ വീട് വളഞ്ഞു എല്ലാവരും കൂടി ചേര്‍ന്ന് വധിക്കാന്‍ വന്നെങ്കിലും പ്രവാചകന്‍ ദൈവിക സഹായത്താല്‍ രക്ഷപ്പെടുകയായിരുന്നു. അങ്ങനെ മദീനയില്‍ എത്തി ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.

പ്രവാചകനെ കൊല്ലുവാനോ കയ്യും കാലും മുറിക്കാനോ ശത്രുക്കള്‍ക്ക് കഴിഞ്ഞില്ല എന്നതായിരിക്കാം വിമര്‍ശകന്റെ വാദം. എന്നാല്‍ അത്തരം അപകടങ്ങളില്‍ നിന്നും പ്രവാചകന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുകയാണ് ചെയ്തത്. കാരണം ലോകാവസാനം വരേക്കുമുള്ള ഒരു സമ്പൂര്‍ണ മാതൃകാപുരുഷന്‍ ആവേണ്ട ആളാണല്ലോ മുഹമ്മദ്‌ നബി (സ). 
വിമര്‍ശനം 2:
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. 
ഒന്നുകില്‍ പ്രവാചകത്വം എന്ന് പറഞ്ഞാല്‍ എന്താണെന്ന്  വിമര്‍ശകനറിയില്ല, അല്ലെങ്കില്‍ പാമരന്മാരെ തെറ്റിധരിപ്പിക്കുക എന്ന ഉദ്ദേശ്യം. ഇതാണ് മേല്‍ വിമര്‍ശനത്തില്‍ നിന്ന് വ്യക്തമാവുന്നത്. പ്രവാചകന്മാരെ വെളിച്ചപ്പാടിന്റെ കൂട്ടത്തില്‍ പെടുത്തി കുതന്ത്രം കാണിക്കുകയാണ് അദ്ദേഹം. കൈനോട്ടക്കാരെ പോലെ ഭാവി പറയുക, വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുക ഇതൊക്കെയാണ് പ്രവാചകന്മാരുടെ പണി എന്ന് അദ്ദേഹം കരുതിയത്‌ പോലുണ്ട്. ഏത് വെളിച്ചപ്പാടാണ് ലോകത്ത് അത്യുന്നതമായ വിപ്ലവം സൃഷ്ടിച്ച വചനങ്ങള്‍ പറഞ്ഞിട്ടുള്ളത്?
വിമര്‍ശനം 3:
ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെട്ടു.
ആകാശദൈവം എന്ന പരിഹാസം വിമര്‍ശകന്റെ അജ്ഞതയെ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ആകാശഭൂമികളുടെയും സര്‍വ ജീവജാലങ്ങളുടെയും മറ്റും സ്രഷ്ടാവും പരിപാലകനുമായ അള്ളാഹുവിനെയാണ് ഇസ്ലാം പരിചയപെടുത്തുന്നത്. മറ്റു ദൈവങ്ങളുടെ മുകളിലുള്ള ദൈവമായി ആദ്യമേ തന്നെ മക്കാമുശ്രിക്കുകള്‍ അല്ലാഹുവിനെ ആരാധിച്ചിരുന്നു. അങ്ങനെ അള്ളാഹു മാത്രമാണ് ഏകദൈവമെന്ന സത്യം മുഹമ്മദ്‌ നബി (സ) അറബികള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി.

ഇത് ബോധ്യപ്പെടുത്തി കൊടുക്കുന്നതില്‍ ഒരു തരിമ്പും പ്രവാചകന്‍ പരാജയപ്പെട്ടില്ല. അതിന്റെ തെളിവാണ് മക്കയും മദീനയുമൊന്നാകെ ഇസ്ലാമിലേക്ക് വന്നത്. ഇന്ന് ലോകത്ത്‌ ഏറ്റവും വേഗം പ്രചരിക്കുന്ന മതമായി ഇസ്ലാം മാറിയതും എന്ത് കൊണ്ടാണെന്ന് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതുണ്ട്.

