Monday, April 30, 2012

ജനസംഖ്യാവര്‍ധനവ് : തിരുത്തപ്പെടേണ്ട ധാരണകള്‍

നസംഖ്യ വര്‍ധിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന വാദത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇന്നേ വരെ ഈ വാദക്കാരുടെ ആശങ്കയും പ്രവചനങ്ങളും തെറ്റിയിട്ടേ ഉള്ളൂ എന്ന് സമകാലിക സ്ഥിതി വിശേഷങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. അന്ധവിശ്വാസം ശാസ്ത്ര മേഖലയിലും ഉണ്ട് എന്നതിന്റെ ഒരു മികച്ച ഉദാഹരണം ആണ് ജനസംഖ്യാ വര്‍ധനവുമായി  ബന്ധപ്പെട്ടുള്ള ഈ ആശങ്ക.  


1798 ല്‍ തോമസ്‌ മാലതൂസ് എന്ന വ്യക്തി അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ജനസംഖ്യാ വര്‍ധനവ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉപന്യസിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞ പോലൊന്നും ഇന്നേ വരെ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. എന്നിട്ടും ഇപ്പോഴും ആ തിയറിയുടെ മറ പിടിച്ചു ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന പ്രവണത തുടരുക തന്നെയാണ്. 

നിലവിലുള്ളവരുടെ സുഖത്തിനു തടസ്സമാകുന്നത് കൊണ്ട്  നിങ്ങള്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്  കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്നും ഉള്ള   മട്ടില്‍ വലിയ  പ്രചാരണങ്ങള്‍ നടക്കുന്നു. കുട്ടികളെ സ്കൂളുകളില്‍ അത് പഠിപ്പിക്കുന്നു. കേരളത്തില്‍ ഈയിടെ ജനന നിയന്ത്രണവുമായി   ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. രണ്ടിലധികം കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചാല്‍ ശിക്ഷാര്‍ഹമായ കാര്യമാക്കി മാറ്റാനുള്ള ഹീനമായ ശുപാര്‍ശയായിരുന്നു അത്. മനുഷ്യാവകാശം പറഞ്ഞു നടക്കുന്ന ഒരു ജഡ്ജിയില്‍ നിന്നാണ്  ഇത് കേള്‍ക്കേണ്ടി വന്നത് എന്നത് വളരെ ഖേദകരമാണ്. 
ലോകത്ത് വിഭവങ്ങള്‍ കുറഞ്ഞത്‌ കൊണ്ടല്ല; മറിച്ചു വിഭവങ്ങളുടെ തുല്യമായ വിതരണം നടക്കാത്തത് കൊണ്ടാണ് പട്ടിണിയും പട്ടിണി മരണങ്ങളും നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ലോകത്ത് ഭക്ഷണവുമായി ബന്ധപ്പെട്ടു രണ്ടു തരം മരണങ്ങളാണ് നടക്കുന്നത്. ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നുള്ള മരണമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അമിത  തീറ്റയുടെ ഫലമായുള്ള മരണവും!! പ്രഷറും ഷുഗറും ദുര്‍മേദസ്സും ഹൃദ്രോഗവും മറ്റുമൊക്കെ ഉണ്ടാവുന്നതിന്റെ പ്രധാന  കാരണം അമിത തീറ്റയാണല്ലോ. ചിലയിടങ്ങളില്‍ പട്ടിണി മരണവും മറ്റിടങ്ങളില്‍ തീറ്റ കൊണ്ടുള്ള മരണവും സംഭവിക്കുന്നത് വിഭവങ്ങളുടെ വിതരണ ക്രമം ശാസ്ത്രീയമല്ലാത്തത് കൊണ്ടാണെന്ന് വ്യക്തം. 

ജനസംഖ്യാ വര്‍ധനവ് അപകടമാണെന്ന് വാദിക്കുന്നവരുടെ ന്യായങ്ങള്‍ കേട്ടാല്‍ അത് തികച്ചും ശരിയല്ലേ എന്ന് തോന്നിപ്പോകും. അതിനാല്‍ അവരുടെ ഓരോ വാദവും നാം പരിശോധിക്കുകയും അവയുടെ നിജസ്ഥിതി എന്താണെന്ന് അറിയുകയും ചെയ്യേണ്ടതുണ്ട്. 

