Monday, May 14, 2012

നബി (സ) ക്ക് സിഹ്റ് ബാധിച്ചിട്ടില്ല എന്നതിനുള്ള 10 കാരണങ്ങള്‍

ഇശ (റ) പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു:
'ആഇശാ, ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന് അവന്‍ എനിക്ക് ഉത്തരം നല്‍കിയിരിക്കുന്നു! എന്റെ അടുക്കല്‍ രണ്ടാളുകള്‍ വന്നു. അവരില്‍ ഒരാള്‍ തലഭാഗത്തും മറ്റേയാള്‍ എന്റെ കാല്‍ഭാഗത്തുമിരുന്നു.' അവരില്‍ ഒരാള്‍ ചോദിച്ചു: 'ഇദ്ദേഹത്തിനെന്താണ് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്?' അപരന്‍ പറഞ്ഞു: 'ഇദ്ദേഹത്തിന് സിഹ്റ് ബാധിച്ചിരിക്കുന്നു.' ആദ്യത്തെയാള്‍ ചോദിച്ചു: 'ആരാണ് സിഹ്റ് ചെയ്തത്?' മറ്റെയാള്‍ : 'ലബിദുബ്നു അഅ്സ്വം' ആദ്യത്തെയാള്‍: 'എന്തു വസ്തുവിലാണ് സിഹ്ര്‍ ചെയ്തിരിക്കുന്നത്?'മറ്റെയാള്‍ പറഞ്ഞു: 'ചീര്‍പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൊതുമ്പിലും' ആദ്യയാള്‍ ചോദിച്ചു: 'അത് എവിടെയാണ്' മറ്റെയാള്‍ പറഞ്ഞു: 'അത് ദര്‍വാന്‍ ഗോത്രക്കാരുടെ കിണറ്റിലാണ്.' അങ്ങനെ തിരുമേനി ചില  അനുചരന്മാരെയും കൂട്ടി അവിടേക്ക് പോയി. തിരുമേനി പറഞ്ഞു: "ആഇശാ, അതിലെ വെള്ളം മൈലാഞ്ചി കലക്കിയതുപോലെയുണ്ട്; അതിലെ ഈത്തപ്പനക്കൊതുമ്പിന്റെ തലപ്പ് പിശാചിന്റെ തലപോലെയുണ്ട്; ആഇശ ചോദിച്ചു: 'പ്രാവചകരേ, താങ്കള്‍ അത് പുറത്തെടുത്തില്ലേ?' തിരുമേനി പറഞ്ഞു: 'അല്ലാഹു എനിക്ക് ആശ്വാസം നല്‍കി. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാകുന്നത് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ കിണര്‍ മൂടുകയാണ് ചെയ്തത്.'' (ബുഖാരി 5763)
ഇതിനു സമാനമായ മറ്റൊരു ഹദീസ് കൂടി കാണുക:
ഹിഷാം തന്റെ പിതാവില്‍ നിന്ന് അദ്ദേഹം ആയിശ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിഷാം പറഞ്ഞു: "റസൂല്‍ (സ) ക്ക് സിഹ്ര്‍ ബാധിച്ചു. അദ്ദേഹം ഭാര്യമാരുടെ അടുത്ത് പോയതായി അദ്ദേഹത്തിനു തോന്നുമായിരുന്നു. വാസ്തവത്തില്‍ പോയിരിക്കുകയില്ല. സുഫ്‌യാന്‍ പറയുന്നു. ഇങ്ങനെയെങ്കില്‍ സിഹ്റിന്റെ കൂട്ടത്തില്‍ കൂടുതല്‍ കഠിനമായതാണത്. നബി (സ) പറഞ്ഞു: "ആയിശാ, ഞാന്‍ ഫത്‌വ ചോദിച്ച ഒരു വിഷയത്തില്‍ അല്ലാഹു എനിക്ക് വിധി നല്‍കിയത് നീ അറിഞ്ഞോ? എന്റെ അടുത്ത് രണ്ടു പുരുഷന്മാര്‍ വന്നു. ഒരാള്‍ എന്റെ തലയുടെ അടുത്തും മറ്റെയാള്‍ കാല്‍ക്കലും ഇരുന്നു. തലക്കടുത്ത് ഇരുന്നയാള്‍ മറ്റെയാളോട് ചോദിച്ചു: "ഇദ്ദേഹത്തിന്റെ സ്ഥിതി എന്താണ്?" അപരന്‍: "സിഹ്ര്‍ ബാധിതനാണ്". ഒന്നാമന്‍: "ആരാണീ സിഹ്ര്‍ ചെയ്തത്?" മറ്റെയാള്‍: "ലബീദ്ബ്നു അഅസം, യഹൂദരുടെ സഖ്യകക്ഷിയായ ബനൂ സുറൈഖ് ഗോത്രത്തിലെ ഒരാള്‍. അയാള്‍ കപടവിശ്വാസി ആയിരുന്നു." "എന്തിലാണ് സിഹ്ര്‍ ചെയ്തത്?" "ചീര്‍പ്പിലും ചീകുമ്പോള്‍ വീഴുന്ന മുടിയിലും." ഒന്നാമന്‍: "എവിടെ?" "ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയില്‍ ദര്‍വാന്‍ കിണറ്റിലെ ഒരു പാറക്കല്ലിനടിയില്‍ ഉണ്ട്." ആഇശ (റ) പറഞ്ഞു: "നബി (സ) കിണറിനടുത്ത് ചെന്ന് അത് പുറത്തെടുത്തു. എന്നിട്ടവിടുന്നു പ്രസ്താവിച്ചു. ഇതാണ് ഞാന്‍ കണ്ട കിണര്‍. അതിലെ വെള്ളം മൈലാഞ്ചിനീര് പോലെയും ഈത്തപ്പനമരം പിശാചുക്കളുടെ തലപോലെയും ഇരിക്കുന്നു. സുഫ്‌യാന്‍ പറഞ്ഞു: "അങ്ങനെ അത് പുറത്തെടുത്തു. ആഇശ (റ) പറയുകയാണ്‌: "ഞാന്‍ ചോദിച്ചു, പിന്നെ എന്തുകൊണ്ട് ആ സിഹ്ര്‍ ദുര്‍ബലപ്പെടുത്തിയില്ല?" അവിടുന്നു പറഞ്ഞു: "അല്ലാഹുവാണ് സത്യം, അവന്‍ എന്നെ സുഖപ്പെടുത്തിയിരിക്കുന്നു. ജനങ്ങളില്‍ ആരുടെ നേരെയും നാശം കുത്തിപ്പൊക്കുന്നത് ഞാന്‍ വെറുത്തു." (ബുഖാരി 5765) 