വിമര്‍ശനം 4:
ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:- മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:- “ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക. അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.” [17:90-93].
മുശ്രിക്കുകള്‍ അല്ലാഹുവിനോടല്ല, പ്രവാചകനോടാണ് സംസാരിക്കുന്നത്. അവരുടെ ആവശ്യത്തിന് പ്രവാചകന്‍ (സ) നല്‍കിയ മറുപടി മേല്‍ സൂക്തത്തിന്റെ അവസാനഭാഗത്തു കാണാം. എന്നാല്‍ ജബ്ബാര്‍ മാഷ്‌ അത് മന:പൂര്‍വം വിട്ടു കളഞ്ഞിരിക്കുന്നു. അത് ഇപ്രകാരമാണ്:
"പ്രവാചകന്‍ അവരോടു പറയുക: 'എന്റെ നാഥന്‍ പരമപരിശുദ്ധന്‍ , ഞാനോ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമല്ലേ?"
പ്രവാചകന്മാര്‍ യഥേഷ്ടം അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ളവരല്ലെന്ന ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാണ് ഇവിടെ പറയുന്നത്. അള്ളാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ അത്ഭുതങ്ങള്‍ പ്രകടമാകൂ. എന്നാല്‍ ചോദിക്കുന്നവര്‍ക്കൊക്കെ അത്ഭുതങ്ങള്‍ കാണിച്ചു കൊടുക്കേണ്ട ഒരു ദൈവമായി മുഹമ്മദ്‌ നബി (സ) യെ കാണുകയാണ് യുക്തിവാദികള്‍ . പ്രവാചകന്‍ (സ) ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണെന്നും ദൈവമല്ലെന്നും ശക്തമായി പറഞ്ഞ മഹാനാണ്. തന്റെ സന്ദേശം ദൈവികമാണോ എന്നറിയാന്‍ ആ സന്ദേശം (ഖുര്‍ആന്‍) പരിശോധിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ സന്ദേശത്തില്‍ വല്ല ന്യൂനതയോ വൈരുധ്യമോ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുവാന്‍ നബി (സ) പറഞ്ഞു. അതല്ലെങ്കില്‍ തന്റെ ജീവിതത്തെ കുറിച്ച് വിലയിരുത്താന്‍ പറഞ്ഞു.

എന്നാല്‍ പിന്നെ അല്ലാഹുവിനങ്ങു ഉദ്ദേശിച്ചാല്‍ പോരെ അത്ഭുതം പ്രകടിപ്പിക്കാന്‍ എന്നൊരു ചോദ്യം ഉയരും. ഇതിനുള്ള മറുപടി ഇതേ സൂറത്തിലെ സൂക്തം 59 ല്‍ പറഞ്ഞിട്ടുണ്ട്. അത് കാണുക:

"ദൃഷ്ടാന്തങ്ങളയയ്ക്കുന്നതില്‍ നിന്നു നമ്മെ തടഞ്ഞിട്ടില്ല; ഇവര്‍ക്കു മുമ്പുണ്ടായിരുന്ന ജനം അതിനെ നിഷേധിച്ചുകളഞ്ഞു എന്നതല്ലാതെ. (നോക്കൂ) സമൂദിനു നാം പ്രത്യക്ഷ ദൃഷ്ടാന്തമായി ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനോട് അക്രമം പ്രവര്‍ത്തിച്ചു". (17:59)
മറ്റൊരു ഖുര്‍ആന്‍ സൂക്തം കൂടി കാണുക:
"പ്രവാചകാ, നിനക്കുമുമ്പ് നാം ധാരാളം ദൈവദൂതന്മാരെ അയച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിന്നോട് പറഞ്ഞുകഴിഞ്ഞു. ചിലരുടേത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഹിതമില്ലാതെ യാതൊരു ദൃഷ്ടാന്തവുമവതരിപ്പിക്കാന്‍ ഒരു ദൈവദൂതന്നും കഴിയില്ലായിരുന്നു. അങ്ങനെ, അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴോ, ന്യായമായ വിധി നടത്തപ്പെട്ടു. അന്നേരം അസത്യവാദികള്‍ മഹാനഷ്ടത്തിലകപ്പെട്ടതുതന്നെ". (40:78)
മുഹമ്മദ്‌ നബി (സ) ക്ക് മുമ്പ്‌ പല പ്രവാചകന്മാരും പല അമാനുഷികതകളും കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ അതൊക്കെ നിഷേധിച്ചു തള്ളുകയാണ് അവര്‍ ചെയ്തത്.

ആദ്യമേ തന്നെ നിഷേധിക്കണമെന്ന് തീരുമാനിച്ചവരുടെ മുമ്പില്‍ എന്ത് തെളിവ് കാണിച്ചാലും സ്വീകരിക്കില്ല. (വിമര്‍ശനം 8 ന്റെ മറുപടി കൂടി കാണുക).

വിമര്‍ശനം 5: 
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്.
ഇതെഴുതിയ വിമര്‍ശകന്‍ തന്നെയാണ് തൊട്ടു മുമ്പ് 'അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു' എന്ന് തട്ടി വിട്ടത്. പ്രവാചകന്മാരുടെ സമ്മേളനം നടത്തുന്നവരോട് 'തനിക്ക് മുമ്പുള്ള പ്രവാചകന്മാരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന്' മുഹമ്മദ് നബി തന്നെ പറഞ്ഞു കൊടുക്കണോ?

നബി (സ) യാതൊരു തെളിവും കാണിച്ചു കൊടുത്തില്ല എന്നത് വ്യാജാരോപണമാണ്. പല അമാനുഷികതകളും നബി (സ) യുടെ ജീവിതത്തില്‍ പ്രകടമായിട്ടുണ്ട്.