1. ജനസംഖ്യാ വര്‍ധനവ് കാരണം ആഹാരം ഉള്‍പ്പെടെയുള്ള  വിഭവങ്ങള്‍ തികയാതെ വരും: 
ഈ വാദഗതി തെറ്റാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യു.എന്‍.ഡി.പി. ഹ്യൂമണ്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് നോക്കുക: 

യു.എന്‍.ഡി.പി. ഹ്യൂമണ്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് (1998) 
വര്‍ഷം
ജനസംഖ്യ
ഭക്ഷ്യധാന്യ ഉല്‍പാദനം
1950
252 കോടി
62.4 കോടി ടണ്‍
1990
520 കോടി
180 കോടി ടണ്‍

1950 ലെ ജനസംഖ്യ ഇരട്ടി ആണ്  1990 ലെ ജനസംഖ്യ എന്ന് വ്യക്തം. എന്നാല്‍ ഭക്ഷ്യ ഉല്‍പാദനം വര്‍ധിച്ചിരിക്കുന്നത്  മൂന്നിരട്ടിയായിട്ടാണ്!! മാല്തുസിന്റെ സിദ്ധാന്തം 
തകിടം മറിയുന്നതിന്റെ വ്യക്തമായ ഉദാഹരണം. ജനസംഖ്യ വര്‍ധിക്കുന്നത് Geometric Progression (GP) യില്‍ ആണെങ്കില്‍ വിഭവവര്‍ധനവ്  Arithmetic Progression (AP) യില്‍ ആണെന്നതാണല്ലോ  പ്രസ്തുത  തിയറി.
മനുഷ്യന്‍ ഒരു വിഭവമാണെന്ന വസ്തുത  നാം തിരിച്ചറിയേണ്ടതുണ്ട്. അവന്റെ കഴിവുകളും ബുദ്ധിശക്തിയും വിഭവ വര്‍ധനവിന് സഹായകമാകുന്നു. പുതിയ  സാങ്കേതിക വിദ്യകള്‍ ചുരുങ്ങിയ സ്ഥലത്ത്  ചുരുങ്ങിയ സമയം കൊണ്ട്  വളരെയേറെ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമാകുന്നു. മറ്റുള്ളവരുടെ ജനിക്കാനുള്ള  അവകാശത്തെ തടയുന്നതിന് പകരം ഇത്തരം മേഖലകളിലുള്ള  അന്വേഷണം അനുകൂലമായ ഫലം ചെയ്യും.  

2. ജനസംഖ്യാ വര്‍ധനവ് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നു: 


താഴെയുള്ള ടേബിള്‍ നോക്കുക: 


2011  ലെ കണക്ക്  
രാജ്യം/ പട്ടണം
വിസ്തീര്‍ണം /ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
മൊണാകോ
1.98
35,986
സിംഗപ്പൂര്‍
704
51.8 ലക്ഷം
മകാഒ പട്ടണം (ചൈനക്ക് കീഴിലുള്ള ഭരണപ്രദേശം

18428 / ചതുരശ്ര കിലോമീറ്റര്‍ 

ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നാട് മൊണാകോ ആണ്. പ്രതിശീര്‍ഷ ജി.ഡി.പി 1,51,630 ഡോളര്‍ . ആയുര്‍ദൈര്‍ഘ്യം 90 വയസ്സ്! അവിടെ തൊഴിലില്ലായ്മയെന്ന പ്രശ്നം തന്നെയില്ല!! ജനസാന്ദ്രതയില്‍ രണ്ടാം സ്ഥാനമാണ് സിംഗപ്പൂരിനു.  എന്നിട്ടും അവിടെ തൊഴിലില്ലായ്മ വളരെ കുറവാണ്. ജനസാന്ദ്രത ഏറ്റവുമധികമുള്ള പട്ടണമാണ്  മകാഒ. അവിടെയും തൊഴിലില്ലായ്മ   തീരെയില്ല. 


3. ജനസംഖ്യാ വര്‍ധനവ് മാരക രോഗങ്ങള്‍ വ്യാപിക്കുന്നതിനും അത് വഴി ആയുസ്സ് കുറയുന്നതിനും കാരണമാകുന്നു:
ഇവിടെയും കണക്കുകള്‍ മറുപടി പറയട്ടെ.  ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെയും ആയുര്‍ദൈര്‍ഘ്യത്തെയും സംബന്ധിച്ച കണക്കാണ് താഴെ. 


