Wednesday, May 9, 2012

ഇസ്ലാമും സംഗീതവും

ലയും സാഹിത്യവുമൊക്കെ ഇസ്ലാമിന് അന്യമോ അപ്രധാനമോ ആണെന്ന ഒരു പൊതുധാരണ നിലവിലുണ്ട്. ഒരാള്‍ നല്ല ഗായകനാണ്, അല്ലെങ്കില്‍ അഭിനയ മികവുള്ളവനാണ്, അതുമല്ലെങ്കില്‍ മനോഹരമായി ചിത്രം വരക്കുന്നവനാണ് എന്നൊക്കെ കേട്ടാല്‍ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നന്മയുടെ മാര്‍ഗത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യണമെന്നു പറയുന്ന മതനേതാക്കന്മാര്‍ വളരെ കുറവാണ്. വരണ്ടതും ഗൗരവം മാത്രം നിറഞ്ഞതുമായ ഒരു ഇസ്ലാമാണ് അത്തരക്കാരുടെ  മുമ്പിലുള്ളത് എന്ന് വേണം മനസ്സിലാക്കാന്‍.
ഈ മുന്‍ ധാരണ പ്രമാണങ്ങളെ വിലയിരുത്തുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും അവരില്‍ പ്രകടമാകുന്നു. അക്ഷര പൂജയും കാര്‍ക്കശ്യവും ഇക്കൂട്ടരുടെ പ്രധാനപ്പെട്ട ലക്ഷണമാണ്. അങ്ങനെ കാണിച്ചാലേ വലിയ തഖ്‌വ (ഭക്തി) ഉള്ളവനാവുകയുള്ളൂ എന്നും ചിലര്‍ വിചാരിക്കുന്നു. എന്നാല്‍ പ്രമാണങ്ങള്‍ ശരിയായും സമഗ്രമായും വിലയിരുത്തുമ്പോള്‍ ഇസ്ലാം കലക്കും സാഹിത്യത്തിനും എതിരല്ല എന്നും അവ പ്രബോധനത്തിന്റെ ശക്തമായ ഉപാധികള്‍ ആണെന്നും വ്യക്തമാകും.

അടിസ്ഥാനപരമായ 3 കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധയില്‍ പെടുത്തട്ടെ:

1. ഇസ്ലാം നിരോധിക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അല്ലാത്തവ അനുവദനീയമായി കണക്കാക്കണം. അഥവാ അനുവദനീയതക്ക് പ്രത്യേക തെളിവ് വേണ്ട. നിരോധത്തിനാണ് തെളിവ് വേണ്ടത്.

നബി(സ) പറഞ്ഞു: "അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ ഹലാലാക്കിയത് (അനുവദനീയം) ഹലാലും ഹറാമാക്കിയത് (നിഷിദ്ധം) ഹറാമുമാകുന്നു. മൌനം പൂണ്ടത് അനുവദനീയമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവില്‍നിന്ന് അവന്‍ അനുവദനീയമാക്കിയത് സ്വീകരിക്കുക. അല്ലാഹു ഒരു കാര്യവും വിസ്മരിക്കുന്നതല്ല.'' എന്നിട്ട് തിരുമേനി ഓതി: "നിന്റെ രക്ഷിതാവ് മറക്കുന്നവനല്ല.'' (മര്‍യം: 64) (ഹാക്കിം)
തിരുമേനി (സ) വീണ്ടും പറഞ്ഞു: 
"നിശ്ചയമായും അല്ലാഹു ചില ഫര്‍ദുകള്‍ നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങള്‍ പാഴാക്കരുത്. ചില പരിധികള്‍ വെച്ചിരിക്കുന്നു. അത് നിങ്ങള്‍ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവന്‍ മൌനം പൂണ്ടിരിക്കുന്നു. അത് നിങ്ങളോടുള്ള കരുണകൊണ്ടാണ്. മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'' (ദാറ ഖുത്നി)
ചില ആളുകള്‍ ചെണ്ട കൊട്ടുന്നതിനു തെളിവുണ്ടോ, സിനിമയില്‍ അഭിനയിക്കുന്നതിന് തെളിവുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്. മേല്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നില നില്പ്പില്ല.