പ്രവാചകന്‍ (സ) പറഞ്ഞു:

"പ്രവാചകന്മാരുടെ വാദം സത്യമാണെന്ന് മനുഷ്യര്‍ക്ക്‌ വിശ്വസിക്കാന്‍ സഹായകമായ ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നത് അള്ളാഹു എനിക്ക് ബോധനം ചെയ്ത വെളിപാട് (ഖുര്‍ആന്‍ ) ആണ്. അതിനാല്‍ അന്ത്യനാളില്‍ അവരില്‍ ഏറ്റവും കൂടുതല്‍ അനുചരന്മാര്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." (മുസ്ലിം).
നബി (സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെയാണ്. കാരണം മറ്റു ദൃഷ്ടാന്തങ്ങള്‍ക്ക് കാലാവധിയുണ്ട്. എന്നാല്‍ ലോകാവസാനം വരേക്കുമുള്ള എല്ലാവര്‍ക്കും കാണാവുന്ന നിത്യവിസ്മയമാണ് ഖുര്‍ആന്‍ . അതിന്റെ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. ഖുര്‍ആന്റെ അമാനുഷികത മനസ്സിലാക്കി ത്തന്നെയാണ് ലോകത്ത് ഇസ്ലാമിലേക്ക് ആളുകള്‍ കടന്നു വരുന്നതും.

ഇവിടെ ചിന്തിക്കേണ്ട മൂന്നു വസ്തുതകള്‍ കൂടി കുറിക്കട്ടെ:

  • മക്കയിലെ ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അമാനുഷികതകള്‍ നബി (സ) പ്രകടിപ്പിച്ചിരുന്നുവെന്നു തന്നെ വെക്കുക. അപ്പോള്‍ എന്തായിരിക്കും വിമര്‍ശകര്‍ പറയുക? അത് മാജിക്ക്‌ ആണ്, മായാജാലമാണ്, തട്ടിപ്പാണ് എന്നൊക്കെയാവും. ബഹുദൈവാരാധകര്‍ അങ്ങനെ പറഞ്ഞിരുന്നു താനും. ഖുര്‍ആനെ കുറിച്ചുപോലും അവരങ്ങനെ ജല്‍പ്പിച്ചിരുന്നു. 
  • ബഹുദൈവാരാധകര്‍ ആവശ്യപ്പെട്ട അത്ഭുതങ്ങള്‍ നബി (സ) ചെയ്താലും ഇന്നത്തെ യുക്തിവാദികള്‍ക്ക് തൃപ്തിയാവുമോ? അതൊക്കെ കള്ളക്കഥകള്‍ ആണെന്ന് പറഞ്ഞു തള്ളുകയല്ലേ ചെയ്യുക? എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്‍ക്കും കാണാവുന്നതും പരിശോധിക്കവുന്നതുമായ ദൈവിക ദൃഷ്ടാന്തമാണ്. 
  • ഇന്നത്തെ യുക്തിവാദികളുടെ മുമ്പില്‍ അമാനുഷികത വെളിപ്പെടുത്തുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചാലും എന്താവും അവരുടെ പ്രതികരണമെന്ന് ഊഹിക്കാമല്ലോ. അത് മാജിക് ആണ്, കണ്കെട്ട് ആണ്, ഇവ ഏതു മജീഷ്യനും സാധിക്കും എന്നൊക്കെയായിരിക്കും പ്രതികരണം. 

വിമര്‍ശനം 6:
യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ? കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ?
'വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ' എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്. വ്യാജദൈവങ്ങള്‍ അവലംബിച്ച രീതിയാണ് അള്ളാഹു സ്വീകരിച്ചത് എങ്കിലല്ലേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ. ഖുര്‍ആന്‍ പോലെയുള്ള ഒരു അത്ഭുതം ഏതെങ്കിലും വ്യാജവാദി കൊണ്ട് വരാറുണ്ടോ? 
നേരത്തെ വിമര്‍ശകന്‍ മക്കയിലെ ബഹുദൈവാരാധകരെ ന്യായീകരിച്ചുകൊണ്ട് അവര്‍ ആവശ്യപ്പെട്ട അത്ഭുതം കാണിച്ചുകൊടുത്തു കൂടായിരുന്നോ എന്ന് പറഞ്ഞിരുന്നു. അങ്ങനെ അത്ഭുതപ്രകടനങ്ങള്‍ പ്രവാചകന്‍ (സ) കാണിച്ചു എന്ന് തന്നെ വെക്കുക. അപ്പോഴെന്തായിരിക്കും ഈ വിമര്‍ശകന്റെ പ്രതികരണം? ആള്‍ദൈവങ്ങള്‍ കാണിച്ചു കൂട്ടുന്ന മായാജാലം കാനിക്കുകയാണോ ഒരു യഥാര്‍ത്ഥദൈവദൂതന്‍ ചെയ്യേണ്ടത് എന്നായിരിക്കില്ലേ? ദൈവത്തിനു ഇതിലും നല്ല മാര്‍ഗം സ്വീകരിച്ചുകൂടായിരുന്നോ എന്നും ചോദിക്കും. ഇതാണ് യുക്തിവാദി കുബുദ്ധികളുടെ അന്ത:സാര ശൂന്യവിമര്‍ശനത്തിന്റെ അവസ്ഥ. 