മഹാനായ പ്രവാചകന്‍ (സ) ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുദ്ധവും തള്ളിക്കളയെണ്ടതുമാണ് . അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ താഴെ വായിക്കാം. 
1. ഇതും ഇത് പോലുള്ള മറ്റു ഹദീസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഉര്‍വത്തിന്റെ മകന്‍ ഹിശാം വഴിയാണ്. അഥവാ ഹദീസിന്റെ സാങ്കേതിക ഭാഷയില്‍ ഖബറുല്‍ വാഹിദ് (ഒരാളില്‍ നിന്നുള്ള വാര്‍ത്ത) ആണ്.  ഖബറുല്‍ വാഹിദ്   ഒരു കാര്യത്തെ ഉറപ്പു വരുത്തുകയില്ലെന്നും വിശ്വാസ കാര്യങ്ങള്‍ക്ക് അത്തരം ഹദീസുകള്‍ സ്വീകാര്യമല്ല എന്നും  പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു. സിഹ്റും പ്രവാചകന്മാര്‍ക്കു സിഹ്ര്‍ ബാധിക്കുമോ എന്ന വിഷയവും വിശ്വാസകാര്യമാണല്ലോ. 
2. ഹിശാം തന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസുകള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. അപ്പോള്‍ നിവേദകനെ കുറിച്ച് തന്നെ വിമര്‍ശനമുണ്ട്. ഹിശാം വിശ്വസ്തനാണ് എങ്കിലും വാര്‍ധക്യത്തില്‍ അദ്ദേഹം മനപ്പാഠമാക്കിയതില്‍ മാറ്റങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ ഇറാഖ് യാത്രയില്‍ അദ്ദേഹം ഹദീസ് കേട്ടുപഠിച്ചതില്‍ മാറ്റങ്ങള്‍ വരുത്തി. ഇറാഖില്‍ പോയ ശേഷം തന്റെ പിതാവില്‍ നിന്നുദ്ധരിച്ച ഹദീസുകള്‍ വ്യാപകമായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മുഖദ്ദിമത് ഫത്‌ഹുല്‍ ബാരിയില്‍ (പേജ് 702) ഇദ്ദേഹത്തിന്റെ ന്യൂനതകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.  
3. പ്രവാചകന്  സിഹ്ര്‍ ബാധിച്ചു എന്നത്  സത്യനിഷേധികളുടെ ആരോപണമാണെന്ന് ഖുര്‍ആന്‍ പറയുന്നു. "അക്രമികള്‍ പറഞ്ഞു: സിഹ്ര്‍ ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല." (ഫുര്‍ഖാന്‍ 8). മേല്‍ ഹദീസ് സ്വഹീഹ് ആണെങ്കില്‍ അക്രമികള്‍ പറഞ്ഞത് സത്യമാണെന്ന് പറയേണ്ടിവരും. ഖുര്‍ആന്റെ നസ്സിനു വിരുദ്ധമാണ് ഈ ഹദീസ് എന്ന് വ്യക്തം. 
4. പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന്  പറഞ്ഞാല്‍  അത്  ഇസ്ലാമിന്റെ മറ്റു ആശയങ്ങളില്‍ സംശയം ജനിപ്പിക്കും. ഖുര്‍ആനും പ്രവാചകവചനങ്ങളും ദൈവികമല്ല  എന്നും സിഹ്ര്‍ ബാധിച്ചവന്റെ വാക്കുകളാണെന്നും ആരോപിക്കുന്നവര്‍ക്ക് തെളിവുണ്ടാക്കാന്‍ ഇത് കാരണമാകും. നബി (സ) ക്ക് ആറു മാസക്കാലം ബുദ്ധിയെ വരെ ബാധിക്കും വിധം സിഹ്ര്‍ ബാധിച്ചു എന്നാണു ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