2. അനുവദനീയമായ സംഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനനുസരിച്ചാണ് അതിന്റെ വിധി മാറുക. കത്തി പോലുള്ള ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലെ. പഴങ്ങളും പച്ചക്കറികളും മുറിക്കാന്‍ അതുപയോഗിച്ചാല്‍ ഹലാല്‍ , ഒരു വ്യക്തിയെ അന്യായമായി കുത്തിക്കൊന്നാലോ? അത് നിഷിദ്ധം. പാട്ട് പാടുമ്പോഴും ചിത്രം വരക്കുമ്പോഴും അഭിനയിക്കുമ്പോഴും ഇതേ നിയമമാണ് വരിക.  അശ്ലീലതയും അധാര്‍മികതയും പ്രചരിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതു കലാരൂപവും നിഷിദ്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ല. ഇത് കലക്ക് മാത്രം ബാധകവുമല്ലല്ലോ.

3. പല സംഗതികളും നിഷിദ്ധമാകുന്നത് അതിന്റെ ഉദ്ദേശ്യ ശുദ്ധിക്കനുസരിച്ചാണ്. കര്‍മങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണെന്ന പ്രവാചകവചനം വളരെ പ്രസിദ്ധമാണല്ലോ. ഉദാഹരണത്തിന് ഒരാള്‍ നമസ്ക്കരിക്കുന്നത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ ആ നമസ്ക്കാരം നിഷ്ഫലമാണ്. ഇത് കലയുടെ മേഖലയിലും ബാധകമാണ്. ഒരു ഗാനം ആലപിക്കുമ്പോള്‍ അതിലെ വരികള്‍ ഒരു പക്ഷെ നല്ലതായിരിക്കും. പക്ഷെ പാടുന്നവനോ കേള്‍ക്കുന്നവനോ അതിന്റെ ഈണവും താളവും അവതരണരീതിയും കാരണമായി മറ്റെന്തെങ്കിലും നിഷിദ്ധ ചിന്തകളിലേക്ക് പോയാല്‍ അത് തിന്മയായിത്തീരും. പാമ്പിന്റെ  ചിത്രം  വരക്കുന്നത്  തെറ്റല്ല. എന്നാല്‍  വരക്കുന്നവന്‍ അതൊരു ദൈവത്തിന്റെ  ചിത്രമാണെന്ന്  സങ്കല്‍പ്പിച്ചാല്‍  അത്  നിഷിദ്ധമായി മാറും. ഓരോരുത്തരും സ്വയം വിലയിരുത്തുകയും താന്‍ ചിന്തിക്കുന്നതും ചെയ്യുന്നതും ശരിയായ മാര്‍ഗത്തില്‍ തന്നെയാണോ എന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.


സംഗീതത്തിന്റെ വിധി 

മേല്‍ പറഞ്ഞ ഉപാധികളോടെ പണ്ഡിതന്മാര്‍ പൊതുവില്‍ യോജിച്ചിട്ടുള്ള കാര്യം ഉപകരണം ഇല്ലാതെയുള്ള ഗാനം അനുവദനീയം തന്നെയാണെന്നാണ്. എന്നാല്‍ ഉപകരണത്തോട് കൂടിയ സംഗീതത്തിന്റെ കാര്യത്തിലാണ് കാര്യപ്പെട്ട അഭിപ്രായ വ്യത്യാസമുള്ളത്. എന്തായാലും സംഗീതം നിഷിദ്ധമാണെന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന തെളിവുകള്‍ നമുക്ക് പരിശോധിക്കാം.

1.  ഖുര്‍ആന്‍ പറയുന്നു: "യാതൊരു വിവരവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും, അതിനെ പരിഹാസ്യമാക്കി തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ (ലഹവുല്‍ ഹദീസ്) വിലക്ക് വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ്   അപമാനകരമായ ശിക്ഷയുള്ളത്." (31 :6).

ലഹവുല്‍ ഹദീസ് എന്നാല്‍ സംഗീതം എന്നാണെന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്.  ആ അഭിപ്രായം ശരിയാണ് എന്ന് തന്നെ വെക്കുക. അപ്പോഴും ഈ ആയത്തില്‍ പറയുന്നത് "ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും, അതിനെ പരിഹാസ്യമാക്കി തീര്‍ക്കുവാനും വേണ്ടി" ഉള്ള സംഗീതം എന്നായിരിക്കും. വാസ്തവത്തില്‍ "ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും, അതിനെ പരിഹാസ്യമാക്കി തീര്‍ക്കുവാനും വേണ്ടി"യുള്ള ഏതു വാക്കും പ്രവൃത്തിയുമൊക്കെ (അതില്‍ സംഗീതവും വരും) ഹറാം ആണെന്നതില്‍ ഒരു സംശയവുമില്ല.
എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ലാത്ത തരം സംഗീതം കുഴപ്പമില്ല എന്നാണു വരിക.
2. ഖുര്‍ആന്‍ പറയുന്നു:"വ്യര്‍ഥമായ വാക്കുകള്‍ (ലഗവ്) കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയും'' (അല്‍ഖസ്വസ് 28: 55). 