ഒരാള്‍ സത്യപ്രവാചകന്‍ ആണെന്നതിന്റെ ചില അടയാളങ്ങള്‍ താഴെ വായിക്കുക: 
  • പ്രവാചകന്മാര്‍ക്ക് ഭൗതിക താല്‍പ്പര്യങ്ങള്‍ ഒട്ടും ഉണ്ടാവുകയില്ല. അവര്‍ ലളിതജീവിതം നയിച്ചവരായിരുന്നു. എന്നാല്‍ വ്യാജന്മാര്‍ (കള്ളപ്രവാചകന്മാര്‍, ആള്‍ദൈവങ്ങള്‍, പുരോഹിതന്മാര്‍ മുതലായവര്‍) ഭൗതികനേട്ടങ്ങള്‍ക്കും ആഡംബരജീവിതത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും.
  • പ്രവാചകന്മാര്‍ സത്യസന്ധരും വിശ്വസ്തരും തികഞ്ഞ ജീവിത വിശുദ്ധിയുള്ളവരുമായിരിക്കും. ഒന്നും മറച്ചുവെക്കാനില്ല. ഉള്ളും പുറവും ഒരുപോലെയായിരിക്കും. എന്നാല്‍ വ്യാജന്മാര്‍ക്കു നിഗൂഡമായ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായിരിക്കും.
  • പ്രവാചകന്മാര്‍ സ്വയം ദിവ്യത്വം അവകാശപ്പെടുകയില്ല. ഏകദൈവത്തിനു മാത്രം വഴങ്ങി ജീവിക്കുവാന്‍ കല്‍പ്പിക്കും. എന്നാല്‍ വ്യാജന്മാര്‍ സ്വയം ദിവ്യത്വം ചമഞ്ഞു പാമരന്മാരെ വഞ്ചിക്കുന്നു.  
  • പ്രവാചകന്മാര്‍ക്ക് പ്രവാചകത്വത്തിന്റെ സുവ്യക്തമായ എന്തെങ്കിലും അടയാളം ഉണ്ടായിരിക്കും. ഉദാ: ദൈവിക ഗ്രന്ഥം. എന്നാല്‍ വ്യാജന്മാര്‍ ചെപ്പടിവിദ്യകള്‍ കാണിച്ചു ആളുകളെ കബളിപ്പിക്കുന്നു.
  • പ്രവാചകന്മാര്‍ പരലോക ജീവിതത്തെ കുറിച്ച് സംസാരിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യും. വ്യാജന്മാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പലപ്പോഴും യാതൊരു നിര്‍ദേശവും നല്കാനുണ്ടാവില്ല. 
  • പ്രവാചകന്മാര്‍ സാമൂഹികമായ ഉച്ചനീച്ചത്വങ്ങള്‍ക്കും അനീതിക്കും തിന്മകള്‍ക്കുമെതിരെ പോരാടും. വ്യാജന്മാര്‍ ഇത്തരം യാതൊരു പ്രവൃത്തിയും ചെയ്യില്ല. തിന്മകളുടെ ശക്തികള്‍ക്ക് രഹസ്യപിന്തുണ നല്‍കുകയും ചെയ്യും.  
  • പ്രവാചകന്മാര്‍ സര്‍വതല സ്പര്‍ശിയും ലളിതവും അന്യൂനവും യുക്തിഭദ്രവും പ്രകൃതിക്കനുയോജ്യവുമായ ജീവിതവ്യവസ്ഥ (ദീന്‍) അവതരിപ്പിക്കും. വ്യാജന്മാര്‍ക്ക് ഇത്തരം യാതൊരു വ്യവസ്ഥയും നല്‍കാന്‍ സാധ്യമല്ല. അതവരുടെ അജണ്ടയുമല്ല.
  • യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്ക് എക്കാലവും സമൂഹത്തിലെ അധികാരികളുടെയും പ്രമാണിമാരുടെയും ചൂഷകന്മാരുടെയും എതിര്‍പ്പുകളും പ്രലോഭനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവരതൊക്കെ സഹിക്കുകയും അവഗണിക്കുകയും ചെയ്തു. വ്യാജവാദികള്‍ ഈ ദുഷ്ടശക്തികളുടെ പിന്തുണ നേടുമെന്ന് മാത്രമല്ല, അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യും.
ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളവരാണ് പ്രവാചകന്മാര്‍ . എന്നാല്‍ വ്യാജന്മാരായ ആളുകള്‍ക്ക് ഇത്തരം പ്രത്യേകതകള്‍ ഉണ്ടാവുകയില്ല.
വ്യാജന്മാര്‍ എന്നും ലക്ഷ്യമിട്ടിരുന്നത്‌ സാമ്പത്തികമോ മറ്റോ ആയ ലാഭമായിരുന്നു. കൃത്യമായ ജീവിത വ്യവസ്ഥ അവര്‍ മുമ്പോട്ട്‌ വെക്കുന്നതിനു പകരം ചില ചെപ്പടി വിദ്യകളിലൂടെ ആളെ കൂട്ടുന്ന പരിപാടിയായിരുന്നു അത്തരക്കാര്‍ക്ക്‌ ഉണ്ടായിരുന്നത്. എന്നാല്‍ പ്രവാചകന്മാരുടെ രീതി ഒരിക്കലും അങ്ങനെ ആയിരുന്നില്ല.
തികഞ്ഞ ജീവിതവിശുദ്ധിയും വിശ്വസ്തതയും ആദ്യമേ പ്രകടിപ്പിച്ചവരായിരുന്നു പ്രവാചകന്മാര്‍ . അവര്‍ ഭൌതികമായ ഒരു നേട്ടവും ആഗ്രഹിച്ചില്ല. പ്രബോധനമാര്‍ഗത്തില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റു വാങ്ങിയവരാണ് അവര്‍ . പലരും ദൈവമാര്‍ഗത്തില്‍ കൊല്ലപ്പെടുകയുമുണ്ടായി.
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗം ദൈവം അവലംബിക്കെണ്ടതല്ലേ എന്ന് ചോദിക്കുന്ന വിമര്‍ശകനോട് ഇസ്ലാം പറയുന്നു, ഖുര്‍ആന്‍ തന്നെയാണ് ലോകാവസാനം വരേക്കുമുള്ള ഏറ്റവും വിശ്വാസയോഗ്യമായ മാര്‍ഗം.

