Thursday, May 17, 2012

സ്വര്‍ഗത്തെ കുറിച്ച് 10 ചോദ്യങ്ങള്‍



BY: Abu Raniya
രലോകം, സ്വര്‍ഗം, നരകം തുടങ്ങിയ അദൃശ്യകാര്യങ്ങളെ കുറിച്ച് എന്നും സംശയങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. തനിക്കു ചുറ്റുമുള്ളതും താന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളതുമായ കാര്യങ്ങളെ വെച്ച് സ്വര്‍ഗ്ഗ-നരകങ്ങളെ അതുമായി താരതമ്യം ചെയ്യുക എന്നതാണ് ഇവര്‍ക്ക് സംഭവിക്കുന്ന അടിസ്ഥാന അബദ്ധം.
 1. സ്വര്‍ഗം എന്ന സങ്കല്പത്തിന്റെ പ്രസക്തി എന്താണ്? യുക്തിപരമായി ചിന്തിച്ചാല്‍ വലിയ അബദ്ധമല്ലേ അത്?
ഏറ്റവും യുക്തിഭദ്രമായ സങ്കല്‍പ്പമാണ് സ്വര്‍ഗം എന്നതാണ് വാസ്തവം. ഈ ഭൂമിയില്‍ ദൈവിക നിര്‍ദേശങ്ങള്‍ക്ക് വിധേയമായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹു സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേ സമയം ദൈവിക നിര്‍ദേശങ്ങള്‍ പാലിക്കാതെ തിന്മകള്‍ ചെയ്തു മുന്നേറിയ വ്യക്തിക്ക് നരകശിക്ഷയും ഉണ്ടായിരിക്കും. ഇതിന്റെ പ്രസക്തി ബോധ്യപ്പെടണമെങ്കില്‍ നാം ഈ ഭൂമിയിലെ ജീവിതത്തെ കുറിച്ചും അതിന്റെ ഘടനയെ കുറിച്ചും ആലോചിക്കേണ്ടതുണ്ട്.

ഇവിടെ എല്ലാവരും ജീവിക്കുന്നത് ഒരു പോലെയാണോ? എല്ലാവര്‍ക്കും ലഭിക്കുന്ന ജീവിത സൗകര്യങ്ങള്‍ ഒരേ നിലക്കാണോ? എല്ലാവര്‍ക്കും ഒരേ ആയുസ്സാണോ? ഒരേ ആരോഗ്യമാണോ? അല്ലെന്നു കൊച്ചു കുട്ടികള്‍ വരെ സമ്മതിക്കും. അനീതിയുടെയും അസമത്വത്തിന്റെയും വേദിയാണ് ഈ ലോകം. ചിലര്‍ വളരെയേറെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ അധികപേരും പ്രയാസങ്ങള്‍ക്ക് നടുവില്‍ പിടയുകയാണ്. പലരും മറ്റുള്ളവരെ ചൂഷണം ചെയ്തു സുഖിക്കുന്നു.

വേറെ ചിലര്‍ മറ്റുള്ളവരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്തു അവരുടെ സമ്പത്ത്‌ അന്യായമായി അനുഭവിക്കുന്നു. ഇനിയും ചിലര്‍ കൊലകളുടെ ഒരു പരമ്പര തീര്‍ക്കുന്നു. എന്നിട്ട് സമൂഹത്തില്‍ മാന്യനായി സകല സുഖാഡംബരങ്ങളോടും കൂടി ജീവിക്കുന്നു.

ഒരു നേരത്തെ അന്നം പോലും കിട്ടാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ നാം കാണുമ്പോള്‍ മറുഭാഗത്ത്‌ കുടിച്ചു മദിച്ചു രസിച്ചു ജീവിക്കുന്ന പിശാചുക്കളെ കാണുന്നു.

ചിലര്‍ ജന്മനാ തന്നെ അന്ധരായും അംഗ വൈകല്യമുള്ളമുള്ളവരായും ജീവിക്കുന്നു. മാറാരോഗങ്ങള്‍ കൊണ്ട് കിടക്കയില്‍ ദീര്‍ഘകാലം കിടന്നു അങ്ങനെ തന്നെ ഈ ലോകത്തോട് വിട പറയുന്നവര്‍ ....
നന്മ ചെയ്യുന്നവര്‍ക്ക് പ്രയാസവും തിന്മ ചെയ്യുന്നവര്‍ക്ക് സന്തോഷവും ലഭിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ല. നൂറുകണക്കിനോ ആയിരക്കണക്കിനോ എന്തിനു കോടിക്കണക്കിനോ  പേരെ അന്യായമായി കൊല്ലുന്നവരുടെ ഒരു രോമത്തില്‍ പോലും തൊടാന്‍ സാധിക്കുന്നുണ്ടോ?അത്തരക്കാരെ സംരക്ഷിക്കാനും പോറ്റാനും ആളുകളുണ്ട്. അതേ സമയം നന്മ മാത്രം ചെയ്തവരെ കൊല്ലാനും പീഡിപ്പിക്കാനും ശ്രമിക്കുന്നു. ഇങ്ങനെ അനീതിയുടെ ഒരു ലോകമാണ് നമ്മുടെ മുമ്പില്‍ ഉള്ളത്. എത്ര ശ്രമിച്ചാലും സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ ഈ ഭൂമിയിലെ ഘടന അനുവദിക്കില്ല. (നീതി പുലരുന്ന ലോകമേത്? എന്ന പോസ്റ്റ്‌ കാണുക).
ഇവിടെയാണ്‌ എല്ലാ പ്രവൃത്തികള്‍ക്കും കണക്ക് ചോദിക്കുന്ന ഒരു ലോകമുണ്ടെന്നും സ്വര്‍ഗനരകങ്ങള്‍ ഉണ്ടെന്നുമുള്ള ആശയത്തിന്റെ പ്രസക്തി. ഇതിനേക്കാള്‍ നല്ല ഒരു ബദല്‍ ആശയം വേറെ ആരെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ?
2. സ്വര്‍ഗം എവിടെയാണ്? 
സ്വര്‍ഗം ആകാശഭൂമികളോളം വിശാലമാണെന്നു ഖുര്‍ആന്‍ പറയുന്നു. പ്രപഞ്ചത്തിന്റെ വലിപ്പത്തെ കുറിച്ചോ അതിരിനെ കുറിച്ചോ ഇന്നും ശാസ്ത്രത്തിനു ഉത്തരമില്ല. അപ്പോള്‍ പിന്നെ അദൃശ്യകാര്യമായ സ്വര്‍ഗത്തിന്റെ സ്വഭാവവും അതിന്റെ യഥാര്‍ത്ഥ ഇടവും നമ്മുടെ ഭാവനക്കതീതമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 
ഈ ഭൂമിയുടെ ഘടന മാറ്റി അത് തന്നെയാകും സ്വര്‍ഗം എന്ന അഭിപ്രായവും ഉണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ . സ്വര്‍ഗത്തിന്റെ യഥാര്‍ത്ഥ ഇടം അറിയേണ്ടത് അനിവാര്യമായ കാര്യമൊന്നുമല്ല. നമ്മുടെ കര്‍മ്മങ്ങളെ അത് സ്വാധീനിക്കുന്നില്ല.
3. മുസ്ലിംകള്‍ മാത്രം സ്വര്‍ഗത്തിലും അല്ലാത്തവരൊക്കെ നരകത്തിലും എന്ന ആശയം സങ്കുചിതവും അസ്വീകാര്യവുമല്ലേ? മതം നോക്കാതെ സല്‍ക്കര്‍മ്മം മാത്രം നോക്കിയല്ലേ സ്വര്‍ഗം നല്‍കേണ്ടത്? ഗാന്ധിജിയും മദര്‍ തെരെസ്സയുമൊക്കെ സ്വര്‍ഗത്തിലാണോ അതോ നരകത്തിലാണോ?
അല്ലാഹുവിന്റെ അടിമത്തം സ്വീകരിച്ചു അവനു മാത്രം വിധേയമായി അവന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്നവനെയാണ് മുസ്ലിം എന്ന് പറയുക. മുസ്ലിം സമുദായത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം ഒരാള്‍ യഥാര്‍ത്ഥ മുസ്ലിം ആവുകയില്ല. ജീവിതത്തില്‍ ദൈവത്തെ മറന്നു കൊണ്ട് തിന്മകള്‍ ചെയ്തു കൂട്ടുന്നവന്‍ മുസ്ലിം പേരില്‍ അറിയപ്പെട്ടാലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. കറകളഞ്ഞ ദൈവവിശ്വാസവും അതിനനുസരിച്ചുള്ള സല്ക്കര്‍മങ്ങളുമാണ് സ്വര്‍ഗപ്രവേശത്തിനുള്ള ഉപാധികള്‍ .