5. സിഹ്ര്‍ യഥാര്‍ത്ഥം അല്ലെന്നും ചില തോന്നലുകള്‍ സൃഷ്ടിക്കാനേ അതിനു സാധിക്കൂ എന്നും ദുര്‍ബലവിശ്വാസികളായ ആളുകളെ ഭയപ്പെടുത്താനെ സാധിക്കൂ എന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നു. അപ്പോള്‍ ആ പ്രമാണങ്ങള്‍ക്ക്  എതിരാണ് ഈ ഹദീസ്. 
6. അദൃശ്യമാര്‍ഗത്തിലൂടെ ഒരാള്‍ക്ക് ശാരീരികമോ മാനസികമോ ആയ  ഉപകാര -ഉപദ്രവങ്ങള്‍ ചെയ്യാന്‍ ജിന്നിന്  സാധ്യമല്ല. സിഹ്ര്‍ ചെയ്യുന്നവരെ പിശാച് സഹായിക്കും എന്ന്  ഇസ്ലാം പഠിപ്പിക്കുന്നില്ല. സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസീക്കുന്നവന് അഭൌതികമായ മാര്‍ഗത്തില്‍ അല്ലഹുവല്ലാത്തവര്‍ക്ക് തിന്മ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഇത് ശിര്‍ക്കും കുഫ്രുമാണ്.  
7. ദൈവസ്മരണയുള്ളവരെ പിശാചിന് ഒന്നും ചെയ്യാന്‍ സാധ്യമല്ല. അപ്പോള്‍ പ്രവാചകന് എങ്ങനെ സിഹ്ര്‍ ഏല്‍ക്കും?
8. ഹദീസുകളിലെ പരാമര്‍ശങ്ങളില്‍ വൈരുധ്യങ്ങള്‍ കാണാം. ഉദാഹരണത്തിന് ഒരു ഹദീസില്‍ പറയുന്നത്  സിഹ്ര്‍ ചെയ്ത വസ്തു കിണറ്റില്‍ നിന്ന് കുഴിച്ചെടുത്തു എന്നാണ്. വേറെ റിപ്പോര്‍ട്ടുകളില്‍  പറയുന്നതോ കുഴിചെടുക്കാതെ മൂടിക്കളഞ്ഞു എന്നും. 
ഫത്‌ഹുല്‍ ബാരി (13/150) യില്‍ ഇങ്ങനെ കാണാം: 
"നബി (സ) ഹുദൈബിയാ സന്ധി കഴിഞ്ഞു ദുല്‍ഹിജ്ജ മാസത്തില്‍ മടങ്ങി. അങ്ങനെ ഏഴാം വര്‍ഷം മുഹറം കടന്നുവന്നു. യഹൂദീ നേതാക്കള്‍  ലബീദ്ബ്നു അഅസമിന്റെ അടുത്തുവന്നു. ഇദ്ദേഹം യഹൂദികളുടെ സഖ്യകക്ഷിയായ ബനൂസുറൈഖില്‍ പെട്ടയാളാണ്. വലിയ സാഹിറുമായിരുന്നു. യഹൂദികള്‍ അയാളോട് പറഞ്ഞു: "ഹേ അബുല്‍ അഅസം, താങ്കള്‍ ഞങ്ങളുടെ കൂട്ടത്തിലെ വലിയ സിഹ്റുകാരന്‍ ആണ്. മുഹമ്മദ് ഞങ്ങളുടെ നേരെ മാരണം പ്രയോഗിച്ചിരിക്കുന്നു. തീര്‍ച്ചയായും താങ്കള്‍ മുഹമ്മദിനെ സിഹ്ര്‍ ചെയ്യണം. മുഹമ്മദിനെ കൊന്നുകളയുന്ന സിഹ്ര്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തുതന്നാല്‍ ഞങ്ങള്‍ താങ്കള്‍ക്ക് പ്രതിഫലം തരാം. അങ്ങനെ അവര്‍ മൂന്നു സ്വര്‍ണനാണയം പ്രതിഫലം കൊടുത്തു. തുടര്‍ന്നു നബി (സ) നാല്‍പ്പത് ദിവസം അസ്വസ്ഥനായി കഴിഞ്ഞു. മറ്റൊരു രിവായത്തില്‍ ആറുമാസം അസ്വസ്ഥനായി കഴിച്ചുകൂട്ടി."
പ്രവാചകന് സിഹ്ര്‍ ബാധിച്ചത് ആറു മാസമാണെന്ന് ഒരു റിപ്പോര്‍ട്ട്‌. 40 ദിവസമാണെന്ന് വേറൊരു റിപ്പോര്‍ട്ട്‌! ഏതാണ് ശരി?
9. ഇസ്ലാം ബുദ്ധിക്ക് വലിയ സ്ഥാനം നല്‍കുന്നുണ്ട്. പ്രമാണങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നെ ബുദ്ധി ഉപയോഗിക്കല്‍ അനിവാര്യമാണ്. ഇമാം ഇബ്നുല്‍ ജൌസി (റ) പറയുന്നു: ബുദ്ധിക്കു എതിരായതും അടിസ്ഥാന തത്വങ്ങളെ  തകര്‍ക്കുന്നതുമായ സര്‍വഹദീസുകളും മനുഷ്യനിര്‍മിതമാണെന്ന്  നീ മനസ്സിലാക്കുക. അതിന്റെ നിവേദകന്മാരെ നീ പരിഗണിക്കേണ്ടതില്ല  (ഫത്ഹുല്‍ മുഗീസ്  1:294).
10. സിഹ്റിനു യാഥാര്‍ത്ഥ്യം ഉണ്ടെങ്കില്‍ എല്ലാവരിലും അത് ഫലിക്കണം. സമൂഹത്തില്‍ അന്ധവിശ്വാസികളിലും അജ്ഞരായ ആളുകളിലുമാണ് ഇത് എശുന്നത്. അതിനു കാരണം സിഹ്രില്‍ വിശ്വസിക്കുന്നവരുടെ മാനസികാവസ്ഥ ആണ്. വിവരമുള്ളവരെയും അന്ധവിശ്വാസം ഇല്ലാത്തവരെയും സിഹ്രു ചെയ്യാന്‍ കഴിയാത്തത് എന്ത് കൊണ്ടാണ്?
സിഹ്റിനെ കുറിച്ച് ഇസ്ലാമിന്റെ നിലപാട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