സംഗീതം വ്യര്‍ഥമായ വാക്കായതുകൊണ്ട് അതില്‍നിന്ന് പിന്തിരിയേണ്ടത് നിര്‍ബന്ധമാണ്. എന്നാണവരുടെ വാദം.
'വ്യര്‍ഥമായ വാക്ക്' എന്നാല്‍ സംഗീതമാണ് എന്നതിന് തെളിവൊന്നുമില്ല. എല്ലാ സംഗീതവും വ്യര്‍ഥമായ വാക്കുകളല്ല എന്നതും ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അഥവാ ഏതെങ്കിലും സംഗീതത്തില്‍ വ്യര്‍ഥമായ വാക്ക് ഉണ്ടെങ്കില്‍ അത്തരം സംഗീതം ഉപേക്ഷിക്കാനേ അത് തെളിവാകൂ. 

യഥാര്‍ത്ഥത്തില്‍ 'വ്യര്‍ഥമായ വാക്ക്' എന്താണെന്ന് ആ സൂക്തത്തിന്റെ ബാക്കി ഭാഗം വായിച്ചാല്‍ തന്നെ മനസ്സിലാകും.അതിപ്രകാരമാണ്‌:
"എന്നിട്ടിങ്ങനെ പറയും: "ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. അവിവേകികളുടെ കൂട്ട് ഞങ്ങള്‍ക്കുവേണ്ട. നിങ്ങള്‍ക്കു സലാം." (അല്‍ഖസ്വസ് 28: 55). 
ഇനി ഖുര്‍ആന്‍ തന്നെ മറ്റൊരിടത്തു ഇങ്ങനെ പറയുന്നു:
"പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനു വന്നാല്‍ “നിങ്ങള്‍ക്കു സമാധാനം” എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍" (25:63)
അപ്പോള്‍ "വ്യര്‍ഥമായ വാക്ക്" എന്നാല്‍ യാതൊരു പ്രയോജനവും ചെയ്യാത്ത ഇസ്ലാമില്‍ നിന്നും നമ്മെ തെറ്റിച്ചു കളയുന്ന എന്തുമാവാം. അതില്‍ ആ സ്വഭാവത്തിലുള്ള സംഗീതവും വരാം എന്ന് മാത്രം.

ഇബ്നു ജുറൈജില്‍നിന്ന് നിവേദനം: അദ്ദേഹം സംഗീതം കേള്‍ക്കുന്നതിന് ഇളവ് നല്‍കുകയുണ്ടായി. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അന്ത്യനാളില്‍ അത് താങ്കളുടെ സല്‍കര്‍മങ്ങളിലോ അതോ ദുഷ്കര്‍മങ്ങളിലോ വരുക? അദ്ദേഹം പറഞ്ഞു: സല്‍കര്‍മങ്ങളിലുമല്ല, ദുഷ്കര്‍മങ്ങളിലുമല്ല. കാരണം, അത് വ്യര്‍ഥമായ വാക്കിനോട് സദൃശമാണ്. അല്ലാഹു പറയുന്നു: 
"(ബോധപൂര്‍വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥ വാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല". (2:225, 5:89)
3. തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തില്‍ ഒരു വിഭാഗം ഉണ്ടാകും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.'' (ബുഖാരി)

ഈ  ഹദീസിന്റെ നിവേദക പരമ്പര അപൂര്‍ണമാണ്. അതിനാല്‍ ഇബ്നു ഹസം (റ) അത് തള്ളിക്കളഞ്ഞിരിക്കുന്നു. ഇബ്നു ഹജര്‍ (റ) ഈ ഹദീസിനെ പല പരമ്പരകളിലൂടെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം ഹിശാമുബ്നു അമാര്‍ എന്നയാളിലാണ് എത്തുന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത നിരൂപണ പണ്ഡിതന്മാരുണ്ട്. 

ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ കരുതുക. ഇതിന്റെ ശരിയായ വിവക്ഷ ഇബ്നു മാജ ഉദ്ദരിക്കുന്ന ഹദീസില്‍ നിന്നും വ്യക്തമാണ്‌.
"എന്റെ സമുദായത്തില്‍ ഒരു വിഭാഗം വരും. അവര്‍ മദ്യപിക്കും, എന്നിട്ട് അതിനു വേറെ പേരുകള്‍ നല്‍കിക്കൊണ്ട് സ്ത്രീകളുടെ ഗാനാലാപനവും സംഗീതോപകരണങ്ങളും ശ്രവിക്കും. സര്‍വശക്തനായ അള്ളാഹു അവരെ ഭൂമിയിലാഴ്ത്തിക്കളയുകയും അവരെ കുരങ്ങുകളും പന്നികളുമാക്കിക്കളയുകയും ചെയ്യും."
ഇത്തരം സദസ്സുകള്‍ ഇന്നും ഉണ്ടല്ലോ. ഉദാഹരണത്തിന് നിശാക്ലബുകളും വ്യഭിചാരശാലകളും. മദ്യപിച്ചു അതിന്റെ ലഹരിയില്‍ ആട്ടും പാട്ടും കൂത്തുമായി ദൈവ സ്മരണകളില്‍ നിന്നകന്നു രസിക്കുന്ന ഈ വിഭാഗത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് റസൂല്‍ (സ) നല്‍കുന്നത്. എന്നാല്‍ മനുഷ്യ മനസ്സില്‍ തിന്മയുടെ ഒരു ലാഞ്ചന പോലും നല്‍കാത്ത, നന്മയും സന്തോഷവും മാത്രം നല്‍കുന്ന സംഗീതവും സംഗീതോപകരണങ്ങളും ഈ ഇനത്തില്‍ പെടുത്തുന്നത് ശരിയല്ല.   

4. "സത്യവിശ്വാസി ഏര്‍പ്പെടുന്ന എല്ലാ നേരമ്പോക്കും പ്രയോജനമില്ലാത്ത (ബാത്വില്‍ ) താകുന്നു. മൂന്ന് കാര്യം ഒഴികെ: തന്റെ ഭാര്യയുമായുള്ള ശൃംഗാരം, തന്റെ കുതിരയെ പരിശീലപ്പിക്കല്‍ , അമ്പെയ്ത്ത് എന്നിവ.''

സംഗീതം അനുവദനീയമാണെന്ന് പറയുന്നവര്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞിരിക്കുന്നു.  അവര്‍ പറയുന്നു: ഹദീസ് സ്വഹീഹാണെങ്കില്‍തന്നെ അത് തെളിവായി ഉദ്ധരിക്കാന്‍ പറ്റുകയില്ല. കാരണം, ഹദീസില്‍ പറഞ്ഞ ബാത്വില്‍ എന്ന പ്രയോഗം സംഗീതം ഹറാമാണെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രയോജനകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.
സംഗീതം നിഷിദ്ധമാണ് എന്ന് ഈ ഹദീസ് വെച്ച് വാദിച്ചാല്‍ ഭാര്യയുമായുള്ള ശൃംഗാരവും കുതിര പരിശീലനവും അമ്പെയ്ത്തും അല്ലാത്ത ഒന്നും അനുവദനീയമാക്കാന്‍ പാടില്ല. അങ്ങനെയൊരു വാദം ആര്‍ക്കുമുള്ളതായി കേട്ടിട്ടില്ല.
പ്രവാചകന്‍ (സ) എത്യോപ്യക്കാരുടെ നൃത്തം കണ്ട സംഭവം ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

5. "പാട്ടുകാരിയായ അടിമസ്ത്രീയെ വില്‍ക്കുന്നതും അതിന്റെ വിലയും അവളെ പരിശീലിപ്പിക്കുന്നതും അല്ലാഹു ഹറാമാക്കിയിരിക്കുന്നു.''

ഈ ഹദീസും ദുര്‍ബലമാണ്. ഇനി സ്വഹീഹ്  ആണെങ്കില്‍ തന്നെ സംഗീതം  നിഷിദ്ധമാണെന്ന്  വരുന്നില്ല. 

ഇതേ കുറിച്ച്  ഇമാം ഗസ്സാലി (റ) പറയുന്നത്  കാണുക: "ഇവിടെ സൂചിപ്പിച്ച പാട്ടുകാരി മദ്യസദസ്സുകളില്‍ പുരുഷന്മാരുടെ മുമ്പില്‍ പാട്ടുപാടുന്ന സ്ത്രീയാണ്. എന്നാല്‍ പാട്ടുകാരിയായ അടിമസ്ത്രീ തന്റെ യജമാനനുവേണ്ടി പാടുന്നത് ഹറാമാണെന്ന് ഈ ഹദീസില്‍നിന്ന് മനസ്സിലാകുന്നില്ല.''