ഒരാള്‍ക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ അങ്ങനെ അയാള്‍ മരിച്ചു പോവുകയാണെങ്കില്‍ അയാള്‍ നരകത്തില്‍ പോവുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അത് പോലെ ഏതു മതത്തില്‍ പെട്ട ചെറിയ കുട്ടികളുടെ കാര്യത്തിലും നരകശിക്ഷ ഉണ്ടാവുകയില്ല. 

പ്രവാചകന്‍ (സ) പറഞ്ഞു: 

"മൂന്ന് കൂട്ടര്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നത് രേഖപ്പെടുത്തപ്പെടുകയില്ല; ഉറങ്ങുന്നവന്‍ ഉണരുവോളം, കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുവോളം, ബുദ്ധിമാന്ദ്യമുള്ളവന്‍ ബുദ്ധിയുദിക്കുവോളം." (നാസാഈ: 3378)
അതേസമയം ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിട്ടും അത് അവഗണിക്കുകയും സത്യം മനസ്സിലായിട്ടും അത് സ്വീകരിക്കാതിരികുകയും ചെയ്ത ഒരാള്‍ നരകാവകാശിയാവും എന്നതില്‍ സംശയമില്ല. അത്തരക്കാര്‍ക്ക് സ്വര്‍ഗം നല്‍കണമെന്ന് പറയുന്നത് അനീതിയല്ലേ? പരീക്ഷ എഴുതാതെ ജയിക്കണമെന്ന് വാശി പിടിക്കുന്ന കുട്ടിയെ പോലെയാണ് അങ്ങനെ വാദിക്കുന്നവര്‍ .

ഇനി മതം നോക്കാതെ സല്ക്കര്‍മം മാത്രം നോക്കി സ്വര്‍ഗം നല്കുകയല്ലേ വേണ്ടത്‌ എന്ന ചോദ്യം പരിശോധിക്കാം. ദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിക്കുകയും അവന്റെ പ്രീതിയും സ്വര്‍ഗ്ഗവും പ്രതീക്ഷിച്ചു കൊണ്ടുമാണ് ഒരാള്‍ ഇവിടെ ജീവിക്കേണ്ടത്. ദൈവത്തെ കുറിച്ച് ചിന്തിക്കാതെ അവന്റെ സ്വര്‍ഗം ആഗ്രഹിക്കാതെ (പലപ്പോഴും അതിനെ പരിഹസിച്ചു കൊണ്ട്) ജീവിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം നല്‍കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? താന്‍ ദൈവത്തിലോ സ്വര്‍ഗനരകത്തിലോ വിശ്വസിക്കുന്നില്ലെന്ന് വാശിപിടിക്കുകയും എന്നിട്ട് തനിക്ക് സ്വര്‍ഗം കിട്ടുമോ എന്ന് ചോദിക്കുകയും ചെയ്യുന്ന ചില യുക്തിവാദി സുഹൃത്തുക്കളേ കാണാം. അച്ഛനെ തള്ളിപ്പറയുകയും എന്നിട്ട് അച്ഛന്റെ സ്വത്ത് വേണമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന ആളുടെ മനോഗതി മാത്രമാണ് ഇത്.

സ്വര്‍ഗം ആഗ്രഹിക്കാത്തവന്‍ മറ്റെന്തെങ്കിലും ലക്‌ഷ്യം വെച്ചായിരിക്കും അവന്റെ കര്‍മങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് സല്‍പ്പേര് ലഭിക്കാന്‍ . ആ ലക്‌ഷ്യം അവന്‍ ഭൂമിയില്‍ വെച്ച് തന്നെ നേടിയിട്ടുണ്ടാവും. ഓരോ കര്‍മവും ഉദ്ദേശത്തിനനുസരിച്ചാണ് സ്വീകരിക്കപ്പെടുക. സ്വര്‍ഗം ലക്ഷ്യമാക്കാത്തവന് അത് നല്‍കേണ്ട കാര്യമില്ല.

