Friday, May 11, 2012

ഇസ്ലാമികരാഷ്ട്രം: തിരുത്തപ്പെടേണ്ട ധാരണകള്‍

സ്ലാം സമഗ്രജീവിത ദര്‍ശനമാണ്. അത് വ്യക്തിതലം മുതല്‍ ഭരണ-രാഷ്ട്രീയതലം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നാം മനുഷ്യര്‍ അത് സ്വീകരിച്ചു മുന്നേറിയാല്‍ മാത്രമേ ഇരുലോക വിജയം നേടാന്‍ കഴിയുകയുള്ളൂ.  
ദൈവികനിര്‍ദേശങ്ങളെ പൂര്‍ണമായി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രമാണ് ഇസ്ലാമികരാഷ്ട്രം. ഇസ്ലാമികരാഷ്ട്രത്തെ കുറിച്ചും അതിന്റെ സ്വഭാവത്തെ കുറിച്ചും മുസ്ലിംകള്‍ക്കിടയില്‍ തന്നെ ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ട്. അപ്പോള്‍ ഇതര മതവിഭാഗക്കാര്‍ക്കിടയില്‍ അതിലേറെ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കുക സ്വാഭാവികമാണല്ലോ. അവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും അതിനുള്ള വിശദീകരണവുമാണ് താഴെ കൊടുക്കുന്നത്.

1. ഇസ്ലാമിക ഭരണം എന്നാല്‍ മുസ്ലിം നാമധാരികളുടെ ഭരണമല്ലേ? 


ഒരിക്കലുമല്ല. ഏറെ അബദ്ധം നിറഞ്ഞ ധാരണയാണിത്‌. ഇസ്ലാം കേവലം ഒരു മതമാണെന്ന് കരുതുന്നിടത്തു നിന്നാണ് ഈ ധാരണ മുളപൊട്ടുന്നത്. ഇസ്ലാം ഒരു സമഗ്രജീവിതപദ്ധതിയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജീവിതം മുഴുവന്‍ ദൈവികനിര്‍ദേശം അനുസരിച്ച്  ജീവിക്കുന്നതിന്റെ പേര്. ഒരു രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതും ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഖുര്‍ആന്‍, പ്രവാചകചര്യ എന്നീ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആ രാഷ്ട്രവും സമൂഹവും പ്രവര്‍ത്തിക്കുക. അതല്ലാതെ മുസ്ലിംകളായ ആളുകള്‍ അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒന്നല്ല ഇസ്ലാമികരാഷ്ട്രം. 
ഇന്ന് ലോകത്ത് അറുപതോളം മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണമായ ഒരൊറ്റ ഇസ്ലാമികരാഷ്ട്രവുമില്ല. അവിടെ മുസ്ലിംകള്‍ ഭൂരിപക്ഷമാണ്. എന്നിട്ടും എന്തുകൊണ്ട് പൂര്‍ണ മാതൃകാ ഇസ്ലാമികരാഷ്ട്രമാവുന്നില്ല? അതിന്റെ കാരണം മേല്‍പറഞ്ഞതില്‍ നിന്നും വ്യക്തമാണല്ലോ. ചില മുസ്ലിം രാഷ്ട്രങ്ങള്‍ ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപിലാക്കുന്നുണ്ട് എന്നത് ശരിയാണ്. അവ അത്രത്തോളം ഇസ്ലാമികമാണ് എന്ന് മാത്രമേ പറയാനാവൂ.

2. ഇസ്ലാമികരാഷ്ട്രമെന്ന ആശയം പ്രബോധനം ചെയ്യുന്നത് തീവ്രവാദവും വര്‍ഗീയതയും വളര്‍ത്തില്ലേ?