വിമര്‍ശനം 7:
തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂതനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്. “നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.” [25:21].
വിമര്‍ശകന്‍ തെളിവില്ലാതെ കഥ മെനയുകയാണ്. അന്ധന്‍ ആനയെ കാണും പോലെയാണ് ഇവര്‍ ഖുര്‍ആനിലെ ഏതാനും വാചകം നോക്കി വിമര്‍ശനം നടത്തുന്നത്.
മുഹമ്മദ്‌ നബി (സ) പ്രവാചകനാണ് എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ബഹു ദൈവാരാധകര്‍ക്ക് ലഭിക്കാത്തത് കൊണ്ടല്ല, അവരുടെ ജീര്‍ണതകളെയും ധിക്കാരത്തെയും മേല്‍ക്കോയ്മയേയും ചോദ്യം ചെയ്തു ഏകനായ അല്ലാഹുവിനു മാത്രം നിങ്ങള്‍ വിധേയപ്പെടണം എന്ന് പ്രവാചകന്‍ (സ) പറഞ്ഞപ്പോഴാണ് അവര്‍ അര്‍ത്ഥരഹിതമായ ചോദ്യങ്ങളുമായി വന്നത്. അവക്കാവട്ടെ വ്യക്തമായ മറുപടികളും ഖുര്‍ആന്‍ നല്‍കി.
പ്രവാചകനെ കുറിച്ച് എന്തെല്ലാം ആരോപണങ്ങളാണ് ബഹുദൈവാരാധകര്‍ നടത്തിയിരുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും.
പ്രവാചകത്വം ലഭിക്കുന്നത് വരെ മക്കക്കാര്‍ മുഹമ്മദ്‌ നബി (സ) യെ 'വിശ്വസ്തന്‍ ' എന്നായിരുന്നു വിളിച്ചിരുന്നത്‌. എന്നാല്‍ അവരുടെ ജീര്‍ണതകളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ക്കത് സഹിച്ചില്ല. പിന്നെ അദ്ദേഹത്തെ ഭ്രാന്തനെന്നും കുടുംബബന്ധം മുറിക്കുന്നവനെന്നും മാരണക്കാരനെന്നും മാരണം ബാധിച്ചവന്‍ എന്നുമൊക്കെ അവര്‍ പരിഹസിച്ചു. ഇതാണോ മക്കാ മുശ്രിക്കുകളുടെ ഉദ്ദേശ ശുദ്ധി?

വിമര്‍ശനം 8:
വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? .......... ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ? ...........
പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വവാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്. “അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരു സന്തോഷവാര്‍ത്തയും ലഭിക്കുകയില്ല. ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]. “നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]. നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
മലക്കുകളെ പ്രവാചകരായി ഇറക്കാത്തതിന്റെ രണ്ടു കാരണങ്ങള്‍ ഖുര്‍ആന്‍ പറയുന്നു:
മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയും മാതൃക കാണിക്കുകയും ചെയ്യുക എന്നതാണ് പ്രവാചകന്മാരുടെ ദൗത്യം. അത് പാലിക്കണമെങ്കില്‍ മലക്കുകള്‍ വന്നാല്‍ മതിയാവില്ല. കാരണം മലക്കുകളുടെ പ്രകൃതമല്ല മനുഷ്യര്‍ക്കുള്ളത്. "ഭൂമിയില്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ അയയ്ക്കുമായിരുന്നു" എന്ന് പറഞ്ഞതിന്റെ അര്‍ഥം അതാണ്‌.
ഈ ഭൂമി മനുഷ്യനെ പരീക്ഷിക്കുവാനുള്ള ഒരു ഇടമാണ്. അദൃശ്യവിശ്വാസമാണ് പരീക്ഷണത്തിന്റെ അടിസ്ഥാനം. മലക്കിനെ അതേ രൂപത്തില്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ എല്ലാവരും വിശ്വാസികളായി തീരും. അപ്പോള്‍ പിന്നെ പരീക്ഷണത്തിന് പ്രസക്തി ഉണ്ടാവില്ല. ഖുര്‍ആന്‍ എന്ന അമാനുഷിക ഗ്രന്ഥം വെച്ച് എത്ര പേര്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നു എന്നറിയണമല്ലോ. “നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.” എന്ന വചനം പറയുന്നത് ഈ വസ്തുതയാണ്. മലക്കിനെ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ത്യദിനം വരിക മാത്രമേ ഉണ്ടാവൂ.