മേല്‍ വിവരണത്തില്‍ നിന്നും സ്വര്‍ഗപ്രവേശനത്തിനുള്ള ഉപാധികള്‍ വ്യക്തമാണല്ലോ. എന്നാല്‍ ഒരു പ്രത്യേക വ്യക്തിയെ കുറിച്ച് അയാള്‍ സ്വര്‍ഗത്തിലോ നരകത്തിലോ എന്ന് പറയാന്‍ നമുക്ക് കഴിയില്ല. അത് ദൈവമാണ് തീരുമാനിക്കുക. മുഹമ്മദ് നബി (സ) ക്ക് പോലും അക്കാര്യമറിയില്ല. വ്യക്തിയുടെ പ്രവൃത്തികള്‍ ബാഹ്യമായെ നാം കാണുന്നുള്ളൂ. അത് പോലെ അവരുടെ അന്ത്യത്തെ കുറിച്ചും രഹസ്യജീവിതത്തെ കുറിച്ചും ഒന്നും നമുക്കറിയില്ല.


പ്രവാചകന്‍ (സ) പറയുന്നത് ശ്രദ്ധിക്കുക: "ഈ വ്യക്തി സ്വര്‍ഗത്തിലാണ്, ഇന്ന വ്യക്തി നരകത്തിലാണ് എന്നെല്ലാം വിധിക്കുന്ന സമുദായത്തിലെ എല്ലാവര്‍ക്കും നാശം." (ബുഖാരി-അത്താരീഖ്, സുയൂത്വി-ജാമിഉ സ്വഗീര്‍ 9650)
4. ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗസങ്കല്‍പ്പം ഈ ഭൂമിയിലെ ഏറ്റവും മുന്തിയ സുഖ സൗകര്യങ്ങളായിട്ടാണ് കാണുന്നത്. സുന്ദരികളായ സ്ത്രീകളും തോട്ടങ്ങളും പഴങ്ങളും അരുവികളും പാനീയങ്ങളുമൊക്കെയുള്ള ഒരു ഇടം!!! അത്തരം ഇടങ്ങള്‍ ഭൂമിയില്‍ തന്നെ ഉണ്ട് താനും. പരിഹാസ്യമല്ലേ ഈ ആശയം? തോട്ടങ്ങളും അരുവികളുമുള്ള സ്വര്‍ഗം എന്നത് മരുഭൂമിയില്‍ വസിക്കുന്ന അറബികളുടെ ഭാവനാസൃഷ്ടി മാത്രമല്ലേ?  ഈ നൂറ്റാണ്ടില്‍ ജീവിക്കുന്ന സമൂഹത്തിനു മുമ്പിലാണ് ഇസ്ലാം ആദ്യമായി വന്നിരുതെങ്കില്‍ സ്വര്‍ഗത്തിലെ  സൌകര്യങ്ങളും സൌഭാഗ്യങ്ങളുമായി അവതരിപ്പിക്കപ്പെടുക വിലകൂടിയ  കാറും വിമാനവും മാനം മുട്ടുന്ന  കെട്ടിടങ്ങളുമൊക്കെ ആകുമായിരുന്നില്ലേ?
നമ്മുടെ ചിന്തക്കോ ഭാവനക്കോ വിധേയമാകാത്ത കാര്യമാണ് സ്വര്‍ഗനരകങ്ങള്‍ . ഭൂമിയിലെ അവസ്ഥകളുമായി അതിനു ബന്ധമില്ല. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യന്റെ പരിമിതി പരിഗണിച്ചു കൊണ്ട് സ്വര്‍ഗത്തെ കുറിച്ച് ചില ഉപമകള്‍ പറയുന്നുണ്ട്. ഭൂമിയില്‍ മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും നല്ല, അവന്‍ എക്കാലവും കൊതിക്കുന്ന സുഖസൌകര്യങ്ങള്‍ എടുത്തു കാണിച്ചു കൊണ്ട് സ്വര്‍ഗത്തില്‍ ആ അവസ്ഥകളുടെ ഭാവനാതീതമായ ഒരു ലോകമുണ്ട് എന്നാണു ഖുര്‍ആന്‍ പറയുന്നത്. സ്വര്‍ഗത്തില്‍ നല്ല ഇണകളും ഫലങ്ങളും അരുവികളും ഒക്കെയുണ്ട്. എന്നാല്‍ നമ്മുടെ ഭാവനക്കുമപ്പുറത്തുള്ള കാര്യമാണത്‌. 
പ്രവാചകന്‍ (സ) പറഞ്ഞതു കാണുക: 
"അള്ളാഹു അരുള്‍ ചെയ്യുന്നു: "എന്റെ സച്ചരിതരായ അടിമകള്‍ക്ക്‌ ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നു; ഒരു കണ്ണും കാണാത്തത്, ഒരു കാതും കേള്‍ക്കാത്തത്, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നാത്തത്. ഇത് അവര്‍ക്കുള്ളൊരു നിക്ഷേപം. സ്വര്‍ഗീയാനുഗ്രഹങ്ങളെ പറ്റി നിങ്ങള്‍ മനസ്സിലാക്കിയതെല്ലാം വിട്ടേക്കുക......" (ബുഖാരി). 
ഇത് ഖുര്‍ആനില്‍ ഉള്ള  അസ്സജദ 17  സൂക്തത്തിന്റെ വിശദീകരണമായി പ്രവാചകന്‍ നല്‍കിയതാണ്. 
ഖുര്‍ആന്‍ പറയുന്നു: 
"കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാമാണ് അവര്‍ക്ക് വേണ്ടി (സ്വര്‍ഗത്തില്‍ ) രഹസ്യമാക്കി വെക്കപ്പെട്ടിരിക്കുന്നതെന്ന് ഒരാത്മാവും അറിയുകയില്ല." (അസ്സജദ 17) 
"അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്ക്ക് വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടെതാകും." (41:31).
ഭൂമിയില്‍ നമുക്ക്‌ അങ്ങനെയുള്ള ഒരു അവസ്ഥയുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തോട്ടങ്ങളും അരുവികളുമുള്ള സ്വര്‍ഗം എന്നത് മരുഭൂമിയില്‍ വസിക്കുന്ന അറബികളുടെ ഭാവനാസൃഷ്ടി ആണെന്ന വാദം ശരിയല്ല. വാസ്തവത്തില്‍ തോട്ടങ്ങളും അരുവികളും നിറഞ്ഞ നയനമനോഹരമായ ഇടം മരുഭൂമിയില്‍ വസിക്കുന്നവരുടെ മാത്രം സ്വപ്നമാണോ? അല്ലെന്നു നിഷ്പക്ഷരായ ആരും സമ്മതിക്കും. മനുഷ്യന്‍ ഉണ്ടായത് തൊട്ട് ലോകാവസാനം വരെയുള്ള സര്‍വമനുഷ്യരുടെയും സ്വപ്നമാണത്. സുഖവും സന്തോഷവും ശാന്തിയും സമാധാനവും നല്‍കുന്നതാണ് അത്. എല്ലാ മനുഷ്യര്‍ക്കും അവ പരിചിതവുമാ
ണ്. മരുഭൂമിയില്‍ വസിക്കുന്നവര്‍ക്ക് അതിനോട് കൂടുതല്‍ ആഗ്രഹം കാണുമെന്ന് മാത്രം. ഇനി ഖുര്‍ആനില്‍ തോട്ടത്തിനും അരുവികള്‍ക്കും പകരം കാറും വിമാനവും സ്വര്‍ഗത്തില്‍ ഉണ്ടെന്നു പറഞ്ഞാല്‍ അതാവില്ലേ വലിയ മണ്ടത്തരം? കാരണം അത്തരം വാഹനങ്ങള്‍ കാണാത്ത സമൂഹങ്ങള്‍ക്ക് ആ വാഗ്ദാനങ്ങളുടെ പൊരുള്‍ മനസ്സിലാവില്ലല്ലോ. ആരും കാണാത്ത സ്വര്‍ഗത്തിലെ സൌകര്യങ്ങളെ കുറിച്ച് കാണാത്ത മറ്റൊന്ന് വെച്ച് വിശദീകരിക്കുന്നത് അബദ്ധമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മാത്രവുമല്ല, മനുഷ്യനിര്‍മിതമായ സൗകര്യങ്ങള്‍ എന്നും മാറിക്കൊണ്ടിരിക്കും. ഇന്നത്തെ കാറും വിമാനവുമൊക്കെ നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ അറുപഴഞ്ചനായിത്തീരും. എന്നാല്‍ പ്രകൃതിയുടെ മനോഹാരിത ഒരു കാലത്തും പഴഞ്ചനോ മടുപ്പുളവാക്കുന്നതോ അല്ല. സര്‍വജ്ഞനായ അള്ളാഹു സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ പറയാന്‍ അവ തെരഞ്ഞെടുത്തതിന്റെ പൊരുള്‍ ഇതില്‍ നിന്നും വളരെ വ്യക്തമാണ്.
5. ഇവിടെ തിന്മയായി എണ്ണുന്ന കാര്യങ്ങള്‍ സ്വര്‍ഗത്തില്‍ അനുവദനീയമായി കാണുന്നുണ്ടല്ലോ? ഉദാഹരണത്തിന് മദ്യവും ഭാര്യയെ കൂടാതെയുള്ള സ്ത്രീകളും സ്വവര്‍ഗരതിക്കാര്‍ക്കായി ബാലന്മാരും. ഇതിന്റെ അര്‍ത്ഥമെന്താണ്?
ഒന്നാമതായി നാം ചിന്തിക്കേണ്ട കാര്യം ഭൂമിയില്‍  എന്തുകൊണ്ട് മദ്യം വിലക്കപ്പെട്ടു എന്നാണ്. കേവലമൊരു മദിപ്പിക്കലും ആനന്ദവുമാണോ അതിനു കാരണം? ഒരിക്കലുമല്ല. ആ ലഹരിമൂലം ചെയ്തു കൂട്ടാന്‍ സാധ്യതയുള്ള തിന്മകള്‍, ബുദ്ധിക്കും ബോധത്തിനും സംഭവിക്കുന്ന നാശം, മദ്യമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ രോഗങ്ങള്‍ തുടങ്ങിയവയാണ്  മദ്യം വിലക്കപ്പെടുവാനുള്ള കാരണം. 