ഘട്ടം ഘട്ടമായുള്ള അടിമത്ത നിരോധനത്തിന്റെ ഭാഗമായ പ്രവൃത്തിയായി ഈ ഹദീസിനെ കാണാം. പാട്ടല്ല അവിടെ പ്രശ്നം. അടിമത്തമാണ്‌.

6. "ഇബ്നു ഉമര്‍ ഇടയന്റെ പുല്ലാങ്കുഴല്‍ ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തന്റെ വിരലുകള്‍ ചെവിയില്‍ തിരുകി. തന്റെ വാഹനം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം നാഫിഇനോട് ചോദിച്ചു: നാഫിഅ് താങ്കള്‍ കേള്‍ക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അദ്ദേഹം മുമ്പോട്ടുപോയി. അങ്ങനെ പുല്ലാങ്കുഴലിന്റെ കേള്‍ക്കാത്ത ദൂരം വരെയെത്തി. എന്നിട്ടദ്ദേഹം തന്റെ കൈ ഉയര്‍ത്തുകയും വാഹനത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നബി(സ) ഇടയന്റെ പുല്ലാങ്കുഴല്‍ കേട്ടപ്പോള്‍ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി.'' (അഹ്മദ്, അബൂദാവൂദ്)

ഈ ഹദീസ് മുന്കര്‍ ആണെന്നാണ്‌ അബൂദാവൂദ് പറയുന്നത്. ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ വാദത്തിനു അംഗീകരിച്ചാലും സംഗീതോപകരണങ്ങള്‍ നിഷിദ്ധമാക്കാന്‍ ഇതില്‍ തെളിവില്ല. 

പ്രവാചകന്‍ (സ) ചെവി പൊത്തിയതായി ഹദീസില്‍ പറയുന്നു. അത് സത്യമാണെങ്കില്‍ തന്നെ അനുവദനീയമായ മറ്റു പല കാര്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചതിനു സമാനമാണ്. ഉദാഹരണത്തിന് തിരുമേനിയുടെ വീട്ടില്‍ ഒരു ദര്‍ഹമോ ദീനാറോ ബാക്കി വെക്കാറുണ്ടായിരുന്നില്ല. മുസ്ലിംകള്‍ ആരും വീട്ടില്‍ പണം ബാക്കിവെക്കരുതെന്നു അതിനര്‍ത്ഥമില്ലല്ലോ.

ഈ തെളിവ് സംഗീതോപകരണങ്ങള്‍ അനുവദനീയമാക്കുന്നവര്‍ക്കും തെളിവാക്കാം എന്നതാണ് രസകരമായ മറ്റൊരു വസ്തുത. കാരണം ഇബ്നു ഉമര്‍ (റ) നാഫിഇനെ പുല്ലാങ്കുഴല്‍ കേള്‍ക്കാന്‍ അനുവദിച്ചു. എന്ത് കൊണ്ട് അദ്ദേഹത്തോടും ചെവി പൊത്താന്‍ പറഞ്ഞില്ല?

7. "സംഗീതം മനസ്സില്‍ കാപട്യമുണ്ടാക്കും'' 

ഈ ഹദീസും നബി (സ) യില്‍നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ചില സ്വഹാബികളില്‍ നിന്ന് ഉദ്ധരിച്ചതാകുന്നു.

8. "ഞാന്‍ സംഗീതോപകരണങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയാണ് നിയുക്തനായത്." 

ഇതും ദുര്‍ബലമായ ഹദീസാണ്. 

9. അലി (റ) യില്‍ നിന്നും നിവേദനം: "എന്റെ സമുദായത്തില്‍ 15 കാര്യങ്ങള്‍ ഉണ്ടായാല്‍ അവിടെ നാശം ഇറങ്ങിയിരിക്കുന്നു. പാട്ടുകാരികളായ അടിമസ്ത്രീകളും സംഗീതോപകരണങ്ങളും അതില്‍ പെട്ടതാണ്." (തിര്‍മിദി)

ഇതും ദുര്‍ബലമായ ഹദീസാണെന്നും തെളിവിനു കൊള്ളുകയില്ലെന്നും അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തെളിവായി സ്വീകരിക്കാമെന്ന് വന്നാല്‍ തന്നെ മുമ്പ് പറഞ്ഞത് പോലെ സോപാധികമാണ്. തിന്മയിലേക്ക് നയിക്കുന്ന തരം പാട്ടുകളും സംഗീതോപകരണങ്ങളും ആണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്.