അടിസ്ഥാനരഹിതമായ ഒരു ധാരണയാണ് ഇത്. ഇസ്ലാമികരാഷ്ട്രത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രബോധനം ചെയ്താല്‍ എങ്ങനെയാണ് തീവ്രവാദവും വര്‍ഗീയതയും വരിക? ആരെയും നിര്‍ബന്ധിപ്പിച്ചോ അട്ടിമറി നടത്തിയോ പരമതവിദ്വേഷം നടത്തിയോ ഒന്നുമല്ലല്ലോ ഇത് പ്രചരിപ്പിക്കുന്നത്. സമാധാനപൂര്‍ണവും മാന്യവുമായ സംവാദങ്ങള്‍ നടത്തിയാണ് ഈ ആദര്‍ശം പ്രചരിപ്പിക്കുന്നത്.  ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. 

ഓരോ ആദര്‍ശത്തിന്റെയും ആശയത്തിന്റെയും വക്താക്കള്‍ക്ക് അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്‌. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവകാശമുള്ളത് പോലെതന്നെ. പരിഷ്കൃതമായ ഏതൊരു ജനതയും അംഗീകരിക്കുന്ന കാര്യമാണത്.  

3. ഇസ്ലാമികരാഷ്ട്രത്തില്‍ അമുസ്ലിംകളെ ഇസ്ലാമിക ആചാരങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കില്ലേ? 

ഇല്ല. ഇസ്ലാം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ ശക്തമായി പറയുന്നുണ്ട്. അത് ഇസ്ലാമികരാഷ്ട്രത്തിലായാലും അനിസ്ലാമികരാഷ്ട്രത്തിലായാലും.
"മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.'' (ഖുര്‍ആന്‍ 2: 256).
"ദൈവികസന്ദേശം സ്പഷ്ടമായി അറിയിക്കലല്ലാതെ മറ്റെന്തെങ്കിലും ദൈവദൂതന്മാരുടെ ബാധ്യതയിലുണ്ടോ?" (ഖുര്‍ആന്‍ 16: 35) 
"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖുര്‍ആന്‍ 18:29).
"ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല'' (ഖുര്‍ആന്‍ 6: 69).
"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.'' (ഖുര്‍ആന്‍ 88: 21,22).
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 
"ഇസ്ലാമിക പ്രചരണത്തിന്റെ കാരണം കണ്ടെത്താന്‍ ഒരു കയ്യില്‍ വാളും മറുകയ്യില്‍ ഖുര്‍ആനുമായി വന്നെന്നു പറയുന്ന മുത്തശ്ശികഥയിലെ പടയാളിയെ തേടിയല്ല പോവേണ്ടത്. നിരവധി വ്യാപാരികളും പ്രബോധകരും ചെയ്ത പ്രയത്നത്തിലേക്കാണ് കണ്ണോടിക്കേണ്ടത്.'' (ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60). 
4. ഇസ്ലാമിക ഭരണത്തില്‍ ബഹുസ്വരത നിഷേധിക്കപ്പെടില്ലേ? ഇതരമതസ്ഥര്‍ക്ക് അവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്‍ നിര്‍മിക്കാനും അവകാശം നിഷേധിക്കില്ലേ?

വ്യാപകമായ മറ്റൊരു തെറ്റിദ്ധാരണയാണിത്‌. ഇസ്ലാമികരാഷ്ട്രത്തില്‍ ഇതരമതസ്ഥര്‍ക്ക് അവരുടെ മതം അനുഷ്ടിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്‍ നിര്‍മിക്കാനും അവകാശമുണ്ടായിരിക്കും. അതിനെ മറയാക്കിയുള്ള ചൂഷണങ്ങളും തട്ടിപ്പുകളും കുറ്റകൃത്യങ്ങളും അനുവദിക്കില്ലെന്ന് മാത്രം. അത് ഇസ്ലാമിന്റെ പേരിലും അനുവദിക്കില്ല.

താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങള്‍ കാണുക:

"അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്." (ഖുര്‍ആന്‍ 6 : 108) 
"അല്ലാഹു ജനങ്ങളില് ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില് ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.” (ഖുര്‍ആന്‍ 22:39-40)
ഒരു ഇസ്ലാമികരാഷ്ട്രത്തില്‍ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങളും ഉണ്ടായിരിക്കുമെന്നും അവ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തടയേണ്ടത് ആ രാഷ്ട്രത്തിന്റെ ബാധ്യതയാണെന്നും മനസ്സിലാക്കാം. ആരാധനാലയങ്ങള്‍ ഉണ്ടെങ്കില്‍ മതസ്വാതന്ത്ര്യം ഉണ്ടെന്നു തന്നെയാണല്ലോ അര്‍ഥം.

ഇസ്ലാമികരാഷ്ട്രം അമുസ്ലിം പൗരന്മാരുടെ വ്യക്തിനിയമങ്ങളില്‍ ഇടപെടുകയോ അവയില്‍ ഭേദഗതി വരുത്തുകയോ ചെയ്യുകയില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ അവരുടെ മതാചാരപ്രകാരമാണ് ഇസ്ലാമികകോടതികള്‍ തീര്‍പ്പ്‌ കല്‍പ്പിക്കുക. നബി (സ)യുടെ കാലത്ത് ജൂതരുടെ കേസുകള്‍ വിചാരണക്ക് വന്നാല്‍ മദീനയിലെ "ബൈത്തുല്‍ മിദ്രാസ്" എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ടു അവിടുത്തെ പുരോഹിതന്മാരോട് തോറായിലെ വിധികള്‍ അന്വേഷിച്ചു പഠിച്ച ശേഷമേ പ്രവാചകന്‍ (സ) തീര്‍പ്പ്‌ കല്പ്പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വോള്യം 2, പേജ്: 201)


ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രം നബിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മദീനയാണല്ലോ. ആ രാഷ്ട്രം അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണം നോക്കൂ:
"നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 
"മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി. അവരുടെ പുരോഹിതന്മാര്‍ക്കുണ്ടായിരുന്ന സവിശേഷാധികാരങ്ങള്‍ പഴയപോലെ നിലനിര്‍ത്തി'' (ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).
നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥ കാണുക:
"നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''
ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഉണ്ടാക്കിയ സന്ധിവ്യവസ്ഥകളിലെ ഒരു ഭാഗം വായിക്കൂ:
"അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈലിയാവാസികള്‍ക്ക് എഴുതിക്കൊടുത്ത രക്ഷാവ്യവസ്ഥ നോക്കൂ:
"ദൈവത്തിന്റെ ദാസനും വിശ്വാസികളുടെ നായകനുമായ ഉമര്‍ ഈലിയായിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണമാണ് ഇത്. എല്ലാവരുടെയും ജീവന്നും സ്വത്തിനും ചര്‍ച്ചുകള്‍ക്കും കുരിശുകള്‍ക്കും മതസംബന്ധമായ എല്ലാറ്റിനും സംരക്ഷണം ഉറപ്പ് നല്‍കുന്നു. ആരുടേയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്. അവയോ അവയോടു ചേര്‍ന്നുനില്‍ക്കുന്ന വസ്തുവഹയോ കുറച്ചു കളയരുത്. അതുപോലെതന്നെ അവരുടെ സ്വത്തുക്കളോ കുരിശുകളോ പിടിച്ചെടുക്കരുത്. വിശ്വാസകാര്യത്തില്‍ ആരുടെ മേലും പ്രതിബന്ധമുണ്ടാക്കുകയോ മതംമാറ്റത്തിനു നിര്‍ബന്ധിക്കുകയോ ചെയ്യരുത്. ആരെയും ഉപദ്രവിക്കാനും പാടില്ല." (ത്വബരി, പുറം 2405)
സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 
അബൂ ഉബൈദയുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്‌വരയില്‍ താവളമടിച്ചപ്പോള്‍ തദ്ദേശവാസികളായ ക്രൈസ്തവനേതാക്കള്‍ അവര്‍ക്കെഴുതി: "മുസ്ലിംകളെ, ഞങ്ങള്‍ ബൈസന്റിയിന്കാരേക്കാള്‍ നിങ്ങളെയിഷ്ടപ്പെടുന്നു. അവര്‍ ഞങ്ങളുടെ വിശ്വാസത്തില്‍ തന്നെ ഉള്ളവരാണെങ്കിലും നിങ്ങളാണ് ഞങ്ങളോട് വാക്ക് പാലിക്കുകയും കാരുണ്യം കാണിക്കുകയും അനീതി പ്രവര്‍ത്തിക്കാതിരികുകയും ചെയ്യുന്നത്'' (ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 67).
ദുഹോബിനോ എഴുതുന്നു:
"മതവിശ്വാസം രാഷ്ട്രീയതാല്‍പര്യത്തില്‍ നിന്ന് മുകതമായപ്പോള്‍ വ്യക്തിപരമായ വിശ്വാസത്തെ കയ്യേറ്റം ചെയ്യുന്നതില്‍ അകന്നുനിന്ന ഏറ്റവും ഉദാരമായ മതം ഇസ്ലാമായിരുന്നു എന്ന് കാണാം. രാഷ്ട്രത്തിന്റെ ഭദ്രത ഭീഷണിക്ക് വിധേയമായപ്പോള്‍ ഇസ്ലാമികഭരണകൂടങ്ങള്‍ മതപരമായ ഏകീകരണത്തിനു എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ പ്രേരിതമായി. അപ്പോള്‍ പോലും ഇസ്ലാമികമൂല്യങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ഉദാരതയുടെ ഈ തത്വം അതിന്റെ പരമകാഷ്ഠയില്‍ തന്നെയായിരുന്നു. പീഡനത്തിന്റെയും ബലാല്‍കാരത്തിന്റെയും യാതൊരു ലാഞ്ചനയും എവിടെയും നമുക്ക് കാണാന്‍ കഴിയുന്നില്ല." (ഉദ്ധരണം: സര്‍ തോമസ്‌ ആര്‍നോള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും പേജ്: 551)
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അന്തോക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസായിരുന്ന വലിയ മൈക്കലിന്റെ പ്രസ്താവന:
"ഇങ്ങനെയാണ് സര്‍വശക്തനും മനുഷ്യരുടെ സാമ്രാജ്യങ്ങള്‍ തന്റെ ഹിതത്തിനനുസരിച്ച് മാറ്റിമറിക്കുന്നവനും താനിഛിക്കുന്നവര്‍ക്ക് സാമ്രാജ്യം നല്‍കുന്നവനും പാവങ്ങളെ ഉദ്ധരിക്കുന്നവനുമായ പ്രതികാരത്തിന്റെ ദൈവം ഇശ്മേലിന്റെ സന്താനങ്ങളെ റോമന്‍ കരങ്ങളില്‍നിന്നും നമ്മെ രക്ഷിക്കാനായി തെക്കുനിന്നു കൊണ്ടുവന്നത്. റോമക്കാര്‍ നമ്മുടെ ചര്‍ച്ചുകളും മഠങ്ങളും കവര്‍ച്ച ചെയ്യുന്നതും നമ്മെ നിര്‍ദയം മര്‍ദിക്കുന്നതും ദൈവം നോക്കിക്കാണുകയായിരുന്നു. യഥാര്‍ഥത്തില്‍ നമുക്കല്‍പം നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കാല്‍സിഡോണിയന്‍ പക്ഷത്തുനിന്ന് ഏല്‍പിക്കപ്പെട്ട നമ്മുടെ ചര്‍ച്ചുകള്‍ അവരുടെ കൈയില്‍ തന്നെ ശേഷിക്കുന്നതുകൊണ്ട് ഉണ്ടായതു മാത്രമാണ്. അറബികള്‍ നഗരങ്ങള്‍ അധീനപ്പെടുത്തിയപ്പോള്‍ ഓരോരുത്തരുടെയും കൈവശമുള്ള ചര്‍ച്ചുകള്‍ അങ്ങനെത്തന്നെ നിലനിര്‍ത്തി. ഏതായിരുന്നാലും റോമക്കാരുടെ ക്രൂരതയില്‍നിന്നും നീചത്വത്തില്‍നിന്നും രോഷത്തില്‍നിന്നും മതാവേശത്തില്‍നിന്നും രക്ഷ പ്രാപിക്കുകയും നാം സമാധാനത്തില്‍ കഴിയുകയും ചെയ്യുന്നുവെന്നത് ഒട്ടും നിസ്സാരകാര്യമല്ല'' (Michael the elder Vol. 2, PP. 412, 413. ഉദ്ധരണം: സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 67).
ശ്രദ്ധേയമായ രണ്ടു സംഭവങ്ങള്‍:

ഒന്നാം ഖലീഫയായ അബൂബക്ര്‍ സ്വിദ്ദീഖിനോട് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍, തങ്ങള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാനാവശ്യപ്പെടുകയും അത് ഇസ്ലാമികാരാധനയായ നമസ്കാരം നിര്‍വഹിച്ച് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാനത് ഉദ്ഘാടനം ചെയ്താല്‍ എന്റെ കാലശേഷം യാഥാര്‍ഥ്യമറിയാത്തവര്‍ ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്തേക്കാം.'' ഖലീഫയുടെ ആശങ്ക ശരിയാണെന്നു ബോധ്യമായ ക്രൈസ്തവ സഹോദരന്മാര്‍ തങ്ങളുടെ ഉദ്യമത്തില്‍നിന്ന് പിന്‍മാറി.
ഫലസ്തീന്‍ സന്ദര്‍ശിക്കവെ നമസ്കാരസമയമായപ്പോള്‍ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ പാത്രിയാര്‍ക്കീസ് സ്വഫര്‍നിയൂസ്, തങ്ങളുടെ ചര്‍ച്ചില്‍വച്ച് നമസ്കാരം നിര്‍വഹിക്കാനാവശ്യപ്പെട്ടു. എന്നാല്‍ ആ നിര്‍ദേശം ഖലീഫ നന്ദിപൂര്‍വം നിരസിക്കുകയാണുണ്ടായത്. അതിന് അദ്ദേഹം പറഞ്ഞ കാരണം, താനവിടെ വച്ച് നമസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിംകളാരെങ്കിലും അതിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയും അത് പള്ളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കുമെന്നായിരുന്നു. അത്തരമൊരവിവേകത്തിന് അവസരമുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് ചര്‍ച്ചിനു പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് വസ്ത്രം വിരിച്ച് നമസ്കരിക്കുകയാണുണ്ടായത്.
വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം (ഉദാഹരണം: വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവ)  ബന്ധപ്പെട്ട കക്ഷികളുടെ മതാചാരം അനുസരിച്ചാണ് ഇസ്ലാമിക കോടതികള്‍ തീര്‍പ്പ് കല്‍പിക്കുക. ശരീഅത്ത് വിധികള്‍ അവരുടെ മേല്‍ നടപ്പിലാക്കുകയില്ല. നബി (സ) യുടെ കാലത്ത് ജൂതന്മാരുടെ കേസുകള്‍ വിചാരണയ്ക്കു വന്നാല്‍ മദീനയിലെ 'ബൈത്തുല്‍ മിദ്റാസ്' എന്ന ജൂതസെമിനാരിയുമായി ബന്ധപ്പെട്ട് അവിടത്തെ പുരോഹിതന്മാരോട് തോറയിലെ വിധികള്‍ അന്വേഷിച്ച് പഠിച്ച ശേഷമേ അവിടന്നു തീര്‍പ്പ് കല്‍പിച്ചിരുന്നുള്ളൂ. (ഇബ്നു ഹിശാം, സീറത്തുന്നബി, വാള്യം 2, പുറം 201).