സ്വര്‍ഗത്തില്‍ ലഭിക്കുന്ന മദ്യത്തിന് ഭൂമിയിലെ മദ്യത്തിന്റെ ഭൗതിക ഗുണമാണോ അല്ലേ എന്ന ചര്‍ച്ച മാറ്റിവെച്ചാല്‍ പോലും ഒരുകാര്യം വ്യക്തമാണ്. മേല്‍പ്പറഞ്ഞ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്ത പാനീയമാണ് അത്. ഭൂമിയിലെ മദ്യത്തിന്റെ വേറെ എന്ത് ഗുണവും അതിനുണ്ടായിക്കൊള്ളട്ടെ, ഭൂമിയില്‍ അത് വിലക്കപ്പെടാന്‍ കാരണമായ യാതൊന്നും അതിനുണ്ടാവുകയില്ല.  ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമായി പറയുന്നു: 
"സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും. വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം. അതുമൂലം അവരുടെ ദേഹത്തിന് യാതൊരു ദോഷവുമുണ്ടാകുന്നില്ല. ബോധം മങ്ങുകയുമില്ല. (ഖുര്‍ആന്‍ 37:45-47)
"നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും. ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി. അത് മൂലം തലചുറ്റുകയോ ബുദ്ധി മന്ദിക്കുകയോ ഇല്ല." (ഖുര്‍ആന്‍ 56:17-19)
ഭാര്യയെ കൂടാതെയുള്ള സ്വര്‍ഗകന്യകകള്‍ അഥവാ ഹൂറുകള്‍ (അപ്സരസ്സുകള്‍ ) അല്ലാഹു സ്വര്‍ഗാവകാശികള്‍ക്കായി പ്രത്യേകം സൃഷ്ടിച്ച ഇണകളാണ്. അവരെ മറ്റാരും സ്പര്‍ശിച്ചിട്ടില്ല. മറ്റൊരു സഹോദരന്റെ ഭാര്യയോ ബന്ധുക്കളായ സ്ത്രീകളോ അല്ല ഹൂറുകള്‍ . അതിനാല്‍ അവരുമായുള്ള ലൈംഗികജീവിതം വ്യഭിചാരമല്ല. ഭൂമിയില്‍ പരസ്ത്രീഗമനം അരാജകത്വം ഉണ്ടാക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ ഹൂറുകളുമായുള്ള ബന്ധം മൂലം അത്തരം പ്രശ്നം വരുന്നില്ല. അത് മറ്റൊരു ലോകം തന്നെയാണ്.