ഖാദീ അബൂബക്ര്‍ ഇബ്നുല്‍അറബി (റ) പറയുന്നു: 'സംഗീതം ഹറാമാണെന്ന് പറയുന്ന സ്വഹീഹായ ഒരു പ്രമാണവും ഇല്ല. (അല്‍ അഹ്കാം)

ഇബ്നു താഹിര്‍ (റ) പറയുന്നു: 'ഈ വിഷയകമായി ഒരു അക്ഷരവും സ്വഹീഹായി വന്നിട്ടില്ല'. (അസ്സിമാഅ`)

ഇബ്നു ഹസം (റ) പറയുന്നു: 'ഈ വിഷയത്തില്‍വന്ന എല്ലാ തെളിവുകളും തെറ്റും പടച്ചുണ്ടാക്കിയതുമാണ്.' (അല്‍ മുഹല്ല 9:59)

ഇമാം ഗസ്സാലി (റ) യും ഇബ്നുന്നഹ്വി (റ) യും ഇതേ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് കാണാം.


സംഗീതം അനുവദനീയമാണ് എന്നതിനുള്ള തെളിവുകള്‍ 

1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍ (റ) വീട്ടിലേക്ക് വന്നു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. ഇത് കേട്ട് അബൂബക്കര്‍ (റ) ചോദിച്ചു: 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്. 
വേറെ റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞതായി കാണാം: "അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ?" (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).

2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).

3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).

4. നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്‍സ്വാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാറുകള്‍ക്ക് നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി, അഹ്മദ്)

5. ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അന്‍സ്വാരിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "നിങ്ങള്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കിയോ? അവര്‍ പറഞ്ഞു: അതെ. നിങ്ങള്‍ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ തിരുമേനി പറഞ്ഞു: അന്‍സ്വാരികള്‍ ഗസല്‍ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!'' (ഇബ്നുമാജ)

6. ആമിറുബ്നു സഅദ് പറയുന്നു: "ഞാന്‍ ഖുര്‍ദതുബ്നു കഅ്ബിന്റെയും അബൂമസ്ഊദില്‍ അന്‍സ്വാരിയുടെയും കൂടെ കല്യാണത്തില്‍ പങ്കെടുത്തു. അവിടെ പെണ്‍കുട്ടികള്‍ പാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റില്‍ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തില്‍ ഇത് ചെയ്യുകയോ?'' അപ്പോള്‍ അവരിരുവരും പറഞ്ഞു: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവിടെയിരുന്ന് കേള്‍ക്കുക. അല്ലെങ്കില്‍ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയില്‍ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.''

7. ഖുര്‍ആനിലെ "അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു'' (അല്‍ജുമുഅ: 11) എന്ന സൂക്തവും സംഗീതത്തിന്റെ അനുവദനീയതയെ കുറിക്കുന്നു. കാരണം ഇവിടെ വിനോദത്തെയും കച്ചവടത്തെയും ചേര്‍ത്തുപറഞ്ഞിരിക്കുന്നു. കച്ചവടം അനുവദനീയമാണെങ്കില്‍ വിനോദവും അനുവദനീയമാകും.


8. അബൂമൂസ (റ) യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) അദ്ദേഹത്തോട് (അദ്ദേഹത്തിന്‍റെ ശ്രവണസുന്ദരമായ ഖുര്‍ആന്‍ പാരായണത്തെ അഭിനന്ദിച്ചു കൊണ്ട്) പറഞ്ഞു: "അബൂമൂസാ, താങ്കള്‍ക്ക് ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയത് പോലെ സംഗീതോപകരണം (മിസ്മാര്‍ ) കിട്ടിയിട്ടുണ്ടല്ലോ." (ബുഖാരി, Volume 6, Book 61, Number 568)

നബി (സ) മദീനയിലേക്ക് വന്നപ്പോള്‍ സഹാബികള്‍ ദഫ്ഫു മുട്ടി പാട്ട് പാടി കൊണ്ടാണ് അവിടുത്തെ സ്വീകരിച്ചത്. അക്കാലത്തെ ഒരു സംഗീതോപകരണം ആണല്ലോ ദഫ്. ഇതിനെ നബി (സ) എതിര്‍ത്തില്ല എന്നത് ഉപകരണ സംഗീതം അനുവദനീയമാണ് എന്നതിന്റെ തെളിവാണ്.