5 comments:

  1. >>)സൂറത്ത് ഫുര്കാനിലെയും ,സൂറത്ത് ഇസ്രാഹിലെയും ആയതു മക്കയിലാണ് അവതരിച്ചത് ...നബി സ ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന സംഭവം നടന്നത് മദീനയിലും ആണ് ..മദീനയില്‍ സംഭവിച്ച ഒരു വിഷയത്തില്‍ മക്കയിലാണോ ആയതു അവതരിക്കുക ??/<<

    അതിനു ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത ആയത്ത് ഇറങ്ങിയതെന്ന് ആരാണ് പറഞ്ഞത്? സിഹ്ര്‍ ബാധിച്ച സംഭവം ഉണ്ടായിട്ടില്ല എന്നാണു ഞാന്‍ പറയുന്നത്. സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞാല്‍ അക്രമികളുടെ വാദത്തിനു അത് പിന്ബലമാകും. അതിനാല്‍ തന്നെ പ്രസ്തുത ആയത്തിന്റെ സബബുനുസൂല്‍ കൊടുക്കുന്നത് ഞാന്‍ പറഞ്ഞതിന് എതിരാവുന്നില്ല. മക്കയില്‍ വെച്ച് അവര്‍ ആരോപിച്ചു വന്ന വാദം മദീനയില്‍ വെച്ച് സത്യമായി തീര്‍ന്നു എന്നാണോ താങ്കള്‍ പറയുന്നത്?