സ്വര്‍ഗത്തില്‍ സ്വവര്‍ഗരതിക്കാര്‍ക്ക് ബാലന്മാരുണ്ട് എന്നത് ഇസ്ലാം വിമര്‍ശകരുടെ വൃത്തി കെട്ട ആരോപണമാണ്. ബാലന്മാര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് സ്വവര്‍ഗരതി എന്ന് ചിന്തിക്കുന്നതിന്റെ മന:ശാസ്ത്രം മറ്റൊന്നാണ്. ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഖുര്‍ആന്‍ വചനത്തിലും അങ്ങനെ പറയുന്നെയില്ല. ശാശ്വതരായ ബാലന്മാര്‍ അവരുടെ അടുത്തു ചുറ്റിനടക്കുന്നുണ്ടാകും എന്ന് മാത്രമേ പറയുന്നുള്ളൂ. സ്വവര്‍ഗരതിയെ കഠിനമായി എതിര്‍ക്കുന്ന മതമാണ്‌ ഇസ്ലാം. (വിശുദ്ധഖുര്‍ആന്‍: 7:80, 81 നോക്കുക)
6. സ്വര്‍ഗത്തില്‍ പോലും സ്ത്രീയെ ഒരു ഭോഗവസ്തുവായിട്ടല്ലേ കാണുന്നത്? കൂടാതെ പുരുഷന്മാര്‍ക്ക് കിട്ടുന്നത് പോലെയുള്ള ഇണകളെ സ്ത്രീകള്‍ക്ക് കിട്ടുമെന്ന്  ഖുര്‍ആന്‍ പറയുന്നുമില്ല. 
ഭോഗവസ്തു എന്ന പ്രയോഗം ഈ ലോകത്തെ അവസ്ഥ വെച്ചുള്ള ചിന്തയാണ്. വ്യക്തിത്വവും വികാരവുമുള്ള സ്ത്രീകളെ അതൊന്നും പരിഗണിക്കാതെ ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുന്ന സംസ്ക്കാരമാണ് ഭോഗവസ്തു എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്വര്‍ഗത്തില്‍ അങ്ങനെയൊരു രീതി ഒരിക്കലുമില്ല.

സ്വര്‍ഗത്തിലെ ഹൂറുകള്‍ പുരുഷന്മാര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചു വെച്ച കന്യകകള്‍ ആണെന്ന് പറഞ്ഞല്ലോ. ഹൂറുകള്‍ അവര്‍ക്ക് കിട്ടിയ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സന്തോഷിക്കുകയെ ഉള്ളൂ. ഇണ ചേരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും സന്തോഷം ലഭിക്കുമെങ്കില്‍ മേല്‍ പറഞ്ഞ പ്രശനം വരുന്നില്ലല്ലോ. ഹൂറുകളുടെ വ്യക്തിത്വം എങ്ങനെയെന് നമുക്കറിയില്ല. എന്തായാലും അത് ഹനിക്കപ്പെടുകയില്ല എന്ന് ഉറപ്പിക്കാം. നന്മ നിറഞ്ഞ മനസ്സുള്ള സ്വര്‍ഗവാസികള്‍ ഈ ഭൂമിയിലെ കാപാലികന്മാരെയും കാമഭ്രാന്തന്മാരെ പോലെയും പെരുമാറില്ല. അപമാനിക്കില്ല. ആരുടേയും അവകാശങ്ങള്‍ ഹനിക്കുകയുമില്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവര്ക്കും തുല്യമായ സന്തോഷവും സംതൃപ്തിയും നീതിയും ലഭിക്കുന്ന ഇടമാണല്ലോ സ്വര്‍ഗം.

ഇനി സ്വര്‍ഗം ലഭിച്ച സ്ത്രീകള്‍ക്ക് പ്രത്യേകം ഇണകളെ (പുരുഷന്മാര്‍ക്ക് ഹൂറുകള്‍ കിട്ടുന്നത് പോലെ) ലഭിക്കുമോ എന്ന പ്രശ്നം നോക്കാം. ഇതിനു മൂന്നു വിധത്തില്‍ മറുപടി പറയാം:

a) ഖുര്‍ആന്‍ അക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. അതിനര്‍ത്ഥം അവര്‍ക്ക്‌ അങ്ങനെ ഇണകളെ കിട്ടില്ല എന്നല്ല. പുരുഷന് ഹൂറുകളെ കിട്ടുക എന്നത് ഒരു പ്രതീകമായി പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. സ്വാഭാവികമായും സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേക ഇണകളും ഉണ്ടാവും. അത് പ്രത്യേകം പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇണകള്‍ ഉണ്ടെന്നു പൊതുവായി ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് താനും. 


ഖുര്‍ആന്‍ പറയുന്നു:
"പ്രവാചകാ, ഈ വേദത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ ശുഭവാര്‍ത്തയറിയിക്കുക: താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. ആ ഉദ്യാനത്തിലെ ഫലങ്ങള്‍ക്ക് ഇഹത്തിലെ ഫലങ്ങളോട് സാമ്യതയുണ്ടായിരിക്കും. അതില്‍ ഓരോ പഴം തിന്നാന്‍ കിട്ടുമ്പോഴും അവര്‍ പറയും: `ഇത്തരം പഴങ്ങള്‍ ഇതിനുമുമ്പ് ഇഹത്തിലും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നതാണല്ലോ.`അവര്‍ക്ക് അവിടെ വിശുദ്ധരായ ഇണകളുമുണ്ടായിരിക്കും. അവരവിടെ നിത്യവാസികളുമായിരിക്കും. (2: 25)
b) സ്ത്രീയും പുരുഷനും സമ്പൂര്‍ണ സംപ്തൃപ്തരായിരിക്കുമെന്നു (ഒരു പരാതിയും ഉണ്ടായിരിക്കില്ലെന്ന്) ഖുര്‍ആന്‍ പറയുന്നു. എന്നാലല്ലേ അത് സ്വര്‍ഗമാവൂ. അപ്പോള്‍ പിന്നെ ഇണകള്‍ ഉണ്ടോ ഇല്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

c) സ്വര്‍ഗത്തില്‍ സ്ത്രീയുടെ വികാരം എന്തെന്ന് നമുക്കറിയില്ല. ഒന്നിലധികം ഇണകള്‍ വേണമെന്ന വികാരം സ്വര്‍ഗത്തില്‍ സ്ത്രീക്ക് ഉണ്ടാവില്ലെങ്കിലോ? അപ്പോള്‍ ഇണകള്‍ ഇല്ല എന്ന വിമര്‍ശനം അര്‍ത്ഥശൂന്യമാവും.

ഇനി സ്ത്രീക്ക് പ്രത്യേക ഇണകള്‍ വേണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് നടപ്പിലാവുകയും ചെയ്യും. കാരണം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് സ്വര്‍ഗം.