ഈ മറുപടികള്‍ നല്‍കിയിട്ടും യുക്തിവാദി വിമര്‍ശകന്‍ അല്ലാഹുവിനു ഉത്തരം മുട്ടി എന്ന് കളവു പറയുന്നു. സത്യസന്ധത ഉണ്ടെങ്കില്‍ ഈ മറുപടികളെ ഖണ്ഡിക്കുകയാണ് വേണ്ടിയിരുന്നത്.
പ്രവാചകനോട് തെളിവ് ചോദിച്ച അറബികള്‍ക്ക് യുക്തിചിന്താശീലം ഉണ്ടായിരുന്നുവത്രേ!! ബഹുദൈവാരാധന നടത്തിയതും നഗ്നരായി കഅബയെ ചുറ്റിയതും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയതും ഗംഭീരയുക്തിയാണെന്ന് വിമര്‍ശകന്‍ വാദിക്കുമോ? പ്രവാചകനെ വിമര്‍ശിക്കുമ്പോള്‍ യുക്തി (?) യുമായി വന്നവര്‍ ഇക്കാര്യത്തില്‍ എന്തേ അത് കാണിച്ചില്ല? അപ്പോള്‍ യുക്തിചിന്താശീലമല്ല, അഹങ്കാരമായിരുന്നു അവരെ നയിച്ചിരുന്നത് എന്ന് ഖുര്‍ആന്‍ പറഞ്ഞത് തികച്ചും സത്യമാണെന്ന് വ്യക്തമായി.

മക്കയില്‍ പ്രവാചകനെയും അനുയായികളെയും കഠിനമായി പീഡിപ്പിക്കുകയും ജന്മനാട്ടില്‍ നിന്ന് ഓടിക്കുകയും ചെയ്തവരെ കുറിച്ചാണ് യുക്തിവാദി 'നിസ്സഹായര്‍ ' എന്ന് പറഞ്ഞത്! നബിയുടെ പ്രവാചകത്വം ബോധ്യപ്പെടാത്തത് കൊണ്ടല്ല, മറിച്ചു അവരുടെ താല്പര്യങ്ങള്‍ക്കെതിരായത് കൊണ്ടാണ് അവര്‍ പ്രവാചകനോട് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചത് എന്ന് ഇസ്ലാമികചരിത്രം സമഗ്രമായി വായിച്ചവര്‍ക്ക് വ്യക്തമാവും.

വിമര്‍ശനം 9:
തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നത് വൈരുധ്യമല്ലേ?
വീണ്ടും കളവ്‌! തെളിവ് ചോദിക്കുന്നത് ധിക്കാരമാണെന്നോ ക്രിമിനല്‍ കുറ്റമാണെന്നോ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. നല്‍കിയ തെളിവുകളെയും മറുപടികളെയും ധിക്കാരപൂര്‍വം തിരസ്ക്കരിച്ചവര്‍ക്കാണ് നരകശിക്ഷ ഉണ്ടെന്നു പറയുന്നത്. അവരുടെ വെല്ലുവിളികള്‍ക്ക് ഖുര്‍ആനും പ്രവാചകനും കൃത്യമായ മറുപടി നല്‍കിയിരിക്കെ ഈ ആരോപണത്തിന് ഒരു പ്രസക്തിയുമില്ലെന്ന് മനസ്സിലാവും.
വിമര്‍ശനം 10:
തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്: “എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ . “അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം; താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.” [8:32,33] മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
വിമര്‍ശകന്‍ ഇവിടെയും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. തെളിവ് ചോദിച്ചതു കൊണ്ടല്ല, ബഹുദൈവാരാധകരുടെ ധിക്കാരത്തിനാണ് ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കുന്നത്.

ഇവിടെ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ അവസാനഭാഗം വിമര്‍ശകന്‍ മറച്ചു വെച്ചിരിക്കുന്നു. "താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല” എന്നതിന് ശേഷം "ജനം പാപമോചനമര്‍ത്തിച്ചു കൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുന്നത് അല്ലാഹുവിന്റെ രീതിയുമല്ല." എന്ന് കൂടിയുണ്ട്.