Report of Institute of Applied Manpower Research Human Resources
വര്‍ഷം
ജനസംഖ്യ
ശരാശരി ആയുര്‍ദൈര്‍ഘ്യം
1901
23.8 കോടി
24
1941
31.9 കോടി
31
1981
68.3 കോടി
55
2004
102 കോടി
62

ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് രോഗങ്ങള്‍ വ്യാപിച്ചിരുന്നു എങ്കില്‍ ആയുര്‍ദൈര്‍ഘ്യം  കൂടാന്‍ പാടില്ലായിരുന്നു. എന്നാല്‍ സംഭവിച്ചതോ ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും വര്‍ധിചു. രോഗങ്ങള്‍ കുറഞ്ഞു. ശിശുമരണ നിരക്കും (Infant Mortality Rate) യുവാക്കളുടെ മരണനിരക്കും കുറയുകയും ചെയ്തു. അങ്ങനെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചു. 

4. ജനസംഖ്യാ വര്‍ധനവ് ജനസാന്ദ്രത കൂട്ടുന്നു; അത് വഴി പ്രതിശീര്‍ഷ വരുമാനം കുറയുന്നു:

ജനസാന്ദ്രത വര്‍ധിക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനം കൂടുകയാണ് ചെയ്യുക. കാരണം ജനസംഖ്യാ വര്‍ധനവിനനുസരിച്ചു  ഉല്‍പ്പാദന ക്ഷമത   വര്‍ധിക്കുന്നു. ജനസാന്ദ്രത കുറഞ്ഞത്‌ കൊണ്ട്  പ്രതിശീര്‍ഷ വരുമാനം കൂടുകയില്ല എന്നതിനുള്ള തെളിവ്  താഴെയുള്ള കണക്കില്‍ നിന്നും വ്യക്തമാകും. 


പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ-2002
രാജ്യം
ജനസാന്ദ്രത
പ്രതിശീര്‍ഷ വരുമാനം (ഡോളര്‍)
കോംഗോ
9
570
സോമാലിയ
12
600
മാലി
9
780
നൈജര്‍
9
740
ഡാബിയ
13
750

എന്നാല്‍ ജനസാന്ദ്രത ഏറ്റവുമധികമുള്ള മകാഒ, മൊണാകോ, സിംഗപ്പൂര്‍, ഹോംഗ്കോങ്ങ് എന്നീ രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം വളരെ ഉയര്‍ന്നതാണ്. സിംഗപ്പൂരിന്റെ (ജനസാന്ദ്രത 6815)    പ്രതിശീര്‍ഷ വരുമാനം 24910 ഡോളര്‍ ആണ്. 
2002ലെ കണക്കുകള്‍ പ്രകാരം ജനസാന്ദ്രത 25806 ആയ മകാഒയില്‍ ഒരാള്‍ക്ക് ശരാശരി ഒരു സെന്റ് ഭൂമിയാണ് ലഭിക്കുന്നത്. എന്നാല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ശരാശരി 46,94,19,355 ഡോളര്‍ വരുമാനം ലഭിക്കും!! ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഒരാള്‍ക്ക് ശരാശരി 123.5 ഏക്കര്‍ ഭൂമി ലഭിക്കുന്നുണ്ടെങ്കിലും ഒരു ചതുരശ്ര കിലോമീറ്റലിലെ വരുമാനം 2699 ഡോളര്‍ മാത്രമാണ്. 