ഖുര്‍ആന്‍ പറയുന്നു: "അവരാവശ്യപ്പെടുന്നതെല്ലാം അവിടെ ലഭിക്കും." (36:57) 
7. സ്വര്‍ഗ്ഗ-നരകങ്ങളെ കുറിച്ച്  പറയുന്നത് പീഡിതരും ചൂഷിതരുമായ സാധാരണ ജനങ്ങളെ ആശ്വസിപ്പിക്കുവാന്‍ വേണ്ടി മാത്രമല്ലെ? അവരുടെ വിപ്ലവവീര്യത്തെ കെടുത്തി ചൂഷകവര്‍ഗത്തെ സഹായിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്? 
ഈ വാദം അടിസ്ഥാനരഹിതമാണ്. ഇസ്ലാമിനെ പറ്റി പൂര്‍ണമായി പഠിക്കാതെ നടത്തുന്ന വിമര്‍ശനം. ഏകാധിപത്യവും പൌരോഹിത്യവുമടക്കമുള്ള സകല ചൂഷണങ്ങള്‍ക്കും എതിരാണ് ഇസ്ലാം. ഇസ്ലാം എന്ന ജീവിതപദ്ധതി സമ്പൂര്‍ണമായി നടപ്പിലാകുന്ന ഒരു രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും അനീതിയും ചൂഷണവും അനുവദിക്കുന്നതല്ല. അത്തരക്കാര്‍ക്കെതിരെ പൊരുതുവാനും നീതിയുടെ സാക്ഷികളാകുവാനും ഇസ്ലാം കല്‍പ്പിക്കുന്നു. അത് പോലെ പീഡിതരും ചൂഷിതരുമായ സാധാരണ ജനങ്ങളെ സഹായിക്കുവാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും വിശ്വാസിസമൂഹം ബാധ്യസ്ഥരാണ്. ഖുര്‍ആനിലും ഹദീസിലും അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ട്.

ചുരുക്കത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടി സ്വര്‍ഗത്തെ കുറിച്ച് മാത്രം പറയുന്ന മതമല്ല ഇസ്ലാം. സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ച് പറയുന്നത് യഥാര്‍തത്തില്‍ ഈ ഭൂമിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുവാന്‍ സഹായകമാകും എന്ന കാര്യവും നാം മറക്കരുത്. നരകശിക്ഷയെ കുറിച്ചുള്ള ഭയം ഒട്ടേറെ തിന്മകള്‍ കുറക്കാന്‍ സഹായകമാകും. പരലോകവിശ്വാസമോ ദൈവവിശ്വാസമോ ഇല്ലാതാവുമ്പോഴാണ് കൂടുതല്‍ തിന്മകള്‍ ലോകത്തുണ്ടാവുക എന്നത് ലളിതസത്യമാണ്.

എന്നാല്‍ ഈ ലോകത്ത് സമ്പൂര്‍ണമായ നീതി സ്ഥാപിക്കലും എല്ലാ തരം ചൂഷണങ്ങളും അവസാനിപ്പിക്കലും സാധ്യമല്ല. ഇസ്ലാമിക വ്യവസ്ഥ ഇല്ലാത്തിടത്ത് പ്രത്യേകിച്ചും. അതിനു വേണ്ടിയുള്ള ഒരു ലോകം അനിവാര്യമാണ്. അതാണ്‌ പരലോകം. തിന്മകളുടെ കൂട്ടാളികള്‍ക്കു കഠിനശിക്ഷ നല്‍കുന്ന നരകവും നന്മ ചെയ്തവര്‍ക്ക് ശാശ്വതസ്വര്‍ഗ്ഗവും.

യഥാര്‍ഥത്തില്‍ ചൂഷകവര്‍ഗത്തിനുള്ള താക്കീതാണ് നരകം. പാവപ്പെട്ടവര്‍ക്കും നന്മ ചെയ്യുന്നവര്‍ക്കും സന്തോഷവാര്‍ത്തയാണ് സ്വര്‍ഗം.

8. ഭൂമിയില്‍ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുണ്ടായിരുന്ന ഒരാള്‍ സ്വര്‍ഗത്തിലെത്തുമ്പോള്‍ ആ വൈകല്യങ്ങള്‍ അവിടെയും ഉണ്ടാകുമോ? അതുപോലെ ഇവിടെയുള്ള സൌകര്യങ്ങള്‍ (ഉദാഹരണത്തിന് മുന്തിയയിനം കാര്‍ ,  മൊബൈല്‍ഫോണ്‍ , ഇന്റര്‍നെറ്റ് മുതലായവ) സ്വര്‍ഗത്തില്‍ ലഭിക്കുമോ?
സ്വര്‍ഗത്തില്‍ ഒരു തരത്തിലുമുള്ള വൈകല്യമോ വാര്‍ധക്യമോ രോഗങ്ങളോ ഉണ്ടാവില്ല. ഉണ്ടെങ്കില്‍ അതിന്റെ പേര് സ്വര്‍ഗം എന്നല്ല.

നമ്മുടെ ഇപ്പോഴത്തെ മാനസികാവസ്ഥവെച്ച് നോക്കുമ്പോള്‍ ഭൂമിയില്‍ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നവ വലിയ സുഖസൗകര്യങ്ങള്‍ ആയിതോന്നും. എന്നാല്‍ സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ അവ വളരെ നിസ്സാരമാണ്. 

ഖുര്‍ആന്‍ പറയുന്നു: 
“ഭാര്യമാര്‍ , മക്കള്‍ , സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ , മേത്തരം കുതിരകള്‍ , കന്നുകാലികള്‍ , കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു.” (വി.ഖുര്‍ആന്‍ 3: 14)
ഈ ഭൂമിയില്‍ തന്നെ നമുക്ക് പല പ്രായത്തിലും പല ആഗ്രഹങ്ങളായിരിക്കും. കുട്ടിക്കാലത്ത് ഏറ്റവും സന്തോഷദായകം എന്ന് കരുതിയിരുന്ന പലതും മുതിര്‍ന്നു വരുമ്പോള്‍ ഇഷ്ടകരമല്ലാതായിത്തീരുന്നു. എന്റെ ഒരു അനുഭവം പറയാം. കുട്ടിക്കാലത്ത് റോഡു പണി നടക്കുമ്പോള്‍ അതിനു ഉപയോഗിക്കുന്ന റോളര്‍ എഞ്ചിനോട് വലിയ ആരാധനയായിരുന്നു എനിക്ക്. മുതിര്‍ന്നു വരുമ്പോള്‍ അങ്ങനെയൊരു വാഹനം സ്വന്തമാക്കുന്നതും അതില്‍ യാത്ര ചെയ്യുന്നതും ഞാന്‍ സ്വപ്നം കണ്ടു. ഊണിലും ഉറക്കത്തിലും അതുതന്നെയായിരുന്നു ചിന്ത. അത് പ്രവര്‍ത്തിപ്പിക്കുന്ന ഡ്രൈവര്‍ എനിക്ക് ഹീറോ ആയിരുന്നു. ഇന്നോ ആ ബാലിശചിന്ത ഓര്‍ത്ത് ചിരിവരുന്നു. ഇത് പോലെ തന്നെയാണ് സ്വര്‍ഗത്തില്‍ ഭൂമിയില്‍ കിട്ടിയിരുന്ന കാറും ഫോണും കിട്ടുമോ എന്ന ചോദ്യവും.