നോക്കൂ.. ശിക്ഷ ഇറക്കാത്തതിനുള്ള വ്യക്തമായ രണ്ടു കാരണങ്ങളാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്.
പ്രവാചകന്‍ അവര്‍ക്കിടയില്‍ പ്രബോധനം നടത്തിക്കൊണ്ടിരിക്കെ അനവസരത്തില്‍ ശിക്ഷ ഇറക്കുന്നത് ശരിയല്ല. കാരണം ജീവിതസംസ്ക്കരണത്തിനുള്ള അവസരം പ്രവാചകന്റെ ദൗത്യം തുടരുവോളം ജനങ്ങള്‍ക്ക് നല്‍കുവാന്‍ അള്ളാഹു ഉദ്ദേശിക്കുന്നു. ഒരു നിഷേധം വരുമ്പോഴേക്ക് ശിക്ഷ ഇറക്കുന്നത് അല്ലാഹുവിന്റെ രീതിയല്ല. അവര്‍ക്ക്‌ ചിന്തിക്കാന്‍ അവസരം നല്‍കുവാന്‍ അള്ളാഹു ഉദ്ദേശിക്കുന്നു. ('താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല' എന്ന വചനത്തില്‍ നിന്നും യുക്തിവാദി മനസ്സിലാക്കിയത് ശിക്ഷ ഇറക്കിയാല്‍ നബിക്ക് പരിക്കേല്‍ക്കും, അത് കൊണ്ടാണ് ശിക്ഷ ഇറക്കാത്തത് എന്നാണ്!! വല്ലാത്ത യുക്തി ബോധം!).
ജനങ്ങളില്‍ നല്ലൊരു വിഭാഗം പാപമോചനം നടത്തിക്കൊണ്ടിരിക്കെ അതിനുള്ള അവസരം നിഷേധിക്കുക എന്നതും അല്ലാഹുവിന്റെ രീതിയല്ല.

മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍ തന്നെ ശിക്ഷ ഇറങ്ങിയതായി ഖുര്‍ആന്‍ പറയുന്നുണ്ട്. അത് പക്ഷെ പ്രവാചകത്വം തെളിയിക്കാന്‍ ആയിരുന്നുവെന്ന് പറയുന്നത് ശരിയല്ല. മറിച്ചു, പ്രവാചകന്മാരുടെ ദൌത്യം സ്വീകരിക്കപ്പെടാതെ വരികയും അവര്‍ നിരാശരായി തീരുകയും ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല എന്ന ഘട്ടം വരികയും ചെയ്യുന്ന വേളയിലാണ് അവ സംഭവിച്ചിട്ടുള്ളത്.

വിമര്‍ശനം 11:
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം; “അവര്‍ പറഞ്ഞു . അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തു കൊണ്ടാണ്? പറയുക: ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]. ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.
വിമര്‍ശകന്‍ പ്രസ്തുത സൂക്തം മര്യാദക്ക് വായിക്കാതെയാണ് ഈ വിഡ്ഢിത്തം വിളിച്ചു പറയുന്നത്. യഥാര്‍ഥത്തില്‍ അള്ളാഹു നല്‍കുന്ന മറുപടി 'ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം' എന്ന് മാത്രമാണോ? അതിനു ശേഷം "എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്" എന്ന ഭാഗം വിമര്‍ശകന്‍ അവഗണിച്ചിരിക്കുകയാണ്. ദൃഷ്ടാന്തങ്ങള്‍ ഇറക്കാന്‍ അല്ലാഹുവിനു കഴിയാത്തത് കൊണ്ടല്ല, പക്ഷെ നിങ്ങളില്‍ അധികപേരും യാഥാര്‍ത്ഥ്യം അറിയുന്നില്ല എന്നാണു അള്ളാഹു നല്‍കുന്ന മറുപടി. അല്ലാഹുവാകട്ടെ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള പല ദൃഷ്ടാന്തങ്ങളും അവര്‍ക്ക്‌ നല്‍കിയിട്ടുണ്ട് താനും. പക്ഷെ അവര്‍ ചിന്തിക്കാന്‍ തയ്യാറാകുന്നില്ല. സൂക്തം 39 ല്‍ "നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞവര്‍ ഇരുളിലകപ്പെട്ട ബധിരരും മൂകരുമാകുന്നു" എന്ന് പറയുന്നതിന്റെ ഉദ്ദേശം അതാണ്‌.
വിമര്‍ശനം 12:
വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി. [25:32].
ഇവിടെയും വിമര്‍ശകന്‍ ഖുര്‍ആന്‍ നല്‍കിയ മറുപടി മുക്കാലും മറച്ചു വെച്ചിരിക്കുകയാണ്. 'താങ്കള്‍ക്കു ഗ്രഹിക്കാനാണ്' എന്ന് മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞത് എന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രസ്തുത സൂക്തവും തൊട്ടടുത്ത സൂക്തവും താഴെ വായിക്കുക:
"സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത്?” എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു. അവര്‍ ഏതൊരു പ്രശ്നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല. (25:32,33)
ഈ രണ്ടു സൂക്തങ്ങളിലൂടെ ചുരുങ്ങിയത് മൂന്ന് കാരണങ്ങള്‍ അള്ളാഹു പറയുന്നു:
  • പ്രവാചകന്റെ ഹൃദയത്തെ ഉറപ്പിച്ചു നിര്‍ത്തുക: ഇതിനു രണ്ടു ആശയമുണ്ട്. ഘട്ടം ഘട്ടമായി ഇറക്കിയാല്‍ ഖുര്‍ആന്‍ മന:പാഠമാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പമായിരിക്കും. മറ്റൊന്നു ഖുര്‍ആന്‍ ഒറ്റയടിക്ക് ഇറക്കി പിന്നെ ദൈവവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ വന്നാല്‍ പ്രവാചകനും വിശ്വാസികള്‍ക്കും അത് അസ്വസ്ഥത സൃഷ്ടിക്കും. പ്രബോധന കാലയളവില്‍ ഇടയ്ക്കിടെ ദൈവവചനങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ താന്‍ ഒറ്റക്കല്ല എന്ന ചിന്ത മനസ്സിന് സ്ഥൈര്യം നല്‍കുന്നു. 
  • ഇടവിട്ടിടവിട്ട് പല തവണയായി ഓതി കേള്‍പ്പിക്കുക: മനസ്സില്‍ നന്നായി പതിയാനും ഒരു കാര്യം തന്നെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രീതികളില്‍ വിശദീകരിക്കുവാനും ഇത് സഹായിക്കുന്നു. കൂടാതെ ഖുര്‍ആന്‍ വിശദീകരിക്കുന്ന ജീവിതവ്യവസ്ഥയോട് വിശ്വാസികളുടെ മനസ്സ് പരിപൂര്‍ണമായി സമരസപ്പെടുവാനും അധ്യാപനങ്ങള്‍ പ്രായോഗികമാവാനും ഈ രീതി കൂടിയേ തീരൂ. എല്ലാം കൂടി ഒന്നിച്ചു അവതരിപ്പിച്ചാല്‍ അത് പ്രയാസം സൃഷ്ടിക്കും. മദ്യനിരോധനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇതിനൊരു ഉദാഹരണമാണ്. 
  • പല സന്ദര്‍ഭങ്ങളില്‍ ജനങ്ങളില്‍ നിന്നും ഉയരുന്ന സംശയങ്ങള്‍ക്ക്‌ അപ്പപ്പോള്‍ വചനങ്ങള്‍ ഇറക്കി മറുപടി നല്‍കുക: പ്രവാചകന്റെ കാലഘട്ടത്തില്‍ പലതരം സംശയങ്ങളുമായി ജനങ്ങള്‍ വന്നിരുന്നു. അതിനൊക്കെ കൃത്യമായ മറുപടികള്‍ നല്‍കാന്‍ ഈ രീതി സഹായകമായി. 
ഇത്ര വ്യക്തമായ നിലക്ക് മറുപടി നല്‍കിയിട്ടും ഖുര്‍ആന്‍ മക്ക മുശ്രിക്കുകളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടി എന്ന് പറയുന്ന യുക്തിവാദി നേതാവിന്റെ മനോനിലയില്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.