മാനവവിഭവശേഷി പുരോഗതിയും വികസനവും സമൃദ്ധിയും ഉണ്ടാക്കുന്നു. ഈ തിരിച്ചറിവ് വികസിത രാജ്യങ്ങള്‍ക്കുണ്ട്. പിന്നാക്കരാജ്യങ്ങള്‍ ഈ കാര്യം മനസ്സിലാക്കാതെ ജനന നിയന്ത്രണം എന്ന വിഡ്ഢിത്തം തുടരുക തന്നെയാണ്.  
ജനസംഖ്യ  വര്‍ധിപ്പിക്കേണ്ടത് വളരെയേറെ ആവശ്യമാണെന്ന് മനസ്സിലാക്കി ഈയിടെ റഷ്യയില്‍ അതിനുള്ള  പദ്ധതികള്‍ ആവിഷ്ക്കരിച്ചതും അതിനു വേണ്ടി 5300 കോടി ഡോളര്‍  ചെലവഴിച്ചതും നാം അറിഞ്ഞു കഴിഞ്ഞതാണ്. ആ  പദ്ധതിയുമായി മുന്നോട്ടു നീങ്ങാന്‍ തന്നെയാണ്  അവര്‍ തീരുമാനിച്ചിരിക്കുന്നത്. 
ജനസംഖ്യാ വര്‍ധനവിലൂടെയാണ്  സിംഗപ്പൂര്‍ ഇന്നൊരു മുന്‍നിര  രാജ്യമായി മാറിയത്. 
ശാസ്ത്രസാങ്കേതിക മേഖലകളില്‍ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തണമെങ്കില്‍ ജനനനിരക്ക് കൂട്ടിയെ തീരൂ. അല്ലെങ്കില്‍ അമേരിക്ക പോലുള്ള സാമ്രാജ്യത്വ കഴുകന്മാരുടെ കീഴില്‍ അടിമകളെ പോലെ തുടരുകയാവും ഫലം. 
ജനനനിയന്ത്രണം നടത്തിയ ചൈനയില്‍ വയസ്സന്മാരുടെ എണ്ണം കൂടുതലും ചെറുപ്പക്കാര്‍ കുറവും ആയ അവസ്ഥ സംജാതമായിരിക്കുന്നു എന്ന വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്തു ചിന്തിക്കുക. 

മനുഷ്യന്‍ തിന്നാനും കുടിക്കാനും രമിക്കാനും മാത്രം കഴിയുന്ന ഒരു ജീവിയല്ല എന്നും  പ്രകൃതിയില്‍ വളരെയേറെ നന്മകളും വികസനങ്ങളും കൊണ്ടുവരാന്‍ കഴിയുന്ന നല്ലൊരു വിഭവമാണെന്നും നാം തിരിച്ചറിഞ്ഞേ തീരൂ. 


ഭൂമിയില്‍ ജനസംഖ്യ കൂടുന്നതിനുസരിച്ച് സ്ഥലം ഇരട്ടിക്കുന്നില്ലല്ലോ എന്ന് വിമര്‍ശകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ മറ്റു പല വിഷയങ്ങളും മറച്ചു വെച്ച് കൊണ്ടാണ് ഇവര്‍ ഈ വിമര്‍ശനം ഉന്നയിക്കുക. അനാവശ്യമായ കെട്ടിടനിര്‍മ്മാണത്തിനും വിനോദത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ക്കും മറ്റു തിന്മകള്‍ക്കുമായി എത്രയോ ലക്ഷം ഹെക്ടര്‍ ഭൂമി മനുഷ്യര്‍ ദുരുപയോഗം ചെയ്യുന്നു. അതുപോലെ വലിയ കോടീശ്വരന്‍മാര്‍ അനേകലക്ഷം ഹെക്ടര്‍ ഭൂമി കൈവശം വെക്കുന്നു. തീര്‍ന്നില്ല, മനുഷ്യന്റെ അശാസ്ത്രീയമായ കീടനാശിനി പ്രയോഗങ്ങളിലൂടെയും രാസ വളങ്ങളിലൂടെയും അന്തകവിത്തുകളിലൂടെയും അനേകായിരം ഹെക്ടര്‍ ഭൂമി ഉപയോഗശൂന്യമാക്കുന്നു. ഈ വിഷയങ്ങള്‍ പരിഗണിക്കാതെ തലമുറകളെ നശിപ്പിക്കല്‍ മാത്രമാണ് പരിഹാരം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയുമോ? 


മനുഷ്യന് അവന്റെ ബുദ്ധിശക്തി ഉപയോഗിച്ച് സ്ഥലപരിമിതികള്‍ പരിഹരിക്കാന്‍ കഴിയും. ഫ്ലാറ്റുകള്‍ നല്ലൊരു പരിഹാരമല്ലേ? അണുകുടുംബം എന്ന സങ്കല്പം ഒഴിവാക്കി കൂട്ടുകുടുംബം എന്ന പഴയ രീതിയിലേക്ക് മടങ്ങുക എന്നതും നല്ലൊരു പരിഹാരമാണ്. കൂടാതെ മുകളില്‍ പറഞ്ഞ പ്രശനങ്ങള്‍ക്കും പരിഹാരം കാണണം. അല്ലാതെ സ്വന്തം സുഖവും സൌകര്യവും മാത്രം ചിന്തിച്ചു സന്താനങ്ങളെ കൊല്ലുക എന്ന രീതി മന:സാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.

1 comment:

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...