    ReplyDelete
    Replies
    1. https://www.facebook.com/groups/224086811031356/permalink/377464115693624/

      Delete
  2. നല്ലൊരു പോസ്റ്റ് വൈകിയാണ് കണ്ടത്...

    ReplyDelete
  3. >>സൂറത്ത് ഫുര്കാനിലെയും ,സൂറത്ത് ഇസ്രാഹിലെയും ആയതു മക്കയിലാണ് അവതരിച്ചത് ...നബി സ ക്ക് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന സംഭവം നടന്നത് മദീനയിലും ആണ് ..മദീനയില്‍ സംഭവിച്ച ഒരു വിഷയത്തില്‍ മക്കയിലാണോ ആയതു അവതരിക്കുക ??/<<

    അതിനു ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത ആയത്ത് ഇറങ്ങിയതെന്ന് ആരാണ് പറഞ്ഞത്? സിഹ്ര്‍ ബാധിച്ച സംഭവം ഉണ്ടായിട്ടില്ല എന്നാണു ഞാന്‍ പറയുന്നത്. സിഹ്ര്‍ ബാധിച്ചു എന്ന് പറഞ്ഞാല്‍ അക്രമികളുടെ വാദത്തിനു അത് പിന്ബലമാകും. അതിനാല്‍ തന്നെ പ്രസ്തുത ആയത്തിന്റെ സബബുനുസൂല്‍ കൊടുക്കുന്നത് ഞാന്‍ പറഞ്ഞതിന് എതിരാവുന്നില്ല. മക്കയില്‍ വെച്ച് അവര്‍ ആരോപിച്ചു വന്ന വാദം മദീനയില്‍ വെച്ച് സത്യമായി തീര്‍ന്നു എന്നാണോ താങ്കള്‍ പറയുന്നത്?

    ReplyDelete
  4. >>ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7) ആയത്തില്‍ സത്യനിഷേധികള്‍ , പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ, വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള്‍ പറയുമോ<<

    ഉത്തരം:

    ബാലിശമായ മറുപടിയാണ് ഇത്. ഒരു കാര്യം മുശ്രിക്കുകള്‍ പറഞ്ഞു എന്നത് കൊണ്ടല്ല അതിനെ എതിര്‍ക്കുന്നത്. എന്തടിസ്ഥാനത്തില്‍ പറഞ്ഞു എന്ന് നോക്കിയിട്ടാണ്.

    മക്കാമുശ്രിക്കുകള്‍ പ്രവാചകന്റെ സ്ഥാനത്തു മലക്കിനെ ഇറക്കണം എന്നാണു ആവശ്യപ്പെട്ടത്. അതിന്റെ ഭാഗമായാണ് ഭക്ഷണം കഴിക്കലും അങ്ങാടിയിലൂടെ നടക്കലും ഒരു പ്രശ്നമായി അവര്‍ ഉയര്‍ത്തിയത്‌.

    ഭക്ഷണം കഴിക്കലും അങ്ങാടിയിലൂടെ നടക്കലും പോലെയാണോ സിഹ്ര്‍ ബാധിച്ചുവെന്ന് പറയുന്നത്? സിഹ്ര്‍ കൊണ്ട് ബുദ്ധിക്ക് വരെ മാറ്റം വരും എന്നാണു പറയുന്നത്. ഭക്ഷണം കഴിക്കല്‍ കൊണ്ടും അങ്ങാടിയിലൂടെ നടക്കല്‍ കൊണ്ടും അപ്രകാരം സംഭവിക്കില്ല.

    ആ അക്രമികള്‍ പറയുന്നു: "മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്പ്റ്റുന്നത്.” (25:8)

    മറ്റൊരു ഖുര്‍ആന്‍ സൂക്തം കാണുക:
    "പ്രവാചകാ, നാം നിനക്ക് കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കി തരികയും ജനം സ്വകരങ്ങള്‍ കൊണ്ടത് തൊട്ടു നോക്കുകയും ചെയ്താല്‍ പോലും 'ഇതൊരു തെളിഞ്ഞ മാരണം ( സിഹ്ര്‍ ) മാത്രമാണ്' എന്നായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറയുക" (6:7)

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...