ഇനി അതല്ല, ഭൂമിയിലെ സൗകര്യം വേണമെന്ന് സ്വര്‍ഗത്തില്‍ വെച്ച് ഒരാള്‍ക്ക് ആഗ്രഹം തോന്നി എന്ന് തന്നെ വെക്കുക. അയാള്‍ നിരാശപ്പെടേണ്ടി വരില്ല. കാരണം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് സ്വര്‍ഗമെന്നു ഖുര്‍ആന്‍ വ്യക്തമായി പറയുന്നു (36:57).
9. ഈ ലോകത്ത്  അല്ലാഹു ചില  വിലക്കുകള്‍ നല്‍കിയത്  സ്വര്‍ഗം കിട്ടാന്‍ വേണ്ടിയാണോ?  
സ്വര്‍ഗം കിട്ടാന്‍ വേണ്ടി മാത്രമാണെന്ന് കരുതുന്നത് ശരിയല്ല. അല്ലാഹുവിന്റെ വിലക്കുകള്‍ക്ക് രണ്ടു മാനമുണ്ട്: 

a) അവന്റെ വിലക്കുകള്‍ പാലിക്കുന്നത് ഭൂമിയിലെ സമാധാനപൂര്‍ണമായ ജീവിതത്തിനു അനിവാര്യമാണ്. ഉദാഹരണത്തിന് മദ്യപിക്കരുതെന്ന കല്‍പ്പന പാലിക്കുന്നത് സ്വര്‍ഗം കിട്ടുവാന്‍ വേണ്ടി മാത്രമല്ല, അത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ദോഷം സൃഷ്ടിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. 

b) വിലക്കുകള്‍ അല്ലാഹുവിന്റെ പരീക്ഷണം കൂടിയാണ്. അത് പാലിക്കുന്നവനു ഈ ലോകത്ത് മാത്രമല്ല പരലോകത്തും വിജയം കൈവരിക്കാം. 

ചുരുക്കത്തില്‍ മനുഷ്യന്റെ ഇരുലോക വിജയമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്.
ഇവിടെ വിലക്കിയ കാര്യങ്ങള്‍ സ്വര്‍ഗത്തില്‍ അനുവദനീയമാണെന്ന് പറയുന്നതും ശരിയല്ല. (ചോദ്യം 5 കാണുക).
10. ശാശ്വതമായ സ്വര്‍ഗം മടുക്കുകയില്ലേ?
നമ്മുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ചുള്ളതാണ്  ഈ ചോദ്യവും. വാസ്തവത്തില്‍ ഈ മാനസികാവസ്ഥക്ക് അപ്പുറം മനനം ചെയ്യാനുള്ള കഴിവില്ലാത്തത് കൊണ്ടാണ് പലരും ദൈവം, പരലോകം പോലെയുള്ള വിഷയങ്ങളെ പരിഹസിക്കുന്നത്.  
സ്വര്‍ഗത്തില്‍ മടുപ്പ്‌ എന്ന അവസ്ഥയില്ല.  "അവിടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും" എന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. മടുപ്പില്ലാത്ത ഒരു അവസ്ഥ ആഗ്രഹിക്കലും അതില്‍ പെടുമല്ലോ.

10 comments:

  1. നല്ല വിശദീകരണം.
    കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.
    അതിനുള്ള മനസ്സ് ഇല്ലാത്തവരുടെ ചെവിയില്‍ എത്ര വേദം ഓതിയിട്ടും കാര്യം ഇല്ല.
    Jazakallkhyran

    ReplyDelete
  2. اللهم إني اسالكل جنه و اعوذبك من نار.

    ReplyDelete
  3. اللهم إني اسالكل جنه و اعوذبك من نار.

    ReplyDelete
  4. May Allahu(S) pour little light on the unbelievers too so that they could enter the paradise.

    ReplyDelete
  5. നരകത്തില്‍ ഭൂമിയിലെക്കാലും എത്രയോ ഇരട്ടി ചൂടുള്ള തീയില്‍ മനുഷ്യര്‍ കത്തിയെരിക്കപ്പെടും. കുടിക്കാന്‍ മനുഷ്യ മാംസം ചീഞ്ഞ ചലവും, തിന്നാന്‍ മുള്ളുകളുള്ള ഒരു തരം പഴവും; പോരാത്തതിന് പാമ്പുകള്‍ പഴുതാരകള്‍ മറ്റു ക്രൂര ജന്തുക്കള്‍ എന്നിവയുടെ ആക്രമണം. പ്രത്യേകം നിയോഗിക്കപ്പെട്ട ഭീകരന്മാരായ മലക്കുകളുടെ പ്രാകൃതമായ ഭേദ്യങ്ങള്‍ വേറെയും. ഇത്ര ഭീകര ഭീകര ഭീകരമായ ഒരു ശിക്ഷക്കു വിധേയനാകാന്‍ മാത്രം തെറ്റുകള്‍ ഒരു പുരുശായുസ്സില്‍ ഒരു മനുഷ്യന് ചെയ്യാന്‍ സാധിക്കുമോ?

    ReplyDelete
    Replies
    1. സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞപോലെ നരകവും നമ്മുടെ സങ്കല്‍പ്പത്തിനു അതീതമായ ലോകമാണ്. താങ്കള്‍ ചോദ്യത്തില്‍ കൊടുത്ത പോലെ അതിന്റെ ഭീകരതയുടെ ആഴം സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്.