പല സ്വഹാബികളും വീണ വായന ശ്രവിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഉപകരണ സംഗീതത്തിനു അനുകൂലമായ തെളിവുകളാണ്.

ഇനി ഹദീസുകളുടെ ദൗര്‍ബല്യത്തെ കുറിച്ച ചര്‍ച്ച മാറ്റി നിര്‍ത്തി ചിന്തിക്കുക. എന്നിട്ട് സംഗീതത്തിന് അനുകൂലവും പ്രതികൂലവുമായി ഉള്ള എല്ലാ ഹദീസുകളും ചേര്‍ത്തു വെച്ച് പഠിക്കുക. ഒറ്റ ഹദീസും തള്ളാതെ നമുക്ക് കൃത്യമായി എത്തിച്ചേരാന്‍ കഴിയുന്ന വിധി ഇതാണ്:

"സംഗീതത്തിന്റെ വിധി സോപാധികമാണ്. അത് തിന്മയിലേക്ക് നയിക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കണം. നന്മയിലേക്ക് 
നയിക്കുന്നുവെങ്കില്‍ അനുവദനീയവും പ്രോല്‍സാഹിക്കപ്പെടെണ്ടതുമാണ്."

ഈ നിലപാട് ഉള്ള ഒരാള്‍ക്ക് ഒരു ഹദീസിനെയും തള്ളേണ്ട കാര്യമില്ല.

(യൂസുഫുല്‍ ഖര്‍ദാവിയുടെയും മറ്റും ഗ്രന്ഥങ്ങളെ അവലംബിച്ചു എഴുതിയത്) 

കൂടുതല്‍ അറിയാന്‍ 

5 comments:

  1. (യൂസുഫുല്‍ ഖര്‍ദാവിയുടെയും മറ്റും ഗ്രന്ഥങ്ങളെ അവലംബിച്ചു എഴുതിയത്) he is only the one Scholar in Islam ??

    ReplyDelete
  2. തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തില്‍ ഒരു വിഭാഗം ഉണ്ടാകും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.'' (ബുഖാരി)

    Ethu swaheh aya haddees anu....

    The Messenger of Allaah (peace and blessings of Allaah be upon him) said:

    “Among my ummah there will certainly be people who permit zinaa, silk, alcohol and musical instruments…” (Narrated by al-Bukhaari ta’leeqan, no. 5590; narrated as mawsool by al-Tabaraani and al-Bayhaqi. See al-Silsilah al-Saheehah by al-Albaani, 91).

    Ibn al-Qayyim (may Allaah have mercy on him) said: This is a saheeh hadeeth narrated by al-Bukhaari in his Saheeh, where he quoted it as evidence and stated that it is mu’allaq and majzoom. He said: Chapter on what was narrated concerning those who permit alcohol and call it by another name.

    This hadeeth indicates in two ways that musical instruments and enjoyment of listening to music are haraam. The first is the fact that the Prophet (peace and blessings of Allaah be upon him) said: “[they] permit” which clearly indicates that the things mentioned, including musical instruments, are haraam according to sharee’ah, but those people will permit them. The second is the fact that musical instruments are mentioned alongside things which are definitely known to be haraam, i.e., zinaa and alcohol: if they (musical instruments) were not haraam, why would they be mentioned alongside these things? (adapted from al-Silsilah al-Saheehah by al-Albaani, 1/140-141)


    ReplyDelete
    Replies
    1. ഈ ഹദീസിന്റെ നിവേദക പരമ്പര അപൂര്‍ണമാണ്. അതിനാല്‍ ഇബ്നു ഹസം (റ) അത് തള്ളിക്കളഞ്ഞിരിക്കുന്നു. ഇബ്നു ഹജര്‍ (റ) ഈ ഹദീസിനെ പല പരമ്പരകളിലൂടെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം ഹിശാമുബ്നു അമാര്‍ എന്നയാളിലാണ് എത്തുന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത നിരൂപണ പണ്ഡിതന്മാരുണ്ട്.

      ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ കരുതുക. ഇതിന്റെ ശരിയായ വിവക്ഷ ഇബ്നു മാജ ഉദ്ദരിക്കുന്ന ഹദീസില്‍ നിന്നും വ്യക്തമാണ്‌.
      "എന്റെ സമുദായത്തില്‍ ഒരു വിഭാഗം വരും. അവര്‍ മദ്യപിക്കും, എന്നിട്ട് അതിനു വേറെ പേരുകള്‍ നല്‍കിക്കൊണ്ട് സ്ത്രീകളുടെ ഗാനാലാപനവും സംഗീതോപകരണങ്ങളും ശ്രവിക്കും. സര്‍വശക്തനായ അള്ളാഹു അവരെ ഭൂമിയിലാഴ്ത്തിക്കളയുകയും അവരെ കുരങ്ങുകളും പന്നികളുമാക്കിക്കളയുകയും ചെയ്യും."
      ഇത്തരം സദസ്സുകള്‍ ഇന്നും ഉണ്ടല്ലോ. ഉദാഹരണത്തിന് നിശാക്ലബുകളും വ്യഭിചാരശാലകളും. മദ്യപിച്ചു അതിന്റെ ലഹരിയില്‍ ആട്ടും പാട്ടും കൂത്തുമായി ദൈവ സ്മരണകളില്‍ നിന്നകന്നു രസിക്കുന്ന ഈ വിഭാഗത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് റസൂല്‍ (സ) നല്‍കുന്നത്. എന്നാല്‍ മനുഷ്യ മനസ്സില്‍ തിന്മയുടെ ഒരു ലാഞ്ചന പോലും നല്‍കാത്ത, നന്മയും സന്തോഷവും മാത്രം നല്‍കുന്ന സംഗീതവും സംഗീതോപകരണങ്ങളും ഈ ഇനത്തില്‍ പെടുത്തുന്നത് ശരിയല്ല.

      Delete
  3. The view that music is permissible has no firm basis. There are no two views on this matter among the scholars of ahlu sunna..

    Read More Ruling on music, singing and dancing

    http://islamqa.info/en/5000

    ReplyDelete
  4. ആയിഷ (റ) നിവേദനം: പത്താമത്തെ സ്ത്രീ പറഞ്ഞു . എന്റെ ഭരത്താവ് മാലിക്കാണ്. ആരാണ് മാലിക്ക് ? അദ്ദേഹം വളരെ നല്ലവനാണ് . അദ്ദേഹത്തിനു ധാരാളം ഒട്ടകങ്ങളുണ്ട് . അവ ഓടകുഴലിന്റെ വീണനാദം കേള്‍ക്കുമ്പോള്‍ അവയെ അറുക്കുവാന്‍ ആയിട്ടുണ്ട്‌ എന്ന് ഉറപ്പിക്കും (ബുഖാരി : ഹ നമ്പര്‍ 5189)
    വീട്ടില്‍ അതിഥികള്‍ വന്നാല്‍ പാട്ട് ഉപകരങ്ങള്‍ ഉപയോഗിക്കുന്ന പതിവ് ഈ സഹാബിക്ക് ഉണ്ടായിരുന്നു .
    "മആസിഫ്" എന്ന പദം തന്നെ ഇവിടെ ശറഹു മുസ്ലിമില്‍ ഉപയോഗിക്കുന്നു (ശറഹു മുസ്ലിം ;8-233)
    ഖാമൂസിന്റെ ശറഹില്‍ എഴുതുന്നു ; (നാം മുകളില്‍ പറഞ്ഞ ഹദീസില്‍)
    ഒട്ടകങ്ങള്‍ മആസിഫിന്റെ (പാട്ട് ഉപകരങ്ങളുടെ ) ശബ്ദം കേട്ടാല്‍ അവയുടെ നാശത്തെ ഉറപ്പിക്കുമെന്നുണ്ട് (താജൂല്‍ ഉറൂസ് :6-197)പരിശുദ്ധ ഖുറാനിലെ ആയത്തുകള്‍ അവതരിക്കുമ്പോള്‍ മണി നാദം പോലെ ശബ്ദത്തോടെയായിരുന്നു എന്ന് അമാനി മൗലവി തന്റെ വിവരണം ഒന്നാം വാല്യം പേജ് 22 ല്‍ പറയുന്നു അസഭ്യം, അധാര്‍മികത, പ്രേരിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ ഗാനവും ഹറാമാണെന്ന് പണ്ഢിതന്മാർ യോജിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം ഗാനം കേവലം വാക്കാണ്. അതിലെ നന്മ നന്മയും തിന്മ തിന്മയുമാണ്. ഹറാം ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കും ഹറാമാണ്. അപ്പോള്‍ അതില്‍ വൃത്തവും രാഗവും ആകര്‍ഷണീയതയുമൊക്കെയുണ്ടാകുമ്പോള്‍ ഏതായാലും ഹറാമായിരിക്കും.

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...