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 
"അമുസ്ലിം സമൂഹങ്ങള്‍ മിക്കവാറും പൂര്‍ണമായ സ്വയംഭരണാവകാശം അനുഭവിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യ്രം ഭരണകൂടം അവരുടെ കരങ്ങളില്‍ തന്നെ ഏല്‍പിച്ചിരുന്നു. മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം അവരുടെ പുരോഹിതന്മാര്‍ക്ക് ലഭിച്ചു. അവരുടെ ചര്‍ച്ചുകളും മഠങ്ങളും യാതൊരു ഊനവും തട്ടാതെ നിലനിര്‍ത്താനനുവദിച്ചു'' (ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 78).
5. ഇസ്ലാമിക ഭരണത്തില്‍ അമുസ്ലിംകളായ പൗരന്മാര്‍ക്ക്  സ്വസ്ഥമായും സമാധാനപൂര്‍ണവുമായി ജീവിക്കാന്‍ കഴിയുമോ?

തീര്‍ച്ചയായും. ഇസ്ലാമികരാഷ്ട്രത്തില്‍ തങ്ങളുടെ മതവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടിച്ചു യാതൊരു ഭീതിയും കൂടാതെ ജീവിക്കാം. വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും വിവേചനമോ നിന്ദ്യതയോ അമുസ്ലിം പൗരന്മാര്‍ അനുഭവിക്കേണ്ടിവന്ന ഒരു ചരിത്രം പോലുമില്ല. മറിച്ചു അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് ചെയ്തത്.

പ്രവാചകന്‍ (സ) പറഞ്ഞു: 
"സൂക്ഷിച്ചുകൊള്ളുക, അമുസ്ലിം പൌരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവര്‍ക്കെതിരെ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്.'' (അബൂദാവൂദ്)
"നമ്മുടെ ഒരു അമുസ്ലിം പൗരനെ വല്ലവനും ദ്രോഹിച്ചാല്‍ അന്ത്യനാളില്‍ ഞാനവന്റെ ശത്രുവായിരിക്കും. ഞാന്‍ വല്ലവന്റെയും ശത്രുവായിത്തീരുന്ന പക്ഷം അവനെ ഞാന്‍ പരാജയപ്പെടുത്തുന്നതാണ്.''
"ഒരു മുസ്ലിമിന്റെ രക്തം എത്രമാത്രം പരിശുദ്ധമാണോ അത്രതന്നെ പരിശുദ്ധമാണ് അമുസ്ലിം പൗരന്റെ രക്തവും.'' 
"ആരെങ്കിലും അമുസ്ലിം പൗരനെ കൊന്നാല്‍ അവന്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല. തീര്‍ച്ചയായും അതിന്റെ സുഗന്ധം നാല്‍പ്പത് വര്‍ഷത്തെ വഴിദൂരത്ത് നിന്നുതന്നെ അനുഭവവേദ്യമാകുന്നതാണ്." (ബുഖാരി, നാസാഈ) 
"ആര്‍ അമുസ്ലിം പൌരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല'' (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്, പേജ് 71).
ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) അറിയിക്കുന്നു: 
"സംരക്ഷണത്തിലുള്ള അമുസ്ലിം പൗരന്മാരിലാരെയും വധിക്കരുത്. അങ്ങനെ ചെയ്താല്‍ ദൈവകോപത്തിനിരയാവുന്നതും നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്." (ഉദ്ധരണം: ഇബ്നു സഅദ്, ത്വബഖാത്ത്)
ഉമറുല്‍ ഫാറൂഖ് തന്റെ സേനാനായകന്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍, അമുസ്ലിം പൗരന്മാരെ ഉപദ്രവിക്കരുതെന്നും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുതെന്നും മുസ്ലിംകളെ അത്തരം ചെയ്തികളില്‍ ഏര്‍പ്പെടാതെ തടയണമെന്നും കരാറിലെ മറ്റു വ്യവസ്ഥകള്‍ പാലിക്കണമെന്നും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. (ത്വബരി)

നീതി പാലനത്തിലും ഈ സഹിഷ്ണുത ഇസ്ലാം വളരെ പ്രാധാന്യത്തോടെ നല്‍കുന്നു.

എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ആ രാഷ്ടത്തിനെതിരെ പ്രവര്‍ത്തിക്കുകയോ ശത്രുക്കളെ സഹായിക്കുകയോ ചെയ്യുന്ന ആളുകളെ അഥവാ രാജ്യദ്രോഹികളെ പ്രവാചകന്റെ കാലത്ത് ശിക്ഷിച്ചിട്ടുണ്ട്. അവരില്‍ മുസ്ലിം നാമധാരികളും (കപടവിശ്വാസികളും) അമുസ്ലിംകളും ഉണ്ടായിരുന്നു. അത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരാവട്ടെ-മുസ്ലിമോ അമുസ്ലിമോ- അവര്‍ക്ക് ശിക്ഷ നല്‍കലാണല്ലോ നീതി. രാജ്യത്തെ മറ്റു പൗരന്മാര്‍ക്ക് സുരക്ഷ നല്‍കാനും അതാവശ്യമാണ്. 

വില്യം മൂര്‍ എഴുതുന്നു:
"മുഹമ്മദ് അവര്‍ക്കെതിരെ (ബനൂ ഖുറൈള എന്ന ജൂതഗോത്രം) മുന്നേറ്റം നടത്തിയതിന്റെ മൌലികകാരണങ്ങള്‍ രാഷ്ട്രീയമാണ്. അദ്ദേഹം അവരെ ഇസ്ലാം ആശ്ലേഷിക്കാന്‍ നിര്‍ബന്ധിക്കുകയോ അത് ചെയ്യാത്തതിന് ശിക്ഷിക്കുകയോ ചെയ്തിട്ടില്ല." (Volume 3 page:282)
6. ഇസ്ലാമിക രാഷ്ട്രം വരുമ്പോള്‍ എല്ലാതരം ശിക്ഷകള്‍ക്കും കടുത്ത ശിക്ഷകള്‍ നല്‍കില്ലേ?

ഇസ്ലാമികരാഷ്ട്രത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കുമെന്നത് ശരിയാണ്. കുറ്റം ചെയ്യുന്നവര്‍ മാത്രമേ അതിനെ ഭയപ്പെടെണ്ടതുള്ളൂ. അല്ലാത്തവര്‍ അതിനെ ചൊല്ലി ആവലാതിപ്പെടുന്നതെന്തിന്? നന്മ ആഗ്രഹിക്കുന്നവര്‍ അതില്‍ സന്തോഷിക്കുകയേയുള്ളൂ.


ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്ലാമികരാഷ്ടത്തില്‍ ഒരു വ്യക്തി തിന്മയിലേക്ക് സ്വാധീനിക്കപ്പെടാനുള്ള സാഹചര്യങ്ങളും പഴുതുകളും അടച്ചിരിക്കും. ഉദാഹരണത്തിന് ലൈംഗികവികാരത്തെ ഉണര്‍ത്തുന്ന അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം, നഗ്നതാ പ്രകടനം, തിന്മയുടെ മാതാവായ മദ്യം, ലഹരിവസ്തുക്കള്‍, ചൂതാട്ടം മുതലായവ. അതുപോലെ കടുത്ത പട്ടിണികാരണം ഒരാള്‍ മോഷണം പോലെയുള്ള തിന്മ ചെയ്താല്‍ അതിന്റെ പേരില്‍ അയാളെ ശിക്ഷിക്കുകയില്ല. 

തിന്മയിലേക്ക് നയിക്കപ്പെടുന്ന എല്ലാ പഴുതുകളും അടച്ചുകളഞ്ഞിട്ടും ഒരാള്‍ കുറ്റകൃത്യം ചെയ്താല്‍ അതിനു കഠിനശിക്ഷ തന്നെ നല്‍കലാണ് നീതി. മേലില്‍ കുറ്റകൃത്യം ചെയ്യാന്‍ ഒരുമ്പെടുന്നവര്‍ക്ക് ശക്തമായ താക്കീതും സാധാരണക്കാര്‍ക്ക് സമാധാനവും നിര്‍ഭയത്വവും അത് നല്‍കുന്നു.  വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇതിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നതാണ് നാം കാണുന്നത്. ഇന്ത്യയില്‍ കൂട്ടമാനഭംഗങ്ങളും കൊലപാതകങ്ങളും കവര്‍ച്ചയും മുമ്പത്തേക്കാള്‍ എത്രയോ വര്‍ധിച്ചിരിക്കുന്നു. എങ്ങും തിന്മയിലേക്ക് നയിക്കുന്ന സാഹചര്യമാണെന്ന് മാത്രമല്ല, നിയമങ്ങളും ശിക്ഷാവിധികളും അതീവദുര്‍ബലവുമാണ്. പിന്നെങ്ങനെ കുറ്റകൃത്യങ്ങള്‍ പെരുകാതിരിക്കും? 