      ഒരു വ്യക്തി ചെയ്യുന്ന തിന്മകളുടെ സ്വാധീനം അയാളില്‍ മാത്രമല്ല ഒതുങ്ങുക. തലമുറകള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. ഉദാഹരണത്തിന് ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലം വളരെ ദീര്‍ഘവും ഗുരുതരവുമാണ്. കേവലം ഒരു ജീവന്‍ എടുക്കുക എന്ന തിന്മ മാത്രമല്ല അതില്‍ സംഭവിച്ചത്. കൊല്ലപ്പെട്ടവന്റെ കുടുംബത്തിനും മറ്റും ഉണ്ടാവുന്ന തീരാദു:ഖം നാം പരിശോധിക്കണം. പ്രിയപ്പെടവന്റെ മരണം മൂലം ചിലര്‍ ആത്മഹത്യ ചെയ്യാം. മറ്റു ചിലര്‍ മനോരോഗികളായി മാറാം. വേറെ ചിലര്‍ തളര്‍ന്നു കിടപ്പിലാവാം. കൊല്ലപ്പെട്ടവന്റെ മക്കള്‍ ആശ്രയം നഷ്ടപ്പെട്ടതിനാല്‍ മോഷണത്തിലൂടെയും മറ്റും പണം കണ്ടെത്താന്‍ ശ്രമിക്കാം. ഇതിന്റെയെല്ലാം അടിസ്ഥാനകാരണം ആ ഒരു കൊലപാതകം ആണെന്ന് ഓര്‍ക്കുക.

      ഒരു ബോംബ്‌ വര്‍ഷിക്കാന്‍ നിമിഷം മതി. അതിന്റെ ഫലം കോടിക്കണക്കിനു ആളുകളെ നൂറ്റാണ്ടുകള്‍ ബാധിച്ചേക്കും.

      ചുരുക്കത്തില്‍ ചെയ്ത തിന്മയുടെ ദൈര്‍ഘ്യമല്ല, അതിന്റെ ഫലത്തിന്റെ ദൈര്‍ഘ്യവും വ്യാപ്തിയുമാണ് നാം നോക്കേണ്ടത്. അതിനു കടുത്ത ശിക്ഷ തന്നെ വേണം. ഈ ലോകത്ത് അതിനു തക്കതായ ശിക്ഷ നല്‍കാന്‍ സാധ്യമല്ല. പരലോകം തന്നെ വേണം.

      Delete
  6. ഇവിടെ എല്ലാവരും ജീവിക്കുന്നത് ഒരു പോലെയാണോ? എല്ലാവര്‍ക്കും ലഭിക്കുന്ന ജീവിത സൗകര്യങ്ങള്‍ ഒരേ നിലക്കാണോ? എല്ലാവര്‍ക്കും ഒരേ ആയുസ്സാണോ? ഒരേ ആരോഗ്യമാണോ? അല്ലെന്നു കൊച്ചു കുട്ടികള്‍ വരെ സമ്മതിക്കും. അനീതിയുടെയും അസമത്വത്തിന്റെയും വേദിയാണ് ഈ ലോകം. ചിലര്‍ വളരെയേറെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ അധികപേരും പ്രയാസങ്ങള്‍ക്ക് നടുവില്‍ പിടയുകയാണ്. പലരും മറ്റുള്ളവരെ ചൂഷണം ചെയ്തു സുഖിക്കുന്നു.
    ഹോ...ഇന്ങനത്തെ ലോകം ഉണ്ടാക്കിയത് സാത്താനാകാനേ വഴിയുള്ളൂ....

    ReplyDelete
  7. ഇവിടെ എല്ലാവരും ജീവിക്കുന്നത് ഒരു പോലെയാണോ? എല്ലാവര്‍ക്കും ലഭിക്കുന്ന ജീവിത സൗകര്യങ്ങള്‍ ഒരേ നിലക്കാണോ? എല്ലാവര്‍ക്കും ഒരേ ആയുസ്സാണോ? ഒരേ ആരോഗ്യമാണോ? അല്ലെന്നു കൊച്ചു കുട്ടികള്‍ വരെ സമ്മതിക്കും. അനീതിയുടെയും അസമത്വത്തിന്റെയും വേദിയാണ് ഈ ലോകം. ചിലര്‍ വളരെയേറെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ അധികപേരും പ്രയാസങ്ങള്‍ക്ക് നടുവില്‍ പിടയുകയാണ്. പലരും മറ്റുള്ളവരെ ചൂഷണം ചെയ്തു സുഖിക്കുന്നു.

    വേറെ ചിലര്‍ മറ്റുള്ളവരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്തു അവരുടെ സമ്പത്ത്‌ അന്യായമായി അനുഭവിക്കുന്നു. ഇനിയും ചിലര്‍ കൊലകളുടെ ഒരു പരമ്പര തീര്‍ക്കുന്നു. എന്നിട്ട് സമൂഹത്തില്‍ മാന്യനായി സകല സുഖാടംബരങ്ങളോടും കൂടി ജീവിക്കുന്നു.

    ഒരു നേരത്തെ അന്നം പോലും കിട്ടാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളെ നാം കാണുമ്പോള്‍ മറുഭാഗത്ത്‌ കുടിച്ചു മദിച്ചു രസിച്ചു ജീവിക്കുന്ന പിശാചുക്കളെ കാണുന്നു.

    ചിലര്‍ ജന്മനാ തന്നെ അന്ധരായും അംഗവൈകല്യമുള്ളമുള്ളവരായും ജീവിക്കുന്നു. മാറാരോഗങ്ങള്‍ കൊണ്ട് കിടക്കയില്‍ ദീര്‍ഘകാലം കിടന്നു അങ്ങനെ തന്നെ ഈ ലോകത്തോട് വിട പറയുന്നവര്‍...,

    ഇതെല്ലം വാഴിക്കുമ്പോൾ ചെറിയ ഒരു ബുദ്ധി കൊടുത്തപ്പോൾ ദൈവം ( പടച്ചോൻ) തന്നെ ആകുന്നു ഏറ്റവും വലിയ പച്ചപാതം കാട്ടുന്ന ആൾ !!! ഛെ ഇന്റ മുഹമദ് അലിക്കാക്ക ഇങ്ങനൊന്നും എഴുതല്ലേ? ഹൂരുൾ ഹീൻ മാരെ പറ്റി യും പരീച്ച എഴുതാതെ പാസാകുന്ന ..... എന്നൊക്കെ എഴുതിയ യുക്തി കൊള്ളാം !!! പടച്ചോൻ പരീഷണം നടത്തിയിട്ട് അറിയുന്ന പടച്ചോനും മനുഷ്യൻ നും എന്താ വിത്യാസം ? മനുഷ്യൻ കൊടുത്ത അറിവേ പടചോന്നും ഉള്ളത് എന്നല്ലേ മനസിലാവുന്നത്?

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...