5 comments:

  1. തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യങ്ങളും, ആരോപണങ്ങളും എളുപ്പം നടക്കുന്ന കാര്യമാണ്.
    എന്നാല്‍ നെല്ലും-പതിരും വേര്‍തിരിക്കല്‍ അല്പം ബുദ്ധിമുട്ടുള്ള പണി തന്നെയാണ്.

    താങ്കള്‍ നന്നായി എഴുതി,
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. താങ്കള്‍ നന്നായി എഴുതി,
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    (ജബ്ബാറിന് ശമ്പളം കിട്ടനമെങ്ങില്‍ ഇങ്ങനെ പലതും എഴുതി പിടിപ്പിക്കണം. ഇല്ലെങ്ങില്‍ പട്ടിണി കിടക്കേണ്ടി വരും)

    ReplyDelete
  3. കുരങ്ങനില്‍ നിന്ന് പരിണമിച്ചു ഉണ്ടായ ജബാറിനെ പോലുള്ളവര്‍ക്ക്, ദൈവം സൃഷ്‌ടിച്ച ആദം നബിയുടെ പരമ്പരയില്‍പ്പെട്ട മനുഷ്യര്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഉള്‍കൊള്ളാന്‍ ഉള്ള സാമാന്യ വിവേകമോ, സഹിഷ്ണുതയോ ഉണ്ടാവില്ല. കാരണം മറ്റൊന്നും അല്ല, ചിലപ്പോഴൊക്കെ കുരങ്ങന്റെ സ്വഭാവം അവര്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെ അവര് പറയുന്നതിന് അടിസ്ഥാനം ഒന്നും ഉണ്ടാവില്ലല്ലോ...
    മുത്തച്ചന്‍ കുരങ്ങനായിരുന്നു എന്ന് തെളിയിക്കാന്‍ അവര്‍ക്ക്‌ മറ്റൊരു മാര്‍ഗ്ഗവും ഇല്ല...

    ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌...
    യുതിവാദം എന്ന വാത രോഗം - ഇവിടെ ക്ലിക്കി വായിക്കാം...

    ReplyDelete
  4. അധികമൊന്നും പറയേണ്ടതില്ല. മാഷെപ്പോലുള്ളവരെക്കുറിച്ച് ഖുര്ആ‍ന്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. “സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം താങ്കള്‍ അവര്ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര് വിശ്വസിക്കുകയില്ല. അവരുടെ മനസ്സിനും കാതുകള്ക്കും അള്ളാഹു മുദ്ര വെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്.” (02:6-7).

    ReplyDelete
  5. good attempt ........
    keeping for reference

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...