7. അമുസ്ലിംകള്‍ ആയ ആളുകള്‍ക്ക് ഇസ്ലാമികരാഷ്ട്രത്തില്‍ ജീവിക്കാന്‍ ജിസ്‌യ അഥവാ മതനികുതി നല്‍കേണ്ടതല്ലേ?

ഇസ്ലാമികരാഷ്ട്രത്തില്‍ ജീവിക്കണമെങ്കില്‍ അമുസ്ലിംകള്‍ നല്‍കേണ്ട നികുതിയാണ് ജിസ്‌യ എന്ന് ഏറെ പേരും തെറ്റിധരിച്ചിരിക്കുന്നു. ഇതൊരിക്കലും മതനികുതിയല്ല. 
മുസ്ലിംകള്‍ നിര്‍ബന്ധമായി നല്‍കേണ്ട സകാത്തിന് പകരമായി അമുസ്ലിംകള്‍ നല്‍കേണ്ട നികുതിയാണ് ജിസ്‌യ. സകാത്ത് (നിര്‍ബന്ധദാനം) ഒരു മതചടങ്ങ് കൂടിയാണ്. അതിനാല്‍ അമുസ്ലിംകളോട് സകാത്ത് നല്‍കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. കാരണം മുസ്ലിം ആചാരം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണത്. ഇതിനുപകരം മതചടങ്ങുകളുമായി ബന്ധമില്ലാത്ത ജിസ്‌യ എന്ന നികുതിയാണ് ഏര്‍പ്പെടുത്തിയത്. സകാത്തിനേക്കാള്‍ കുറഞ്ഞ സംഖ്യയേ ജിസ്‌യയായി നല്‍കേണ്ടതുണ്ടായിരുന്നുള്ളൂ. അമുസ്ലിം പൗരന്മാര്‍ സ്വമേധയാ സകാത്ത് നല്‍കാന്‍ സന്നദ്ധമായപ്പോള്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കിയതായി ഇസ്ലാമികചരിത്രത്തില്‍ കാണാവുന്നതാണ്. 

സകാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ജിസ്‌യയില്‍ ധാരാളം ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, വൃദ്ധന്മാര്‍, ഭ്രാന്തന്മാര്‍, മാറാരോഗികള്‍, സന്യാസിമാര്‍, പുരോഹിതന്മാര്‍ മുതലായവരൊന്നും ജിസ്‌യ അടക്കേണ്ടതില്ല. കൂടാതെ സകാത്തിനേക്കാള്‍ കുറവായിരുന്നു ജിസ്‌യ നികുതി.

ഇനി ആരെങ്കിലും ജിസ്‌യക്ക് പകരം മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം തയ്യാറായി മുന്നോട്ടു വരികയാണെങ്കില്‍ അവര്‍ക്കത് നല്‍കാം.

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 

"അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).
ജിസ്‌യ യഥാര്‍ഥത്തില്‍ മതനികുതിയല്ല, യുദ്ധനികുതിയാണ്. സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവാതെ മാറിനിന്നവരാണ് അത് നല്‍കേണ്ടിവന്നിരുന്നത്.

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: 
"ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്.." (ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).

നബി (സ)യുടെ കാലത്ത് മദീനയിലെ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്ന അമുസ്ലിം വിഭാഗങ്ങളോട് ഒരിക്കലും ജിസ്‌യ വാങ്ങിയിരുന്നില്ല.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...